സംസ്ഥാനത്തെ പച്ചക്കറി വില പിടിച്ചുനിർത്താൻ ഹോർട്ടികോർപ്

അയൽ സംസ്ഥാനങ്ങളിലെ പച്ചക്കറി ക്ഷാമം സംസ്ഥാനത്തെ ചെറുകിട വിപണികളെയും ബാധിച്ചു. തക്കാളി, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവയുടെ വിലയിലാണ് കൂടുതൽ വർധന. തക്കാളി വില 110 ൽ എത്തി. രണ്ടാഴ്‌ചയ്‌ക്കിടെ 40 രൂപയാണ്‌ കൂടിയത്‌. തെങ്കാശി, ബംഗളൂരു, പുനെ മാർക്കറ്റിൽ 70 രൂപയാണ്‌ തക്കാളിക്ക്‌ വില. അതേസമയം പയർ, മുരിങ്ങക്ക, കാരറ്റ്‌, പച്ചമുളക്‌ എന്നിവയ്‌ക്ക്‌ വില കുറഞ്ഞിട്ടുണ്ട്.

മഴ മൂലമുണ്ടായ ഉൽപ്പാദനകുറവാണ് ഇപ്പോഴത്തെ വിലവർധനവിനുകാരണം. ഹോർട്ടിക്കോർപ്പ് വിപണിയിൽ കൃത്യമായ ഇടപെടൽ നടത്തുന്നുണ്ട്. ചെറിയ ഉള്ളി തെങ്കാശിയിൽനിന്ന്‌ കൂടുതലായി എത്തിക്കാൻ ശ്രമം ആരംഭിച്ചു.

പൊതുവിപണിയിൽ ലഭിക്കുന്നതിനേക്കാൾ ഉയർന്ന വില നൽകി കർഷകരിൽനിന്ന് പച്ചക്കറിയും ശേഖരിക്കുന്നുണ്ട്. മാർക്കറ്റ്‌ വിലയിൽനിന്ന്‌ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാനും ഹോർട്ടിക്കോർപ്പിന്‌ കഴിഞ്ഞു. പച്ചക്കറി ലഭ്യത ഉറപ്പാക്കാൻ ജില്ലാ കേന്ദ്രങ്ങളിൽ അവലോകനയോഗം നടക്കുന്നുണ്ട്‌.

30-Jun-2023