മുതലപ്പൊഴിയിൽ അടിക്കടി മരണങ്ങൾ ഉണ്ടാകുന്നുണ്ട്. കുടുംബങ്ങളെ സംരക്ഷിക്കാൻ സർക്കാർ പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് മന്ത്രി സജി ചെറിയാൻ.എം.വിൻസൻറിൻറെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

അപകട മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനത്തിന് പോകുന്നതാണ് മുതലപ്പൊഴിയിലെ അപകട മരണങ്ങൾക്ക് കാരണമെന്നും മന്ത്രി സജി ചെറിയാൻ നിയമസഭയിൽ വ്യക്തമാക്കി. 623 പരമ്പരാഗത വള്ളങ്ങൾ മുതലപ്പൊഴിയിലുണ്ട്. മണൽമാറ്റി ചാലിന് ആഴം കൂട്ടുക, ബ്രേക്ക് വാട്ടറിൽ അറ്റകുറ്റപ്പണി , മുന്നറിയിപ്പ് ബോയകൾ സ്ഥാപിക്കുക എന്നിവയാണ് പ്രശ്ന പരിഹാരത്തിന് ചെയ്യേണ്ടത്.

നിരന്തരം സ്ഥിതി അവലോകനം ചെയ്യുന്നുണ്ട്. അദാനി പോർട്ട് അധികൃതരുമായി നിരന്തരം സംസാരിക്കുന്നുണ്ടെന്നും നിയമസഭയിൽ മന്ത്രി വ്യക്തമാക്കി. ഒന്നര വർഷത്തിനകം പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു