ഹൈദരാബാദിന്റെ വര്‍ത്തമാനം

രോഹിത് വെമുലയ്ക്ക് അപ്പാറാവു സര്‍വ്വകലാശാലയിലുള്ളപ്പോള്‍ നീതി ലഭിക്കില്ല. ജീവിച്ചിരുന്നപ്പോഴും അത് കിട്ടിയിട്ടില്ല. ഇപ്പോള്‍ മാനവശേഷി വിഭവ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയും അവരുടെ കൂടെയുള്ള സംഘപരിവാരവും പോലീസും സംസ്ഥാന ഭരണകൂടവും ഈ കേസിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. രോഹിതിന്റെ ജാതിയടക്കമുള്ള കാര്യങ്ങളില്‍ അവര്‍ വിവാദമുണ്ടാക്കുന്നു. നുണ പ്രചരിപ്പിക്കുന്നു. അര്‍ണബ് ഗോസ്വാമിയെ പോലുള്ളവര്‍ ഈ കൂട്ടത്തിന് പിന്തുണയുമായി മാധ്യമങ്ങളിലൂടെ ധാര്‍ഷ്ട്യപ്പെടുന്നു. ആക്രോശിക്കുന്നു. അപ്പോള്‍ എങ്ങിനെയാണ് അപ്പാറാവു സര്‍വ്വകലാശാലയിലെ കസേരയില്‍ ഇരിക്കുക? സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയാണ് ആ മനുഷ്യമൃഗം. അപ്പാറാവുവിന് അനുയോജ്യമായ കസേര ഹൈദരാബാദ് സര്‍വ്വകലാശാലയിലല്ല നാഗ്പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്താണുള്ളത്. ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭം വിജയിക്കണം. അത് ഫാസിസം ചുരമാന്തുന്ന ഈ രാജ്യത്തിന്റെ അനിവാര്യമായ ആവശ്യമാണ്.

അപ്പാറാവുവിന്റെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് ഹൈദരാബാദ് സര്‍വ്വകലാശാലയിലുള്ളത്. അതിന്റെ ഭാഗമായാണ് മാര്‍ച്ച് 22ന് സര്‍വകലാശാലയില്‍ ഭരണകൂട ഭീകരത കെട്ടഴിച്ചുവിട്ടത്. സെക്യൂരിറ്റി ജീവനക്കാരും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും സി ആര്‍ പി എഫും പോലീസും ചേര്‍ന്ന് നടത്തിയത് നരനായാട്ടായിരുന്നു അവിടെ നടന്നത്. വിദ്യാര്‍ത്ഥികള്‍ ശാരീരികമായും ലൈംഗികമായും പീഡിപ്പിക്കപ്പെട്ടു. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ കാര്‍മികത്വത്തില്‍ നടന്ന അതിക്രമം.

രോഹിത് വെമുലയെ മരണത്തിലേക്ക് കൈപിടിച്ചാനയിച്ച ജാതിവെറിയനാണ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പി അപ്പാറാവു. തികഞ്ഞ ഫാസിസ്റ്റാണ് താനെന്ന് സര്‍വ്വകലാശാലയിലേക്ക് മടങ്ങിവന്നപ്പോള്‍ അയാള്‍ തെളിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ളവും ഭക്ഷണവും നിഷേധിച്ചും വൈദ്യുതിയും ഇന്റര്‍നെറ്റും ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ റദ്ദാക്കിയും അപ്പാറാവുവിന്റെ നേതൃത്വത്തില്‍ അധികൃതര്‍ നടപ്പാക്കിയ വിദ്യാര്‍ത്ഥി ദ്രോഹ നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെയുള്ളതാണ്. മാര്‍ച്ച് 22ന് ക്യാമ്പസില്‍ സമാധാനപൂര്‍ണമായ സമരംനടത്തിയ വിദ്യാര്‍ഥികളെ പൊലീസ് സഹായത്തോടെ അടിച്ചമര്‍ത്തിയശേഷമാണ് അപ്പാറാവു മനുഷ്യാവകാശങ്ങള്‍പോലും നിഷേധിക്കുന്ന തരത്തില്‍ അധികാരദുര്‍വിനിയോഗം നടത്തിയത്. സര്‍വകലാശാലയിലെ മെസുകള്‍ മുഴുവന്‍ മുന്നറിയിപ്പില്ലാതെ പൂട്ടിയതോടെ വിദ്യാര്‍ഥികള്‍ ഭക്ഷണവുംവെള്ളവും ഇല്ലാതെ പ്രതിസന്ധിയിലായി. ലഘുഭക്ഷണങ്ങളും വെള്ളവും കുടിച്ച് വിദ്യാര്‍ഥികള്‍ വിശപ്പകറ്റി.

രോഹിത് വെമുലയുടെ കൊലപാതകമെന്ന് വിശേഷിപ്പിക്കേണ്ട ആത്മഹത്യയെ തുടര്‍ന്ന് അവധിയില്‍ പോയ അപ്പാറാവു തിരിച്ചെത്തിയപ്പോള്‍ സര്‍വ്വകലാശാലയില്‍ സ്വാഭാവികമായ പ്രതിഷേധം ഉണര്‍ന്നുവരികയായിരുന്നു. അപ്പാറാവു അവധിയില്‍ പോയതിനെ തുടര്‍ന്ന്് പ്രൊഫ പെരിയസ്വാമി വൈസ്ചാന്‍സലറായി അധികാരമേറ്റിരുന്നു. തുടര്‍ന്ന് സവര്‍വ്വകലാശാല ശാന്തമായ രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയുമായിരുന്നു. മാര്‍ച്ച് 23ന് അദ്ദേഹം അക്കാഡമിക് കൗണ്‍സിലിന്റെ ഒരു മീറ്റിങ്ങ് നിശ്ചയിച്ചു. പെരിയസ്വാമി അതില്‍ മൂന്ന് അജണ്ടകള്‍ വെക്കുകയുണ്ടായി. സര്‍വകലാശാലയില്‍ ഒരു ആന്റി ഡിസ്‌ക്രിമിനേഷന്‍ സെല്‍ സ്ഥാപിക്കുക, എല്ലാ ഒഫീഷ്യല്‍ സര്‍വ്വകലാശാല കമ്മിറ്റികളിലും എസ്.സി/എസ്.ടി-സ്ത്രീ പ്രാതിനിധ്യം നിര്‍ബന്ധിതമാക്കുക, നെറ്റ് യോഗ്യത ഇല്ലാത്ത ഗവേഷണ വിദ്യാര്‍ത്ഥികളുടെ ഫെലോഷിപ്പ് പ്രതിമാസം എണ്ണായിരത്തില്‍ നിന്ന് ഇരുപത്തയ്യായിരമാക്കി വര്‍ദ്ധിപ്പിക്കുക എന്നിവയായിരുന്നു ആ അജണ്ടകള്‍. അവയില്‍ തീരുമാനമെടുക്കാനായിരുന്നു കൗണ്‍സില്‍ വിളിച്ചുചേര്‍ക്കാന്‍ ഒരുങ്ങിയത്. പക്ഷെ, അപ്പോഴേക്കും മുന്‍കൂട്ടി അറിയിക്കാതെ അപ്പാറാവു ചാര്‍ജ്ജെടുത്തു. 22ന് ആക്രമണം അഴിച്ചുവിട്ടു. 23ന്റെ കൗണ്‍സില്‍ യോഗം റദ്ദ് ചെയ്തു. തീര്‍ച്ചയായും ഇതിന് പിന്നില്‍ വന്‍ ഗൂഡാലോചന നടന്നിട്ടുണ്ട് എന്നതുറപ്പാണ്. ആര്‍ എസ് എസ് നേതൃത്വം ഹൈദരാബാദ് സര്‍വ്വകലാശാല വിഷയത്തില്‍ ഇടപെടുകയും ഹിന്ദുത്വയ്ക്ക് അവിടെ നിന്ന് ലാഭമുണ്ടാക്കുകയും വേണമെന്ന് തീരുമാനിച്ചിട്ടുണ്ട്. അതിന്റെ പ്രതിഫലനം തന്നെയാണ് അപ്പാറാവുവിന്റെ നേതൃത്വത്തില്‍ നടത്തുന്ന അതിക്രമങ്ങള്‍.

ഹൈദ്രാബാദില്‍ വേനല്‍ചൂട് 40 ഡിഗ്രിയിലും ഉയര്‍ന്നതോടെ രൂക്ഷമായ കുടിവെള്ള പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. ക്യാമ്പസില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നതുകൊണ്ട് ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പ്രചരിക്കാതിരിക്കാനാണ് വൈഫൈ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ അപ്പാറാവു മരവിപ്പിച്ചത്. എന്നാല്‍, ഈ വിലക്കുകള്‍ മറികടന്നും സമൂഹമാധ്യമങ്ങളിലൂടെ വിസിയുടെയും അധികൃതരുടെയും മനുഷ്യാവകാശലംഘനം വ്യാപകമായി പ്രചരിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഭക്ഷണപ്പൊതികളും കുപ്പിവെള്ളവും ക്യാമ്പസിന്റെ പ്രവേശനകവാടത്തില്‍ എത്തിക്കാന്‍ ഓണ്‍ലൈന്‍ പ്രചാരണവും ശക്തമായി. മനുഷ്യാവകാശ കമീഷന്‍ ഉടന്‍ ഇടപെട്ടേക്കുമെന്ന് സൂചന ലഭിച്ചതോടെ വ്യാഴാഴ്ച ഉച്ചയോടെ മെസുകള്‍ തുറന്നു. വൈദ്യുതി, കുടിവെള്ളവിതരണം ഭാഗികമായി പുനഃസ്ഥാപിച്ചു. പക്ഷെ, ഈ ഫാസിസ്റ്റ് പിന്‍വാങ്ങല്‍ സുനാമിക്ക് മുമ്പ് കടല്‍ പിന്‍വലിയുന്നത് പോലെയാണ്. അവര്‍ ആഞ്ഞടിക്കും. മാനവശേഷി വിഭവമന്ത്രാലയത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മറ്റ് സംഘികളും അതിനുള്ള തന്ത്രങ്ങള്‍ മെനയുകയാണ്.

അപ്പാറാവുവാണ് രോഹിത് വെമുലയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചത്. അത്മഹത്യയിലേക്ക് നയിച്ചത്. അപ്പാറാവുവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യമൊട്ടാകെ ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കയാണ്. എസ് സി-എസ് ടി ആക്ട് പ്രകാരം അയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ അപ്പാറാവുവിന്റെ രാജിയ്ക്കും അറസ്റ്റിനും വേണ്ടി പ്രക്ഷോഭത്തിലാണ്. അയാള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അയാളുടെ ജാമ്യാപേക്ഷ കോടതി തള്ളിയപ്പോഴാണ് അയാള്‍ നീണ്ട അവധിയില്‍ പ്രവേശിച്ചത്. ഒരു ജുഡീഷ്യല്‍ കമ്മിറ്റി രോഹിത് വെമുലയുടെ ഇന്‍സ്റ്റിറ്റിയൂഷണല്‍ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്.

രോഹിത് വെമുലയ്ക്ക് അപ്പാറാവു സര്‍വ്വകലാശാലയിലുള്ളപ്പോള്‍ നീതി ലഭിക്കില്ല. ജീവിച്ചിരുന്നപ്പോഴും അത് കിട്ടിയിട്ടില്ല. ഇപ്പോള്‍ മാനവശേഷി വിഭവ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയും അവരുടെ കൂടെയുള്ള സംഘപരിവാരവും പോലീസും സംസ്ഥാന ഭരണകൂടവും ഈ കേസിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. രോഹിതിന്റെ ജാതിയടക്കമുള്ള കാര്യങ്ങളില്‍ അവര്‍ വിവാദമുണ്ടാക്കുന്നു. നുണ പ്രചരിപ്പിക്കുന്നു. അര്‍ണബ് ഗോസ്വാമിയെ പോലുള്ളവര്‍ ഈ കൂട്ടത്തിന് പിന്തുണയുമായി മാധ്യമങ്ങളിലൂടെ ധാര്‍ഷ്ട്യപ്പെടുന്നു. ആക്രോശിക്കുന്നു. അപ്പോള്‍ എങ്ങിനെയാണ് അപ്പാറാവു സര്‍വ്വകലാശാലയിലെ കസേരയില്‍ ഇരിക്കുക? സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയാണ് ആ മനുഷ്യമൃഗം.

അപ്പാറാവുവിന് അനുയോജ്യമായ കസേര ഹൈദരാബാദ് സര്‍വ്വകലാശാലയിലല്ല നാഗ്പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്താണുള്ളത്. ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭം വിജയിക്കണം. അത് ഫാസിസം ചുരമാന്തുന്ന ഈ രാജ്യത്തിന്റെ അനിവാര്യമായ ആവശ്യമാണ്.

26-Mar-2016