അസഹിഷ്ണുതയില്ലാത്ത മനുഷ്യരുടെ സംഗമം

ഇന്ത്യയുടെ രാഷ്ട്രപതി, അസഹിഷ്ണുതയെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയുണ്ടായി. രാജ്യത്തെ കലാകാരന്‍മാര്‍ അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് സംയുക്ത പ്രസ്താവനയിറക്കി. പലരും പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കി. പുരസ്‌കാരങ്ങള്‍ നല്‍കിയില്ലെങ്കിലും അസഹിഷ്ണുത അരുതെന്ന് പറഞ്ഞവരും കുറവല്ല. അതിനിടയില്‍ അസഹിഷ്ണുതയുടെ വക്താക്കള്‍ വെറുതെയിരിക്കുകയായിരുന്നില്ല. അവര്‍ കൊലക്കത്തി രാകി മിനുക്കുകയായിരുന്നു. ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍ക്കര്‍, കല്‍ബുര്‍ഗി എന്നീ സാംസ്‌കാരിക നായകരെ ഫാസിസ്റ്റ്പക്ഷത്തുള്ളവര്‍ ഓര്‍മകളാക്കി മാറ്റി. ഗിരീഷ് കര്‍ണാടിനെയും കെ എസ് ഭഗവാനെയും കൊന്നുതള്ളുമെന്ന് ഭീഷണി മുഴക്കി. പെരുകുകയാണ് അസഹിഷ്ണുത. കൂടുതല്‍ കത്തികള്‍ രാകിമിനുക്കുകയാണവര്‍. കൂടുതല്‍ ചോരയ്ക്ക് വേണ്ടി ദാഹിക്കുകയാണവര്‍. അത് അനുവദിച്ചുകൊടുക്കാന്‍ നമുക്കാവില്ല. നമ്മള്‍ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മാനവീകതയുടെയും മനുഷ്യത്വത്തിന്റെയും കാവലാളുകളായ മനുഷ്യരാണ്. അതിനാലാണ് ഫാസിസത്തിനെതിരായുള്ള പ്രതിഷേധങ്ങളുടെ വേലിയേറ്റം നമ്മുടെ രാജ്യത്തുണ്ടാവുന്നത്.

പ്രതിഷേധങ്ങളാല്‍ മുഖരിതമാവുകയാണ് നമ്മുടെ രാജ്യം. ചുറ്റിലും ഫാസിസത്തിനെതിരായ ഇന്‍ക്വിലാബിന്റെ ശബ്ദം. രാജ്യം അസഹിഷ്ണുതയാല്‍ അസ്വസ്ഥമാവുമ്പോള്‍ തീര്‍ച്ചയായും പ്രതിരോധത്തിന്റെ വലിയ നിര രൂപപ്പെടുക തന്നെ ചെയ്യും. ഇന്ത്യയുടെ സാംസ്‌കാരിക ലോകം ഉണര്‍ന്നെണീക്കുകയാണ്. നിരവധിയായ സാംസ്‌കാരിക പ്രവര്‍ത്തകര്‍, സാഹിത്യകാരന്‍മാര്‍, ചലച്ചിത്ര പ്രതിഭകള്‍, മറ്റ് കലാകാരന്‍മാര്‍ തുടങ്ങിയവരൊക്കെ വ്യത്യസ്ത തലങ്ങളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നു. രാജ്യത്തിന്റെ ബഹുസ്വരതയുടെ മഹനീയമായ ഇരിപ്പിടങ്ങളൊക്കെ ഫാസിസത്തിന്റെ വക്താക്കള്‍ തകര്‍ത്തെറിയുകയാണ്. കലാകാരന്‍മാരെ രാജ്യദ്രോഹികളെന്ന് വരെ മുദ്രകുത്താന്‍ ഫാസിസ്റ്റുകള്‍ മടിക്കുന്നില്ല. പാക്കിസ്ഥാനിലേക്ക് ഓടിപ്പോ എന്ന ആക്രോശമാണ് ആര്‍ എസ് എസ് സംഘപരിവാരം മുഴക്കിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ ഭരണനേതൃത്വം ഈ ആക്രോശങ്ങളുടെ പക്ഷത്താണ്. അവര്‍ മൗനത്തിലാണ്. പക്ഷെ, അവരുടെ ശബ്ദം തന്നെയാണ് മുഴങ്ങുന്നത്. അസഹിഷ്ണുതയുടെ ശബ്ദം.

കുറച്ചുകാലം മുമ്പ് വരെ നമ്മള്‍ ചര്‍ച്ച ചെയ്തിരുന്നത് അന്തര്‍ദേശീയ പ്രശ്ങ്ങളെ കുറിച്ചായിരുന്നു. സാമ്രാജ്യത്വ-ഫാസിസ്റ്റ് ശക്തികള്‍ മറ്റുള്ളിടങ്ങളില്‍ നടത്തുന്ന കടന്നുകയറ്റങ്ങളെ അപലപിക്കുന്നവരായിരുന്നു നമ്മള്‍. അതിനെതിരെ കഴിയുന്നത്ര ഉറക്കെ, അരുത് എന്ന് വിളിച്ചുപറഞ്ഞവരായിരുന്നു നമ്മള്‍. ഇപ്പോള്‍ നമ്മള്‍ നിരന്തരം സംസാരിക്കുന്നത് നമ്മുടെ രാജ്യത്തെ കുറിച്ചാണ്. നമ്മുടെ നിലനില്‍പ്പിനെ കുറിച്ചാണ്. നമ്മുടെ ജനാധിപത്യത്തെ, മതനിരപേക്ഷതയെ കുറിച്ചാണ്. രാജ്യത്തെ സാസ്‌കാരികാവസ്ഥയെ കണ്ടില്ലെന്ന് നടിക്കാന്‍ മാനവീക ബോധമുള്ള ഒരു പൗരനും സാധിക്കില്ല. നമ്മുടെ ഭരണഘടന അനുശാസിക്കുന്നത് പോലെ ഇന്ത്യയിലെ ഏത് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിക്കും രാജ്യത്തിന്റെ ഭരണം കൈയ്യാളാം. ആര്‍ എസ് എസ് സംഘപരിവാരത്തിലുള്ള ബി ജെ പി അധികാരത്തിലെത്തിയത് അങ്ങനെയാണ്. അധികാരത്തിലെത്തുന്നവര്‍ക്ക്, ഭരണചക്രം തിരിക്കുന്നവര്‍ക്ക് ചില ഉത്തരവാദിത്തങ്ങളുണ്ട്. നാടിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കല്‍ അതില്‍ പരമ പ്രധാനമാണ്. സ്വാതന്ത്ര്യവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കാന്‍ അവര്‍ പ്രതിജ്ഞാബദ്ധരാണ്. പക്ഷെ, അസഹിഷ്ണുതയാണ് ഭരണകൂടത്തിന്റെ മുഖമുദ്ര. രാജ്യത്തെ അവര്‍ പ്രക്ഷുബ്ധമാക്കുകയാണ്. അവര്‍ വര്‍ഗീയ ഫാസിസം പ്രയോഗിക്കുക തന്നെയാണ്.

ഇന്ത്യയുടെ രാഷ്ട്രപതി, അസഹിഷ്ണുതയെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയുണ്ടായി. രാജ്യത്തെ കലാകാരന്‍മാര്‍ അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് സംയുക്ത പ്രസ്താവനയിറക്കി. പലരും പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കി. പുരസ്‌കാരങ്ങള്‍ നല്‍കിയില്ലെങ്കിലും അസഹിഷ്ണുത അരുതെന്ന് പറഞ്ഞവരും കുറവല്ല. അതിനിടയില്‍ അസഹിഷ്ണുതയുടെ വക്താക്കള്‍ വെറുതെയിരിക്കുകയായിരുന്നില്ല. അവര്‍ കൊലക്കത്തി രാകി മിനുക്കുകയായിരുന്നു. ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍ക്കര്‍, കല്‍ബുര്‍ഗി എന്നീ സാംസ്‌കാരിക നായകരെ ഫാസിസ്റ്റ്പക്ഷത്തുള്ളവര്‍ ഓര്‍മകളാക്കി മാറ്റി. ഗിരീഷ് കര്‍ണാടിനെയും കെ എസ് ഭഗവാനെയും കൊന്നുതള്ളുമെന്ന് ഭീഷണി മുഴക്കി. പെരുകുകയാണ് അസഹിഷ്ണുത. കൂടുതല്‍ കത്തികള്‍ രാകിമിനുക്കുകയാണവര്‍. കൂടുതല്‍ ചോരയ്ക്ക് വേണ്ടി ദാഹിക്കുകയാണവര്‍. അത് അനുവദിച്ചുകൊടുക്കാന്‍ നമുക്കാവില്ല. നമ്മള്‍ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മാനവീകതയുടെയും മനുഷ്യത്വത്തിന്റെയും കാവലാളുകളായ മനുഷ്യരാണ്. അതിനാലാണ് ഫാസിസത്തിനെതിരായുള്ള പ്രതിഷേധങ്ങളുടെ വേലിയേറ്റം നമ്മുടെ രാജ്യത്തുണ്ടാവുന്നത്.

ഈ പ്രതിഷേധങ്ങള്‍ക്കിടയില്‍ നിന്നും നമ്മുടെ പ്രധാനമന്ത്രി സെല്‍ഫിയെടുക്കുക തന്നെയാണ്. പ്രതിഷേധങ്ങള്‍ പ്രധാനമന്ത്രിയെ അലട്ടുന്നതേയില്ല.അദ്ദേഹം ആത്മരതിയില്‍ അഭിരമിക്കുകയാണ്. നരേന്ദ്രമോഡി തന്റെ നിലപാടുകളിലൂടെ ഓരോ നിമിഷവും വിളിച്ചുപറയുന്നത് താനൊരു ആര്‍ എസ് എസ് പ്രചാരകനാണ് എന്നാണ്. ഈ രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും എന്തിന് ത്രിവര്‍ണ പതാകയെ പോലും അംഗീകരിക്കാത്ത ആര്‍ എസ് എസിന്റെ പ്രചാരകനാണ് മോഡി. അദ്ദേഹം ആര്‍ എസ് എസിന്റെ കാക്കി യൂണിഫോറത്തിന് മുകളില്‍ താല്‍ക്കാലികമായി അണിഞ്ഞിരിക്കുകയാണ്, രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ വേഷഭൂഷാദികള്‍. അദ്ദേഹം അസഹിഷ്ണുത അരുത് എന്ന് പറയുന്നില്ല. ചുരമാന്തുന്ന വര്‍ഗീയ ഫാസിസത്തിന്റെ വക്താവായി നില്‍ക്കുക തന്നെയാണ്. ഇങ്ങ് കേരളത്തില്‍ വന്ന് ആര്‍ എസ് എസിന്റെ പരിവാര സംഘടനയിലേക്ക് ഒരു സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനത്തെ നിര്‍ബന്ധബുദ്ധിയോടെ തള്ളിയിടാന്‍ ശ്രമിക്കുകയാണ്. ആര്‍ ശങ്കറെ പോലുള്ള വ്യക്തികള്‍ ഹിന്ദുത്വയുടെ വക്താക്കളാണെന്ന് പ്രഖ്യാപിക്കുകയാണ്. അസഹിഷ്ണുതയുടെ തീന്‍മേശയില്‍ പുതിയ വിഭവങ്ങള്‍ ഒരുക്കുകയാണ് പ്രധാനമന്ത്രി. ഇവിടെയാണ് മാനവീകത ഉയര്‍ത്തിപ്പിടിക്കുന്ന മനുഷ്യരുടെ ചെറുത്ത് നില്‍പ്പ് പ്രസ്ഥാനങ്ങള്‍ ഉണ്ടാവുന്നത്.

വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരായ പോരാട്ടത്തിന്റെ മുന്നില്‍ എന്നും ഇടതുപക്ഷമുണ്ടായിരുന്നു. രാജ്യത്ത് അനുദിനം വര്‍ധിച്ചുവരുന്ന അസഹിഷ്ണുതക്കും മത വര്‍ഗീയ ഫാസിസ്റ്റ് പ്രവണതകള്‍ക്കുമെതിരെ കേരളത്തിലെ മതേതര ജനാധിപത്യ, പരിസ്ഥിതി, രാഷ്ട്രീയ, മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ 'മത വര്‍ഗീയ ഫാസിസത്തിന് എതിരെ മനുഷ്യ സംഗമം' സംഘടിപ്പിക്കുമ്പോള്‍ തീര്‍ച്ചയായും ഇടതുപക്ഷത്തിന്റെ പതാക വാഹകര്‍ മുന്‍നിരയിലുണ്ടാവും. കേരളത്തിലെ എല്ലാ പുരോഗമന മനസുകളും 2015 ഡിസംബര്‍ 19, 20 തീയതികളിലായി എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന മനുഷ്യ സംഗമത്തില്‍ നേരിട്ടും മനസുകൊണ്ടും പങ്കാളികളാവും രാജ്യത്തെ പ്രമുഖ രാഷ്ട്രീയ, സാഹിത്യ, സാംസ്‌കാരിക, മനുഷ്യാവകാശ പ്രവര്‍ത്തകരോടൊപ്പം കൈകോര്‍ക്കും. അസഹിഷ്ണുത നമുക്ക് വേണ്ട.

17-Dec-2015