എഐ ക്യാമറ വിഷയത്തിലുള്ള പ്രതിപക്ഷ ആരോപണങ്ങൾ ഏത് അന്വേഷണവും നേരിടാൻ സർക്കാർ തയ്യാറാണ് - പി രാജീവ്

എഐ ക്യാമറ വിഷയത്തിലുള്ള പ്രതിപക്ഷ ആരോപണങ്ങൾ ഏത് അന്വേഷണവും നേരിടാൻ സർക്കാർ തയ്യാരാണെന്നു വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.

എഐ ക്യാമറയുടെ മറവില്‍ കോടികളുടെ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശനും കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചിരുന്നു

'കണ്‍ട്രോള്‍ റൂമടക്കം എല്ലാ ഉപകരണങ്ങളും ഉള്‍പ്പടെ 57 കോടിയാണ് ട്രോയിസ് പ്രൊപോസ് നല്‍കിയിരിക്കുന്നത്. അതു തന്നെ യഥാര്‍ത്ഥത്തില്‍ 45 കോടിക്ക് ചെയ്യാന്‍ പറ്റുന്നതാണ്. എന്നാല്‍ 151 കോടിക്കാണ് ടെന്‍ഡര്‍ നല്‍കിയത്. എസ്ആര്‍ഐടിക്ക് ആറ് ശതമാനം വെറുതെ കമ്മീഷന്‍ കിട്ടി. ബാക്കി തുക എല്ലാവരും കൂടി വീതിച്ചെടുക്കാനായിരുന്നു പദ്ധതി. വിചിത്രമായ തട്ടിപ്പാണ് പദ്ധതിയില്‍ നടന്നിരിക്കുന്നത്' സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

എന്നാൽ തികച്ചും വസ്തുതാ വിരുദ്ധമായ പ്രചാരണമാണ് പ്രതിപക്ഷം നടത്തുന്നതെന്നും  സർക്കാർ ഇതുവരെയും ഒരു രൂപ പോലും പദ്‌ധതിയ്ക്കായി വിനിയോഗിച്ചിട്ടില്ലെന്നിരിക്കെ എങ്ങനെ ആണ് കോടികളുടെ അഴിമതി നടന്നു എന്ന് പറയുന്നതെന്ന് മന്ത്രി പി രാജീവ് മാധ്യമ പ്രവർത്തകരോട് ചോദിച്ചു. 

 

എഐ ക്യാമറ ഇടപാടിൽ വസ്‌തുതാവിരുദ്ധമായ പ്രചാരണമാണ് പ്രതിപക്ഷം നടത്തുന്നത്. പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണ്. ഏത് അന്വേഷണവും നേരിടാൻ സർക്കാർ തയ്യാറാണ്. അന്വേഷണ റിപ്പോർട്ട് കിട്ടുന്ന മുറയ്‌ക്ക് കൂടുതൽ വിശദീകരിക്കാം. രേഖകൾ കെൽട്രോൺ പുറത്തുവിട്ടതാണ്. പദ്ധതിയിൽ സർക്കാർ ഇതുവരെ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. ആരോപണങ്ങളിലുള്ളത് വസ്‌തുതാ വിരുദ്ധമായ പ്രചാരണമാണ്.
മുഖ്യമന്ത്രിയുടെ ബന്ധുവും പ്രസാഡിയോയും തമ്മിൽ ബന്ധമുണ്ടെങ്കിൽ തെളിവുകൊണ്ടുവരട്ടെ. ഉപകരാർ എടുത്ത കമ്പനിയുടെ ആരോ ഒരു ഗസ്റ്റ് ഹൗസ് ഉപയോഗിച്ചതിന്റെ പണം നൽകാനുള്ള രേഖ കാണിച്ചിട്ട് മുഖ്യമന്ത്രിയും സർക്കാരും മറുപടി പറയണമെന്ന് പറയുന്നതിന്റെ ഔചിത്യമെന്താണ്. നീതിന്യായ വ്യവസ്ഥയ്‌ക്കെതിരെ രമേശ് ചെന്നിത്തല ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിട്ടുള്ളത്. ചെന്നിത്തല കൊടുത്ത ഹർജികൾ പൂട്ടി താക്കോലിട്ട് ചീഫ് ജസ്റ്റിസ് നടക്കുകയായിരുന്നുവെന്ന് പറഞ്ഞാൽ നീതിന്യായ വ്യസ്ഥയ്‌ക്കെതിരെ അതിഗുരുതരമായ പ്രശ്‌നമാണ് ഉന്നയിച്ചിട്ടുള്ളത്. നമ്മുടെ നാട്ടിലെ നീതിന്യായ വ്യവസ്ഥയെ അധിക്ഷേപിക്കുന്ന അതീവഗൗരവമായ കുറ്റമാണ്.
സ. പി രാജീവ്
വ്യവസായ വകുപ്പ് മന്ത്രി

06-May-2023