താനൂര്‍ ബോട്ടപകടം: ഒളിവിലായിരുന്ന സ്രാങ്ക് പിടിയില്‍

താനൂര്‍ ബോട്ടപകടത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന അറ്റ്‌ലാന്റിക് ബോട്ടിലെ സ്രാങ്ക് പിടിയില്‍. താനൂരില്‍ നിന്നാണ് സ്രാങ്ക് ദിനേശന്‍ പിടിയിലായത്. അപകടം നടന്ന ഉടനെ ഇയാള്‍ നീന്തി രക്ഷപെടുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

നിലവിൽ ദിനേശനെ പൊലീസ് ചോദ്യം ചെയ്തു തുടങ്ങി. അതേസമയം ബോട്ടുടമ നാസറിനെ ഒളിവില്‍ പോകാന്‍ സഹായിച്ച മൂന്നുപേര്‍ കൂടി ഇന്നലെ രാത്രിയോടെ പൊലീസ് പിടിയാലായിട്ടുണ്ട്. ബോട്ടപകടത്തില്‍ ഉടമ നാസറിനെതിരെ കൊലക്കുറ്റം കൂടി ചുമത്തിയാണ് പൊലീസ് കേസെടുത്തു. അപകടം ഉണ്ടാകുമെന്ന് ബോധ്യപ്പെട്ടിട്ടും ബോട്ട് സര്‍വീസ് നടത്തിയതിനാലാണ് കൊലക്കുറ്റം ചുമത്തിയുള്ള നടപടി.

ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ നാല്പതോളം വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയത്. മൊത്തം 37 പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ 22 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

10-May-2023