ബിന്ദുകൃഷ്ണയുടെ കൂടെയുള്ളവര്‍

ഇടതുപക്ഷം തുറന്നുവിട്ട ഭൂതമല്ല സരിത എസ് നായര്‍. ഇടതുപക്ഷത്തിന് ഇത്തരം ഭൂതങ്ങളെ സൂക്ഷിക്കുന്ന കുടങ്ങളുമില്ല. സരിത എസ് നായര്‍ വിളിച്ചുപറയുന്നത് നിങ്ങളോടൊപ്പം നടക്കുന്ന വ്യക്തികളുടെ പേരുകളാണ്. അപ്പോള്‍ ജനങ്ങള്‍ നിങ്ങളെയും സംശയത്തോടെ വീക്ഷിക്കും. സരിതയെ ഇങ്ങനെയൊക്കെ ചെയ്ത കോണ്‍ഗ്രസ് നേതാക്കള്‍, ബിന്ദുകൃഷ്ണ എന്ന സ്ത്രീയെ വെറുതെ വിടുമോ എന്ന് സംശയിക്കും. അതിനൊക്കെ അപ്പുറത്ത് ചിന്തിക്കുന്ന മഹാരഥന്‍മാരാണ് ഈ യു ഡി എഫ് നേതാക്കളെങ്കില്‍ ഒരിക്കലും സരിതയ്ക്ക് ഇങ്ങനെയൊന്നും പറയേണ്ടി വരുമായിരുന്നില്ല. ബിന്ദുകൃഷ്ണയ്ക്ക് സരിതയെ വ്യഭിചാരിണി എന്ന് വിശേഷിപ്പിക്കേണ്ടി വരുമായിരുന്നില്ല. നിങ്ങളുടെ കുടവും നിങ്ങളുടെ ഭൂതവും നിങ്ങളുടേത് മാത്രമാണ്. അതിനെ ആവാഹിച്ച് കുടത്തില്‍ കയറ്റുന്നതും ഇടയ്ക്ക് തുറന്നുവിടുന്നതും നിങ്ങളുടെ പക്ഷം തന്നെയാണ്. അത് തലയില്‍ വെച്ച് നടക്കേണ്ട ഗതികേട് ഇടതുപക്ഷത്തിനില്ല. അതുകൊണ്ട് ദയവ് ചെയ്ത് മലര്‍ന്ന് കിടന്ന് തുപ്പരുത്. വല്ലാതെ നാറും.

ഇന്നലെ റിപ്പോര്‍ട്ടര്‍ ചാനലില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ, സരിത എസ് നായര്‍ പറയുന്ന കാര്യങ്ങളാണ് ഇടതുപക്ഷത്തിന്റെ പ്രധാന പ്രചാരണായുധമെന്ന്പറയുന്നത് കേട്ടു. അപ്പോള്‍ തന്നെ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ബിന്ദുകൃഷ്ണയെ തിരുത്തി. ഇടതുപക്ഷവും ബിന്ദുകൃഷ്ണ ഉള്‍പ്പെടെയുള്ള വലതുപക്ഷവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് പറഞ്ഞുകൊണ്ട് ആ വാദഗതിയുടെ മുനയൊടിച്ചു.

സരിതയെ ഒരു 'സംരഭക' എന്ന് വിശേഷിപ്പിക്കരുതെന്നും അവരുമായി ലൈംഗീകവേഴ്ച നടത്തിയത് ഒരു മന്ത്രിയോ, യു ഡി എഫ് നേതാവോ മാത്രമല്ല, അനേകം മന്ത്രിമാരുടെയും യു ഡി എഫ് നേതാക്കളുടെയും പേരുകള്‍ വലിച്ചിഴയ്ക്കപ്പെട്ടു എന്നും ഒന്നാമത്തെയാള്‍ ശാരീരികമായി ഉപയോഗിച്ചപ്പോള്‍ സരിത പരാതിയുമായി വരാത്തത് കൊണ്ട് സരിത പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല എന്നും കേള്‍ക്കുന്നവര്‍ക്ക് മനസിലാകുന്ന വിധത്തിലാണ് ബിന്ദുകൃഷ്ണ ചാനല്‍ ചര്‍ച്ചയില്‍ വാദിച്ചത്. യു ഡി എഫ് നേതാക്കളില്‍ നിന്നും ഉമ്മന്‍ചാണ്ടി അടക്കമുള്ള മന്ത്രിമാരില്‍ നിന്നും സരിത എസ് നായര്‍ നേരിട്ട ലൈംഗീക പീഡനങ്ങളെ കുറിച്ച് എല്‍ ഡി എഫ് മിണ്ടാന്‍ പാടില്ല എന്ന് ധ്വനിപ്പിക്കുന്ന വാദഗതികളാണ് ബിന്ദുകൃഷ്ണ എല്ലാ ചാനല്‍ ചര്‍ച്ചകളിലും പറയുന്നത്. ഇടതുപക്ഷത്തിന് ഈ നാറ്റക്കേസില്‍ കടിച്ചുതൂങ്ങാന്‍ ബുദ്ധിക്ക് സ്ഥിരതയുണ്ടെന്ന് തോന്നുന്നില്ല. ഇത് യു ഡി എഫിന്റെ സ്വന്തം കേസാണ്. അത് ബിന്ദുകൃഷ്ണയും യു ഡി എഫും കൈകാര്യം ചെയ്താല്‍ മാത്രം മതി.

കേരളത്തിലെ ആദ്യത്തെ സര്‍ക്കാരല്ല ഉമ്മന്‍ചാണ്ടിയുടേത്. സരിതയെ പോലെയുള്ള സംരംഭകരായ സ്ത്രീകള്‍ ആദ്യമായല്ല സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലും മറ്റും പോകുന്നത്. അവരാരും തന്നെ മുഖ്യമന്ത്രിമാരും മറ്റ് മന്ത്രിമാരും തങ്ങളുമായി ലൈംഗീകവേഴ്ച നടത്തി എന്നോ, ബലാല്‍സംഗം ചെയ്തു എന്നോ പറഞ്ഞിട്ടില്ല. എന്ത്‌കൊണ്ട് സരിത അങ്ങനെ പറയുന്നു? അത് അന്വേഷിക്കാനുള്ള ബാധ്യത മഹിളാ കോണ്‍ഗ്രസ് നേതാവായ ബിന്ദുകൃഷ്ണയ്ക്ക് ഇല്ലേ? കോണ്‍ഗ്രസ് നേതാക്കന്‍മാരും ബിന്ദുകൃഷ്ണയുമൊക്കെ പറയുംപോലെ സരിത ഒരു വ്യഭിചാരിണി ആണെങ്കില്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും അവരെ വ്യഭിചരിക്കാം എന്നതാണോ മഹിളാ കോണ്‍ഗ്രസിന്റെ നിലപാട്? അത്തരം കാര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നവരാണോ ബിന്ദുകൃഷ്ണയും ഷാനിമോള്‍ ഉസ്മാനും ലാലിവിന്‍സെന്റും? മന്ത്രിമന്ദിരങ്ങളും മന്ത്രിമാരുടെ ഓഫീസുകളും വ്യഭിചാരശാലയാക്കി മാറ്റിയതില്‍ എല്‍ ഡി എഫിന് എന്താണ് പങ്ക്? അത് യു ഡി എഫ് നേതാക്കളുടെ സംസ്‌കാരത്തിന്റെ പ്രതിഫലനമല്ലേ?

സരിത തന്നെ പറയുന്നത് അവര്‍ ഒരു കോണ്‍ഗ്രസുകാരിയാണ് എന്നാണ്. എപ്പോഴോ അവര്‍ പറഞ്ഞു, ഉമ്മന്‍ചാണ്ടി അച്ഛനെ പോലെയാണെന്ന്. ഇപ്പോള്‍ അവര്‍ പറയുന്നു ഉമ്മന്‍ചാണ്ടി തന്നെ ലൈംഗീകമായി ഉപയോഗിച്ചു എന്ന്. ഇടതുപക്ഷം എവിടെയെങ്കിലും സരിത പറയുന്നത് ശരിയാണ് എന്ന് പറഞ്ഞോ, അന്വേഷിക്കണം എന്നല്ലേ പറഞ്ഞത്. എന്നിട്ടുമെന്തേ അന്വേഷണം നടത്തുന്നില്ല? സരിത എസ് നായര്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് പറയുന്നു. എന്തുകൊണ്ട് മഹിളാ കോണ്‍ഗ്രസ് സരിതയെയും ഉമ്മന്‍ചാണ്ടിയെയും നുണപരിശോധനയ്ക്ക് വിധേയരാക്കി, ചാണ്ടി സംശുദ്ധനാണെന്ന് തെളിയിക്കണമെന്ന് പറയുന്നില്ല?

ബിന്ദുകൃഷ്ണയ്ക്ക് ഉമ്മന്‍ചാണ്ടിയെ വിശ്വാസമില്ലെ? ഉമ്മന്‍ചാണ്ടി സംശുദ്ധനാണെന്ന് ബിന്ദുകൃഷ്ണയ്ക്കും മഹിളാ കോണ്‍ഗ്രസിനും ഉറപ്പുണ്ടെങ്കില്‍ മുഖ്യമന്ത്രിയും സരിതയും നുണപരിശോധനയ്ക്ക് വിധേയരാകണം എന്ന് ഒരു പ്രസ്താവന ഇറക്കാമല്ലൊ. ഈ അശ്ലീല അന്തരീക്ഷത്തില്‍ നിന്നും ഉമ്മന്‍ചാണ്ടിയെ മോചിപ്പിക്കാമല്ലൊ. അത്തരത്തിലുള്ളൊരു നീക്കം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവാത്തത്, തീര്‍ച്ചയായും പലരും ഉപ്പ് തിന്നതുകൊണ്ടാണ്. ഉപ്പ് തിന്നാല്‍ വെള്ളം കുടിക്കാതെ വയ്യല്ലൊ. നിങ്ങള്‍ കുറ്റം ചെയ്തിട്ടില്ലായെങ്കില്‍, സരിതയെ പീഡിപ്പിച്ചിട്ടില്ലാ എങ്കില്‍ ഇതിനും എത്രയോ മുമ്പ് അന്വേഷണ ഏജന്‍സികളെക്കൊണ്ട് അത് തെളിയിച്ച് ഈ നാട്ടിലൂടെ തലയുയര്‍ത്തി നടന്നേനെ.

സരിതയുമായി ബന്ധമുള്ള ഒരൊറ്റമന്ത്രിയെയും ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറ്റി നിര്‍ത്തിയില്ലല്ലോ. ആരോപണ വിധേയനായ ഉമ്മന്‍ചാണ്ടിയും എ പി അനില്‍കുമാറും അടൂര്‍ പ്രകാശും എ പി അബ്ദുള്ള കുട്ടിയും ഹൈബി ഈഡനും പി സി വിഷ്ണുനാഥും ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ഷൗക്കത്തും ഒക്കെ മത്സരിക്കുന്നു. മഹിളാ കോണ്‍ഗ്രസില്‍ നിന്ന് എത്രപേര്‍ മത്സരിക്കുന്നുണ്ട്? വെറും ഏഴ് സ്ത്രീകളാണ് ബിന്ദുകൃഷ്ണയുടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ലിസ്റ്റിലുള്ളത്. ഭാവിയില്‍ മുസ്ലീംലീഗ് പോലെ സ്ത്രീരഹിത സ്ഥാനാര്‍ത്ഥി ലിസ്റ്റ് കോണ്‍ഗ്രസിന് ഉണ്ടാവട്ടെ. എന്നാലും ബിന്ദുകൃഷ്ണ കോണ്‍ഗ്രസിന്റെ സ്ത്രീവിരുദ്ധ മനോഭാവത്തെ കുറിച്ച് മിണ്ടുമെന്ന് തോന്നുന്നില്ല. സരിതയെ പീഡിപ്പിച്ചവര്‍ക്ക് കൊടുത്ത റിസര്‍വേഷന്‍ മഹിളാ കോണ്‍ഗ്രസിന് ലഭിച്ചില്ല എന്ന വസ്തുതയെ കുറിച്ച് ബിന്ദുകൃഷ്ണയ്ക്ക് എന്താണ് പറയാനുള്ളത്?

കുറച്ച് നാളുകള്‍ക്ക് മുമ്പ് പഴയ എ ഐ സി സി അംഗം ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് സ്ത്രീകള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം ലഭിക്കുന്നതിനെ കുറിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടപ്പോള്‍ വലിയ രീതിയില്‍ പ്രതീകരണവുമായി ഇറങ്ങിയ വ്യക്തിയാണ് ബിന്ദുകൃഷ്ണ. ചെറിയാന്‍ ഫിലിപ്പ് പറഞ്ഞത് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മറ്റി അംഗമായിരുന്ന സമയത്ത് ഉണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ്. അദ്ദേഹത്തിന്റെ പോസ്റ്റ് വിവാദമായപ്പോള്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കി. അന്നും മഹിളാ കോണ്‍ഗ്രസും ബിന്ദുകൃഷ്ണയും മൗനം പാലിച്ചു. കോണ്‍ഗ്രസിന്റെ അഭിമാനം ചെറിയാന്‍ ഫിലിപ്പിനെ നുണപരിശോധന നടത്തി തെളിയിക്കാന്‍ ബിന്ദുകൃഷ്ണ ആഗ്രഹിച്ചാല്‍ പോലും ഉമ്മന്‍ചാണ്ടിയെ പോലുള്ള മഹാന്‍മാര്‍ അതിന് തയ്യാറാവില്ല എന്നത് ബിന്ദുവിന് അറിയാത്തത് കൊണ്ടല്ല. ഇന്നിപ്പോള്‍ ബിന്ദുകൃഷ്ണയും ഷാനിമോള്‍ ഉസ്മാനുമൊക്കെ സീറ്റുലഭിക്കാതെ നില്‍ക്കുമ്പോള്‍ കേരള സമൂഹം നിങ്ങളെ ബഹുമാനിക്കുകയാണ് ചെയ്യുന്നത്. സ്ത്രീകളെ വെറും ശരീരമായി കാണുന്ന കോണ്‍ഗ്രസിനകത്ത് നിന്ന് എന്താണ് ബിന്ദുകൃഷ്ണ പ്രതീക്ഷിക്കുന്നത്? അത്തരം ഒരു തൊഴുത്തിലിരുന്ന് ഇടതുപക്ഷത്തെ വിചാരണ ചെയ്യാന്‍ ബിന്ദുകൃഷ്ണയ്ക്ക് ലജ്ജയില്ലേ? 16 വനിതകളെയാണ് ഇടതുപക്ഷം സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നത്. സിപിഐ എം മാത്രമല്ല, സിപിഐയും ജനതാദളുമൊക്കെ സ്ത്രീകളെ നിര്‍ത്തുന്നുണ്ട്. വിജയിപ്പിക്കാന്‍ വേണ്ടി. യു ഡി എഫിലെ അവസ്ഥ എന്താണ് ?

ഇടതുപക്ഷം തുറന്നുവിട്ട ഭൂതമല്ല സരിത എസ് നായര്‍. ഇടതുപക്ഷത്തിന് ഇത്തരം ഭൂതങ്ങളെ സൂക്ഷിക്കുന്ന കുടങ്ങളുമില്ല. സരിത എസ് നായര്‍ വിളിച്ചുപറയുന്നത് നിങ്ങളോടൊപ്പം നടക്കുന്ന വ്യക്തികളുടെ പേരുകളാണ്. അപ്പോള്‍ ജനങ്ങള്‍ നിങ്ങളെയും സംശയത്തോടെ വീക്ഷിക്കും. സരിതയെ ഇങ്ങനെയൊക്കെ ചെയ്ത കോണ്‍ഗ്രസ് നേതാക്കള്‍, ബിന്ദുകൃഷ്ണ എന്ന സ്ത്രീയെ വെറുതെ വിടുമോ എന്ന് സംശയിക്കും. അതിനൊക്കെ അപ്പുറത്ത് ചിന്തിക്കുന്ന മഹാരഥന്‍മാരാണ് ഈ യു ഡി എഫ് നേതാക്കളെങ്കില്‍ ഒരിക്കലും സരിതയ്ക്ക് ഇങ്ങനെയൊന്നും പറയേണ്ടി വരുമായിരുന്നില്ല. ബിന്ദുകൃഷ്ണയ്ക്ക് സരിതയെ വ്യഭിചാരിണി എന്ന് വിശേഷിപ്പിക്കേണ്ടി വരുമായിരുന്നില്ല. നിങ്ങളുടെ കുടവും നിങ്ങളുടെ ഭൂതവും നിങ്ങളുടേത് മാത്രമാണ്. അതിനെ ആവാഹിച്ച് കുടത്തില്‍ കയറ്റുന്നതും ഇടയ്ക്ക് തുറന്നുവിടുന്നതും നിങ്ങളുടെ പക്ഷം തന്നെയാണ്. അത് തലയില്‍ വെച്ച് നടക്കേണ്ട ഗതികേട് ഇടതുപക്ഷത്തിനില്ല. അതുകൊണ്ട് ദയവ് ചെയ്ത് മലര്‍ന്ന് കിടന്ന് തുപ്പരുത്. വല്ലാതെ നാറും.

06-Apr-2016