പാണ്ടന്‍നായ പല്ലിളിക്കുമ്പോള്‍ !

കൊടുക്കല്‍, വാങ്ങള്‍ കാര്യത്തിലൊക്കെ ഇത്ര വികാരമുള്ള ഏഷ്യാനെറ്റിന്റെ പകുതയിലേറെ ഓഹരികളും 2008ല്‍ ആഗോള മാധ്യമ ഭീമനായ റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ സ്റ്റാര്‍ ഗ്രൂപ്പിന് കൈമാറിയില്ലേ? ബി ജെ പി നേതാവ്, കെ സുരേന്ദ്രന് ഈ വിഷയത്തില്‍ എന്താണഭിപ്രായം? നിങ്ങളുടെ സ്വദേശി എന്നൊക്കെയുള്ള ഗിമ്മിക്ക് പ്രയോഗങ്ങളുമായി ചേര്‍ന്നുപോവുന്ന കാര്യമാണോ അത്? ഏഷാനെറ്റിന്റെ ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖറിനെ ഒന്നും കാണാതെ ബി ജെ പി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുമോ? മാത്രമല്ല, ഏഷ്യാനെറ്റിന്റെ ചെയര്‍മാന്‍ അടുത്ത പതിനഞ്ച് വര്‍ഷത്തെ ബി ജെ പിയുടെ നയരൂപവത്കരണ ചുമതലയുള്ള വ്യക്തിയുമാണ്. വെറുതെയല്ല ബി ജെ പി നേതാവ് കെ. സുരേന്ദ്രന്‍ ഏഷ്യാനെറ്റ് സ്റ്റുഡിയോയില്‍ പട്ടിപ്രസവിച്ച പോലെ കിടക്കുന്നത്.

മാഞ്ഞാലിക്കുളത്തായിരുന്നു ദേശാഭിമാനിയുടെ പഴയ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ദേശാഭിമാനി, ചിന്ത പബ്ലിഷെഴ്‌സ്, ദേശാഭിമാനി പ്രസ്, കെട്ടിടത്തിന് മുന്നില്‍ ദേശാഭിമാനി ബുക്ക് ഹൗസ്, ദേശാഭിമാനി ജീവനക്കാരുടെ ഒരു ഡോര്‍മെട്രി, പിന്നെ ക്യാന്റീന്‍. ഇവയെല്ലാം അവിടെയായിരുന്നു പ്രവര്‍ത്തിച്ചത്.  സൗകര്യമില്ലാത്ത ഒരു കെട്ടിടം.

കുറച്ച് കഴിഞ്ഞപ്പോള്‍ ദേശാഭിമാനിയുടെ ജനറല്‍ മാനേജര്‍ ഇ പി ജയരാജന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ദേശാഭിമാനി പുതിയ കെട്ടിടവും സ്ഥലവും വാങ്ങി. ചിന്താ പബ്ലിഷേഴ്‌സ് എ കെ ജി സെന്ററിന് താഴെ പുതിയ സ്വന്തം കെട്ടിടത്തിലേക്ക് മാറി. ദേശാഭിമാനി ബുക്ക് ഹൗസും മികച്ച സ്ഥലത്തേക്ക് വളര്‍ന്നു. ഇവയെല്ലാം ഇങ്ങനെ വളര്‍ന്നത് ഒരു തെറ്റാണോ? എന്നും കുണ്ട് കിണറ്റിലെ തവള കുഞ്ഞുങ്ങളെ പോലെ ദേശാഭിമാനി കല്ലച്ചില്‍ അടിച്ചിറക്കണം എന്നൊക്കെ ആഗ്രഹിക്കാമോ? ഏഷ്യാനെറ്റ് ഇപ്പോള്‍ കൊടുക്കുന്ന വാര്‍ത്ത ദേശാഭിമാനി മുച്ചൂടും മുടിഞ്ഞുപോവണം എന്ന ബി ജെ പിയുടെ മാനസികാവസ്ഥയില്‍ നിന്നാണ്. 

തമ്പാനൂരിലെ പുതിയ കെട്ടിടത്തില്‍, പ്രൊഫഷണല്‍ ഭാവത്തോടെ, മജീതിയ വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പിലാക്കി കേരളത്തിലെ മാധ്യമ സ്ഥാപനങ്ങള്‍ക്ക് മാതൃകയായി ദേശാഭിമാനി തല ഉയര്‍ത്തി. ജനറല്‍ മാനേജര്‍ ഇ പി ജയരാജന്റെ നേതൃത്വത്തില്‍ തന്നെ. പുതിയ സൗകര്യമുള്ള ഒരു കെട്ടിടം സ്വന്തമാക്കാന്‍ പഴയ കെട്ടിടം വില്‍ക്കുന്നത് ഒരു തെറ്റാണോ? അങ്ങനെ അത് വില്‍ക്കാന്‍ തീരുമാനിക്കുന്നു. ഏജന്‍റുമാര്‍ മുഖേന വില്‍ക്കെണ്ടതില്ല എന്ന് തീരുമാനിക്കുന്നു. അതിനാല്‍ പരസ്യം ചെയ്യുന്നു. തീര്‍ച്ചയായും ഒരു പ്രസ്ഥാനത്തിന്റെ മുഖപത്രം ആയത് കൊണ്ട് ആ പ്രസ്ഥാനം അറിയാതെ വില്‍പ്പന നടക്കാന്‍ സാധ്യതയില്ല എന്നതും കൂട്ടിവായിക്കണം. കെട്ടിടവും സ്ഥലവും പലരും വന്നു നോക്കി വിലപറഞ്ഞു. ഒന്നും ഒത്തില്ല. അവസാനം ഒന്ന് ശരിയായി. അത് ഇപ്പോള്‍ പലരും പറയും പോലെ വി എം രാധാകൃഷ്ണന്‍ മുതലാളി ആയിരുന്നില്ല. അങ്ങനെ നല്ല വില ലഭിച്ചപ്പോള്‍ പഴയ കെട്ടിടവും അത് നില്‍ക്കുന്ന ഭൂമിയും ദേശാഭിമാനി മാനേജ്‌മെന്റ് വില്‍പ്പന നടത്തി. അതിലെന്താ തെറ്റ്?

സാധാരണ കല്യാണം ആലോചിക്കുമ്പോള്‍ പൊരുത്തവും ജാതകവുമൊക്കെ ചില യാഥാസ്ഥികര്‍ നോക്കാറുണ്ട്. ദേശാഭിമാനിയുടെ സ്ഥലം വില്‍ക്കുമ്പോള്‍ അതൊക്കെ നോക്കണം എന്നാണോ ഏഷ്യാനെറ്റ് പറയുന്നത്? ആ വാദം സമര്‍ത്ഥിക്കാന്‍ ഏഷ്യാനെറ്റ് സ്റ്റുഡിയോയില്‍ നിരത്തിയവര്‍ ആരൊക്കെയാണ്! ഒന്നാമന്‍ ബി ജെ പിയുടെ നേതാവ് കെ സുരേന്ദ്രന്‍, രണ്ടാമത് കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ, മൂന്നാമന്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് സിപിഐ എംല്‍ നിന്ന് പുറത്താക്കിയ ഉമേഷ് ബാബു, നാലാമന്‍ പാര്‍ട്ടിയെ ഒറ്റിയതിന് ദേശാഭിമാനിയില്‍ നിന്ന് പുറത്താക്കിയ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്. ഇവരൊക്കെ ദേശാഭിമാനി വളര്‍ന്ന് പന്തലിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നവരാണെന്ന് പ്രേക്ഷകര്‍ കരുതണം എന്ന് ആഗ്രഹിക്കുന്നത് കുറച്ച് കടന്ന കൈയാണ്!

ദേശാഭിമാനി സ്ഥലം വിറ്റപ്പോള്‍ കിട്ടിയ പണം ദേശാഭിമാനിയുടെ അക്കൗണ്ടിലാണ് ഇട്ടത്. ഒരു വ്യക്തിയുടെ കീശയിലും അത് പോയില്ല. ആ പണം ദേശാഭിമാനിയുടെ ബാധ്യതകള്‍ തീര്‍ക്കാനും ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കാനും ഉപയോഗിച്ചുകാണും. ഏഷ്യാനെറ്റ് അങ്ങനെയല്ലേ ചെയ്യാറ്? ഏഷ്യാനെറ്റ് മെയിന്‍ ഓഫീസില്‍ നിന്ന് പടിയിറക്കി പിണ്ഡം വെച്ചപ്പോള്‍ ഏഷ്യാനെറ്റ്‌ന്യൂസ് ഭൂമിയും കെട്ടിടവും വാങ്ങാതെ ശൂന്യതയിലാണോ ഓഫീസ് സ്ഥാപിച്ചത്? നിങ്ങള്‍ പണം കൊടുത്തല്ലേ എല്ലാം സ്വന്തമാക്കിയത്?

1992ലാണല്ലൊ ഏഷ്യാനെറ്റ് തുടങ്ങിയത്. 1995 സെപ്റ്റംമ്പര്‍ 30ന് ഫിലിപ്പന്‍സിലെ സൂബിക്ക് ബേയിലെ അപ്പലിങ്ക് സ്‌റ്റേഷന്‍ വഴി വൈകുന്നരം 7.30ന് ആദ്യ വാര്‍ത്ത തല്‍സമയം അവതരിപ്പിച്ചു. അന്ന് തിരുവനന്തപുരം ആയുര്‍വേദ കോളേജിനടുത്തെ റോസ് കോട്ടേജെന്ന വാടക കെട്ടിടത്തിലെ പരിമിത സംവിധാനമുള്ള വാര്‍ത്ത കേന്ദ്രത്തിലായിരുന്നു ന്യുസ് ഡെസ്‌കും ബ്യുറോയും. അവിടെ നിന്ന് പുളിയറക്കോണത്തേക്കും ഏഷ്യാനെറ്റ് ന്യൂസ്, ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗിന് അടുത്തുള്ള സ്വന്തം കെട്ടിടത്തിലേക്കുമൊക്കെ വിപുലമായപ്പോള്‍ നിങ്ങളൊന്നും വിറ്റിട്ടില്ലേ? ഒന്നും വാങ്ങിയിട്ടില്ലേ? നിങ്ങളുടെ പ്രമാണങ്ങളില്‍ രേഖപ്പെടുത്തിയതൊക്കെ പ്രസിദ്ധപ്പെടുത്താന്‍ ഏഷ്യാനെറ്റ് തയ്യാറാണോ? നിങ്ങളുടെ പ്രമാണം ബി ജെ പിയിലെ റിയല്‍എസ്റ്റേറ്റ് നേതാവ് കൂടിയായ കെ സുരേന്ദ്രന് കാണിച്ച് കൊടുക്കൂ. അയാള്‍ക്ക് ലോകത്തുള്ള എല്ലാ ഭൂമിയുടെയും മാര്‍ക്കറ്റ് റേറ്റ് അറിയാമല്ലൊ. കാര്‍ണാടകത്തില്‍ മംഗലാപുരത്ത് കെ സുരേന്ദ്രന്‍ ബിനാമി പേരുകളില്‍ ഭൂമി വാങ്ങിക്കൂട്ടിയത് ഏഷ്യാനെറ്റിലെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് അറിയില്ലെങ്കിലും ഏഷ്യാനെറ്റ് ചെയര്‍മാനും കര്‍ണാടകത്തില്‍ നിന്നുള്ള ബി ജെ പിയുടെ രാജ്യസഭാ എം പിയുമായ രാജീവ് ചന്ദ്രശേഖറിന് അറിയാതിരിക്കാന്‍ വഴിയില്ല. ദേശാഭിമാനി ഭൂമി വില്‍പ്പനയെ കുറിച്ച് കണ്ഠക്ഷോഭം നടത്തുന്ന വിനുവിനും അതറിയാന്‍ സാധ്യതയുണ്ട്.

ദേശാഭിമാനിയുമായി വില്‍പനക്കാരാറില്‍ ഏര്‍പ്പെട്ട വ്യക്തി, ഏഷ്യാനെറ്റ് പറയും പോലെ മൂന്ന് ദിവസം കഴിഞ്ഞ് ഉടമസ്ഥാവകാശം കൈമാറി എങ്കില്‍ അതില്‍ ദേശാഭിമാനിയും ഇ പി ജയരാജനും എന്ത് പിഴച്ചു? രജിസ്‌ട്രേഷന്‍ വകുപ്പിന്റെ മന്ത്രി ഇ പി ജയരാജന്‍ അല്ല. ആ വകുപ്പിന്റെ ഓഫീസ് ദേശാഭിമാനിയും അല്ല. ഭൂമിയുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച കാര്യങ്ങളില്‍ ദേശാഭിമാനിയുടെ ഭാഗത്ത് നിന്ന് ഒരു പിഴവും ഇല്ല. ഏഷ്യാനെറ്റ് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും അങ്ങെയൊരു കാര്യം ഉന്നയിക്കുവാന്‍ സാധിച്ചിട്ടില്ല. ദേശാഭിമാനി കൈമാറിയ ഭൂമി ആര്‍ക്ക് നല്‍കുന്നു, ആര് വാങ്ങുന്നു എന്നത് ദേശാഭിമാനിയെ സംബന്ധിച്ച വിഷയമല്ല. ദേശാഭിമാനി കള്ളപ്പണം വാങ്ങിയിട്ടില്ല. നിയമവിധേയമായല്ലാതെ ഒരു നടപടിയും നടത്തിയിട്ടില്ല. അങ്ങനെ വല്ലതുമുണ്ടെങ്കില്‍ ഏഷ്യാനെറ്റ് തെളിയിക്കൂ. ഒന്നുമില്ല അല്ലേ.

ദേശാഭിമാനി വില കുറച്ചു വിറ്റു എന്നതാണ് മറ്റൊരു ആരോപണം. ദേശാഭിമാനിയുടെ പണം ജനങ്ങളുടേതാണ്. ആ ഭൂമി പണ്ട് വാങ്ങിയപ്പോള്‍ വിലയാധാരത്തില്‍ ഉണ്ടായിരുന്ന തുക എത്രയാണെന്ന് ഇതുപോലുള്ള രേഖകള്‍ നോക്കി ഏഷ്യാനെറ്റ് വെളിപ്പെടുത്തൂ. അതില്‍ കുറവാണോ വിറ്റ പണം?, അല്ലല്ലോ. നഷ്ടം സംഭവിച്ചിട്ടുണ്ടോ?, ഇല്ലല്ലോ. ലാഭമില്ലേ?, ഉണ്ടല്ലോ. പിന്നെ കൊള്ളലാഭം അത് ദേശാഭിമാനിക്ക് വേണ്ട. ദേശാഭിമാനിയുടെ വേരുകളായി നില്‍ക്കുന്ന ജനങ്ങളും ആ കൊള്ളലാഭത്തെ ഇഷ്ടപ്പെടുന്നില്ല. ബി ജെ പിയുടെ കെ. സുരേന്ദ്രനും, ബി ജെ പി എം പി ചെയര്‍മാനായ ഏഷാനെറ്റിനും കൊള്ളലാഭമായിരിക്കും ആപ്തവാക്യം. അത് ദേശാഭിമാനിയുടെ തലമണ്ടയില്‍ അടിച്ചുകയറ്റാന്‍ നോക്കുന്നത് മോശമല്ലേ ഏഷ്യാനെറ്റേ.

കൊടുക്കല്‍, വാങ്ങള്‍ കാര്യത്തിലൊക്കെ ഇത്ര വികാരമുള്ള ഏഷ്യാനെറ്റിന്റെ പകുതയിലേറെ ഓഹരികളും 2008ല്‍ ആഗോള മാധ്യമ ഭീമനായ റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ സ്റ്റാര്‍ ഗ്രൂപ്പിന് കൈമാറിയില്ലേ? ബി ജെ പി നേതാവ്, കെ സുരേന്ദ്രന് ഈ വിഷയത്തില്‍ എന്താണഭിപ്രായം? നിങ്ങളുടെ സ്വദേശി എന്നൊക്കെയുള്ള ഗിമ്മിക്ക് പ്രയോഗങ്ങളുമായി ചേര്‍ന്നുപോവുന്ന കാര്യമാണോ അത്? ഏഷാനെറ്റിന്റെ ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖറിനെ ഒന്നും കാണാതെ ബി ജെ പി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുമോ? മാത്രമല്ല, ഏഷ്യാനെറ്റിന്റെ ചെയര്‍മാന്‍ അടുത്ത പതിനഞ്ച് വര്‍ഷത്തെ ബി ജെ പിയുടെ നയരൂപവത്കരണ ചുമതലയുള്ള വ്യക്തിയുമാണ്. വെറുതെയല്ല ബി ജെ പി നേതാവ് കെ. സുരേന്ദ്രന്‍ ഏഷ്യാനെറ്റ് സ്റ്റുഡിയോയില്‍ പട്ടിപ്രസവിച്ച പോലെ കിടക്കുന്നത്.

ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ തുടങ്ങിവെക്കുന്നത് അവസാനിപ്പിക്കുന്ന ചില വിപ്ലവകാരികളെ ഏഷ്യാനെറ്റ് ന്യൂസില്‍ കണ്ടു. അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, കെ സി ഉമേഷ്ബാബു, പിയേഴ്‌സണ്‍. ഉദരം മൂലം ബഹുകൃതവേഷം എന്ന ചൊല്ല് അവരെ കാണുമ്പോള്‍ ഓര്‍മവരും. സഹതപിക്കുന്നു. നരേന്ദ്രമോഡിയുടെ പി ആര്‍ ഏജന്‍സിയുടെ കടമ നിര്‍വഹിക്കുന്ന ഒരു വാര്‍ത്താ ചാനലില്‍ ഇരുന്ന് സിപിഐ എംനെയും അവരുടെ മുഖപത്രത്തെയും കള്ളങ്ങള്‍ മെനഞ്ഞ് വിലകുറച്ചുകാട്ടാന്‍ നിങ്ങള്‍ കാണിക്കുന്ന ഉത്സാഹം, ആത്മാര്‍ത്ഥത അതാണ് നിങ്ങളുടെ രാഷ്ട്രീയം. അതിന് ഇടതുപക്ഷം എന്ന പേര് ചെരില്ല. കൂട്ടിക്കൊടുപ്പ് എന്ന പദവുമായാണ് നിങ്ങളുടെ പ്രവൃത്തി അടുത്ത് നില്‍ക്കുന്നത്. കുലംകുത്തികള്‍ക്ക് അത് തുടാരാനേ സാധിക്കു. തുടരുക. റൂപ്പര്‍ട്ട് മര്‍ഡോക്കും ബി ജെ പിയുടെ രാജ്യസഭാ എം പി, രാജീവ് ചന്ദ്രശേഖറും അവരുടെ ചാനലായ ഏഷാനെറ്റും നിങ്ങളുടെ കൂടെ എന്നും ഉണ്ടാവും. നിങ്ങളുടെ ഈ കൂട്ടുകെട്ടുകൊണ്ട് ജനങ്ങളുടെ ആശയും ആവേശവുമായ ദേശാഭിമാനിയെ തകര്‍ത്തുകളയാം എന്ന് വ്യാമോഹിക്കരുത്. അത് നടപ്പുള്ള കാര്യമല്ല.

 

 

30-Dec-2013