ദേവസ്വംബോര്‍ഡും പി എസ് സിയും

കേരളത്തിലെ എല്ലാം ക്ഷേത്രങ്ങളിലെയും ജീവനക്കാരെ പി എസ് സി മുഖേനെ നിയമിക്കും എന്നല്ല ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ജീവനക്കാരെ പി എസ് സി മുഖേനെ നിയമിക്കും എന്നാണ് ദേവസ്വം വകുപ്പുമന്ത്രി പറഞ്ഞത്. അതിന് പിന്നില്‍ ഒരു ചരിത്രമുണ്ട്. തിരുവിതാംകൂറില്‍ ആദ്യമുണ്ടായ വകുപ്പ് ദേവസ്വമാണ്. അതില്‍ നിന്നാണ് റവന്യു അടക്കമുള്ള മറ്റെല്ലാവകുപ്പുകളും കാലക്രമേണ രൂപപ്പെട്ടത്. ദേവസ്വം വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളെല്ലാം അന്നത്തെ ഭരണകൂടമായ രാജാവിന്റെ ഉടമസ്ഥതയിലായിരുന്നു. രാജവാഴ്ച ഇല്ലാതായി പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥ വന്നപ്പോള്‍ ക്ഷേത്രങ്ങള്‍ അതിന് കീഴിലായി. മുസ്ലിം പള്ളികള്‍ക്കൊ, ക്രിസ്ത്യന്‍പള്ളികള്‍ക്കൊ അങ്ങനെയൊരു ചരിത്രമില്ല.

ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിടും എന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവനയെ എതിര്‍ത്തത് കുമ്മനം രാജശേഖരനും രമേശ് ചെന്നിത്തലയുമായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന് പക്ഷെ എതിര്‍പ്പൊന്നുമുണ്ടായില്ല. കുമ്മനം എതിര്‍ക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ ചെന്നിത്തലയുടെ എതിര്‍പ്പിന് കാരണം എന്തെന്നറിയില്ല. ജയിച്ചത് ബി ജെ പി വോട്ടുവാങ്ങിയതുകൊണ്ടൊ അതല്ലെങ്കില്‍ സ്വതസിദ്ധമായ മൃദുഹിന്ദുത്വംക്കൊണ്ടൊ ആയിരിക്കും.

കേരളത്തിലെ എല്ലാം ക്ഷേത്രങ്ങളിലെയും ജീവനക്കാരെ പി എസ് സി മുഖേനെ നിയമിക്കും എന്നല്ല ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ജീവനക്കാരെ പി എസ് സി മുഖേനെ നിയമിക്കും എന്നാണ് ദേവസ്വം വകുപ്പുമന്ത്രി പറഞ്ഞത്. അതിന് പിന്നില്‍ ഒരു ചരിത്രമുണ്ട്. തിരുവിതാംകൂറില്‍ ആദ്യമുണ്ടായ വകുപ്പ് ദേവസ്വമാണ്. അതില്‍ നിന്നാണ് റവന്യു അടക്കമുള്ള മറ്റെല്ലാവകുപ്പുകളും കാലക്രമേണ രൂപപ്പെട്ടത്. ദേവസ്വം വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളെല്ലാം അന്നത്തെ ഭരണകൂടമായ രാജാവിന്റെ ഉടമസ്ഥതയിലായിരുന്നു. രാജവാഴ്ച ഇല്ലാതായി പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥ വന്നപ്പോള്‍ ക്ഷേത്രങ്ങള്‍ അതിന് കീഴിലായി. മുസ്ലിം പള്ളികള്‍ക്കൊ, ക്രിസ്ത്യന്‍പള്ളികള്‍ക്കൊ അങ്ങനെയൊരു ചരിത്രമില്ല.

ഇനി കുമ്മനം ഇതിനെ എതിര്‍ക്കുന്നത് എന്തുകൊണ്ടെന്ന് നോക്കാം. ആര്‍ എസ് എസ് ചാതുര്‍വര്‍ണ്യത്തെയും ജാതിവ്യവസ്ഥയേയും ശരിവെക്കുന്ന ഒരു സംഘടനയാണ്. ചെയ്യുന്ന തൊഴിലുകള്‍ക്കനുസരിച്ചാണ് ചാതുര്‍വര്‍ണ്യവ്യവസ്ഥയും തുടര്‍ന്ന് ജാതിവ്യവസ്ഥയും രൂപപ്പെട്ടതെന്ന് പറയാമെങ്കിലും ഫലത്തില്‍ ഇന്ന് ജാതിയേയും വര്‍ണത്തെയും നിശ്ചയിക്കുന്നത് ജന്മംതന്നെയാണ്. അതാവട്ടെ മേല്‍കീഴ് ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തപ്പെട്ടിട്ടുള്ളതുമാണ്. ജാതിയ്ക്കകത്തുതന്നെ മേല്‍കീഴ് ബന്ധങ്ങളുള്ള ഉപജാതികളും നിലവിലുണ്ട്. കേരളത്തിലെ ഈഴവരാദി പിന്നോക്കക്കാരും ദളിത്-ആദിവാസി വിഭാഗങ്ങളുമൊന്നും ചാതുര്‍വര്‍ണ്യവ്യവസ്ഥയ്ക്ക് അകത്തുള്ളവരല്ല; അതിന് പുറത്തുള്ളവരാണ്. അന്ത്യജന്മാരെന്നൊ കാട്ടാളരെന്നൊ അസുരന്മാരെന്നൊ രാക്ഷസരെന്നൊ ഒക്കെ വിളിക്കപ്പെട്ടിരുന്നവരാണ് ഈ വിഭാഗക്കാര്‍.

ആദിമ വേദമെന്ന് കരുതുന്ന ഋഗ്വേദത്തില്‍ ആകെ ഒരിടത്ത് മാത്രമാണ് വര്‍ണവ്യവസ്ഥയെ കുറിച്ച് പരാമര്‍ശമുള്ളത്. അത് പുരുഷസൂക്തത്തിലാണ്. വിരാട് പുരുഷന്റെ മുഖത്തില്‍ നിന്ന് ബ്രാഹ്മണരും ഭൂജങ്ങളില്‍ നിന്ന് ക്ഷത്രിയരും ഊരുക്കളില്‍ നിന്ന് വൈശ്യരും പാദങ്ങൡ നിന്ന് ശുദ്രനും രൂപം കൊണ്ടു എന്നാണതില്‍ പറഞ്ഞിരിക്കുന്നത്.

ഗംഗാ സമതലത്തില്‍ ആര്യന്മാര്‍ സ്ഥിരതാമസമാക്കിയതിന് ശേഷമാണ് പുരുഷസൂക്തം ഋഗ്വേദത്തിന്റെ ഭാഗമായി മാറിയത് എന്നാണ് പണ്ഡിതന്മാര്‍ കണ്ടെത്തിയിട്ടുള്ളത്. സ്ഥിരതാമസക്കാരായി മാറിയ ആര്യന്മാര്‍ അലഞ്ഞു തിരിഞ്ഞുള്ള ജീവിതം അവസാനിപ്പിച്ചു. കൃഷിയും കന്നുകാലി വളര്‍ത്തലും അവരുടെ മുഖ്യതൊഴിലാക്കി മാറ്റി. സ്ഥിരമായി കൃഷിചെയ്യാനാരംഭിക്കുകയും ഇരുമ്പു കൊണ്ടുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാനാരംഭിക്കുകയും ചെയ്തതോടെ ആര്യ സമൂഹത്തില്‍ മിച്ചോല്‍പ്പാദനം നടക്കുകയും അത് വര്‍ഗവ്യത്യാസം രൂപം കൊള്ളുന്നതിന് ഇടയാക്കുകയും ചെയ്തു. ഇങ്ങനെ സമൂഹം വര്‍ഗങ്ങളായി വേര്‍പിരിഞ്ഞപ്പോഴാണ് അതിനെ ദൈവീക പരിവേഷം നല്‍കി ന്യായീകരിക്കുവാന്‍ പുരുഷ സൂക്തത്തിലൂടെ ശ്രമിച്ചത്.

ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ഇത്തിക്കണ്ണിവര്‍ഗവും ശുദ്രര്‍ സ്വന്തം അധ്വാനത്തിലൂടെ ഉല്പാദനം നടത്തുന്നവരുമായിരുന്നു. ഈ പുരുഷസൂക്തവ്യവസ്ഥയുടെ വിസ്തൃത രൂപമാണ് മനുസ്മൃതിയായി കാലാന്തരത്തില്‍മാറുന്നത്. ശുദ്രന് സ്വത്ത് സമ്പാദിക്കാന്‍ അര്‍ഹതയില്ലെന്നും അഥവാ സമ്പാദിച്ചാല്‍തന്നെ അത് പൂര്‍ണ്ണമായി പിടിച്ചെടുത്ത് സ്വന്തമാക്കാന്‍ ബ്രാഹ്മണര്‍ക്ക് അവകാശമുണ്ടെന്നും മനുസ്മൃതി വ്യക്തമാക്കിയിട്ടുണ്ട്. വിദ്യയഭ്യസിക്കാന്‍ അവര്‍ക്ക് അര്‍ഹതയുണ്ടായിരുന്നില്ല. അതില്‍ താഴെയുള്ള അന്ത്യജരുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ?

ആര്‍ എസ് എസിന്റെ ഹിന്ദുത്വസിദ്ധാന്തം വേദങ്ങളെയും സ്മൃതികളെയും ഒക്കെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. ഗോള്‍വാള്‍ക്കര്‍ 'വിചാരധാര'യില്‍ ധര്‍മ്മം എന്നത് ഒരു ജീവിതരീതിയാണെന്നാണ് പറഞ്ഞിരിക്കുന്നത്. ധര്‍മ്മം എന്നതുകൊണ്ട് ഗോള്‍വാള്‍ക്കര്‍ ഉദ്ദേശിക്കുന്നത് വര്‍ണാശ്രമധര്‍മ്മത്തെതന്നെയാണ്. ജാതിവ്യവസ്ഥയെകുറിച്ച് വിചാരധാര പറയുന്നത് ഇങ്ങനെയാണ്. ''പ്രാചീന കാലത്തും ജാതിയുണ്ടായിരുന്നു. നമ്മുടെ മഹത്തായ ദേശീയജീവിതത്തില്‍ അത് ആയിരക്കണക്കിന് വര്‍ഷങ്ങളായി തുടര്‍ന്നു വരികയാണ്. സാമൂഹികമായ പരസ്പരാശ്രിതത്വത്തിന് ഉതകിയ മഹത്തായ ഒരു ബാന്ധവമാണത്.'' ജാതിവ്യവസ്ഥയെയും അതിന്റെ മേല്‍കീഴ് ബന്ധങ്ങളെയും എതിര്‍ക്കുകയല്ല മറിച്ച് അതിനെ അനുകൂലിക്കുകയും ഉദാത്തവത്കരിക്കുകയുമാണ് ഗോള്‍വാള്‍ക്കര്‍ ചെയ്യുന്നത്. ആര്‍ എസ് എസ് ഇന്നേവരെ ഈ നിലപാടിനെ തള്ളിക്കളയാന്‍ തയ്യാറായിട്ടില്ല.

സ്വാഭാവികമായും പി എസ് സി മുഖേനെ ദേവസ്വം നിയമനം നടത്തിയാല്‍ ഹിന്ദുക്ഷേത്രങ്ങളില്‍ ഹിന്ദുപൂജാരികളാണ് വരിക. ആര്‍ എസ് എസിന്റെ ഹിന്ദുവില്‍ മറ്റു പിന്നോക്കക്കാരനും ദളിതനും ആദിവാസിയുമില്ല. എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയില്‍ അവരൊക്കെ ഹിന്ദുക്കളാണെന്നതുകൊണ്ട് യോഗ്യതയുള്ള പിന്നോക്കക്കാരും ദളിതരും ആദിവാസികളുമൊക്കെ ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ പൂജാരികളായിരിക്കും. അത് അനുവദിക്കാന്‍ ആര്‍ എസ് എസിന്റെ ബ്രാഹ്മണവിധേയത്വം അവരെ അനുവദിക്കുന്നില്ല എന്നതിനാലാണ് കുമ്മനം ദേവസ്വം മന്ത്രിയുടെ പ്രസ്താവനയെ എതിര്‍ത്തത്. വര്‍ണവ്യവസ്ഥ പ്രകാരം പൂജാരിയാവാന്‍ അര്‍ഹതയുള്ളത് ബ്രാഹ്മണന് മാത്രമാണ്. ബ്രാഹ്മണന്‍ ചെയ്യേണ്ടത് ദളിതര്‍ ചെയ്യാനിടവരുന്നത് തടയാതിരിക്കുന്നത് എങ്ങനെയെന്നാണ് കുമ്മനം ചിന്തിക്കുന്നത്. എന്നിട്ടും ബി ജെ പിയില്‍ അണിനിരന്നിട്ടുള്ള ദളിതന് കാര്യം പിടികിട്ടുന്നില്ല എന്നതാണ് അത്ഭുതം.

16-Jun-2016