പ്രചരിക്കുന്ന ബിരുദ സര്‍ട്ടിഫിക്കറ്റ് താന്‍ നിര്‍മിച്ചതല്ലെന്ന് അന്‍സില്‍ ജലീൽ
അഡ്മിൻ
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ കെഎസ്യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ജൂലൈ ഏഴിന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അന്ന് എസ്എസ്എല്‍സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടി വരും.
ഇപ്പോൾ പ്രചരിക്കുന്ന ബിരുദ സര്‍ട്ടിഫിക്കറ്റ് താന്‍ നിര്‍മിച്ചതല്ലെന്നാണ് ഇന്ന് പൊലീസിന് അന്‍സില്‍ ജലീല്‍ നല്‍കിയ മൊഴി. തിരുവനന്തപുരം കന്റോണ്‍മെന്റ് എസിപിയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂറോളം നീണ്ടു.
ഇന്ന് രാവിലെ അഭിഭാഷകനൊപ്പമാണ് അന്‍സില്‍ ജലീല്‍ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെത്തിയത്. കേസില്‍ രണ്ട് ആഴ്ചത്തേക്ക് അന്‍സിലിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ഇന്ന് തന്നെ ജാമ്യത്തില്‍ വിടണമെന്ന് കോടതി നിര്‍ദേശം നല്‍കിയതാണ്. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്താതെയാണ് അന്‍സില്‍ ജലീലിനെ വിട്ടയച്ചത്. കേരള സര്‍വകലാശാല രജിസ്ട്രാറാണ് അന്‍സിലിന്റെ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കിയത്.