എസ് ഡി പി ഐയുമായി ഒരു കാലത്തും സിപിഐ എം ബന്ധമുണ്ടാക്കിയിട്ടില്ല : കോടിയേരി

തിരുവനന്തപുരം : എസ് ഡി പി ഐയുമായി ഒരു കാലത്തും സിപിഐ എം ബന്ധമുണ്ടാക്കിയിട്ടില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അവരുടെ അംഗങ്ങള്‍ ആര്‍ക്കെങ്കിലുമൊക്കെ ഇങ്ങോട്ടു പിന്തുണ പ്രഖ്യാപിക്കുന്ന രീതിയുണ്ട്. അതിലെ അപകടം തിരിച്ചറിഞ്ഞ് സ്ഥാനം രാജിവയ്ക്കാന്‍ സിപിഐ എം നേരത്തേ തന്നെ പറഞ്ഞിട്ടുണ്ട്. അവരുടെ പിന്തുണ ആശ്രയിച്ചു മാത്രം നിലനില്‍പുള്ള സ്ഥാനങ്ങള്‍ വേണ്ടെന്നാണു ഞങ്ങള്‍ തീരുമാനിച്ചിട്ടുള്ളതെന്നും കോടിയേരി പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കോടിയേരി എസ് ഡി പി ഐയുമായുള്ള നിലപാട് വ്യക്തമാക്കിയത്.

എസ് ഡി പി ഐ ചെങ്ങന്നൂരില്‍ എല്‍ ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു എന്ന മുസ്ലീംലീഗ് ആരോപണത്തോടും കോടിയേരി പ്രതികരിച്ചു. ചെങ്ങന്നൂരില്‍ എസ് ഡി പി ഐ ആര്‍ക്കെങ്കിലും പിന്തുണ പ്രഖ്യാപിച്ചതായി ഞങ്ങള്‍ക്കു വിവരമില്ലെന്നും അവര്‍ അവിടെ ഒരു ഘടകമായിരുന്നില്ലെന്നും പറഞ്ഞ കോടിയേരി, മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന് എസ് ഡി പി ഐ പരസ്യമായി പിന്തുണ പ്രഖ്യാപിച്ച കാര്യം ഊന്നിപ്പറഞ്ഞു.

സിപിഐ എം സ്വതന്ത്രരാരും തന്നെ എസ് ഡി പി ഐയുടെ പിന്തുണ തേടിയവരോ, ആ പാര്‍ട്ടിയുടെ പിന്തുണ ലഭിച്ചവരോ ആയിരുന്നില്ല. ബോധപൂര്‍വം ലീഗ് വ്യാജപ്രചാരണം നടത്തുകയാണ്. 1985 മുതല്‍ സിപിഐ എം എടുത്തുവരുന്ന നയം, ജാതിമത ശക്തികളുമായി ഒരു കൂട്ടുകെട്ടുമില്ലെന്നതാണ്. അധികാരത്തിനു വേണ്ടിയാണെങ്കില്‍ മുസ്‌ലിം ലീഗുമായിത്തന്നെ കൂട്ടുകൂടാമായിരുന്നല്ലോ? ലീഗ് തന്നെ ഒരു മതമൗലികവാദി പാര്‍ട്ടിയാണ്. അതുകൊണ്ടാണ് അവരുമായി ബന്ധപ്പെടാത്തത്. ലീഗുമായി കൂടാത്ത ഞങ്ങള്‍ തിരഞ്ഞെടുപ്പു ജയിക്കാനായി ജനപിന്തുണയില്ലാത്ത എസ് ഡി പി ഐ പോലുള്ളവരുമായി കൂടുന്നു എന്നു പറയുന്നതില്‍ എന്തു യുക്തിയാണുള്ളത്? കോടിയേരി ചോദിച്ചു.

ഒരു സംഘടനയെയും നിരോധിക്കുന്നതിനോട് സിപിഐ എം യോജിക്കുന്നില്ല. എസ് ഡി പി ഐ പോലുള്ളവര്‍ക്കുള്ളത് ഭീകരവാദ ആശയമാണ്. അത്തരം ആശയക്കാരെ ഒറ്റപ്പെടുത്തുകയാണു വേണ്ടത്. വര്‍ഗീയതയുടെ പേരില്‍ ആരെയെങ്കിലും നിരോധിക്കണമെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് ആര്‍ എസ് എസിനെയാണ്. അവരെ നിരോധിക്കാതെ എസ് ഡി പി ഐയെ നിരോധിക്കുമ്പോള്‍ അതു വിപരീതഫലമേ ഉണ്ടാക്കൂ. എല്ലാ കേസിലും യു എ പി എ ചുമത്തുന്ന രീതി ഞങ്ങള്‍ അംഗീകരിക്കുന്നില്ല. സിപിഐ എമ്മിനു നേരെ ഇതു ദുരുപയോഗം ചെയ്തപ്പോള്‍, ഞങ്ങള്‍ അതിനെ എതിര്‍ത്തവരാണ്. ഭീകരപ്രവര്‍ത്തനത്തിനെതിരെ യു എ പി എ ചുമത്തണം. കൈവെട്ടുകേസില്‍പെട്ടവര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു തെളിഞ്ഞാല്‍ എന്‍ ഐ എ കേസ് ഏറ്റെടുക്കേണ്ട സ്ഥിതി വരുമെന്നും കോടിയേരി അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

19-Jul-2018