ആർഎസ്എസ് പരിപാടിയിൽ വിസിമാർ പങ്കെടുത്തതിൽ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ചില വിസിമാരുടെ തലകൾ ജ്ഞാനവിരോധത്തിൻ്റെ തൊഴുത്താക്കി മാറ്റിയെന്നത് കേരളത്തിന് ലജ്ജാകരമാണ്.
സർവമതസ്ഥരുമുൾപ്പെട്ട വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഹിന്ദുത്വരാഷ്ട്ര നിർമിതിക്ക് അണിയറകളാക്കാൻ കൂട്ടുനിൽക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നാണ് ആർ. ബിന്ദു പറഞ്ഞത്. വൈസ് ചാൻസലർമാർ അക്കാദമിക് സമൂഹത്തിനു മുമ്പിൽ ഭാവികാലമാകെ തല കുമ്പിട്ടു നിൽക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
ആർ. ബിന്ദുവിൻ്റെ പ്രസ്താവനയുടെ പൂർണരൂപം:
ആധുനികലോകത്തിന് ഇണങ്ങുന്ന ഒരു ഉന്നതവിദ്യാഭ്യാസപദ്ധതിയും പൊറുപ്പിക്കില്ലെന്ന വിദ്യാവിരോധവുമായി കേരളത്തിനു നേരെ സംഘപരിവാർ തിരിഞ്ഞിരിക്കുന്നതാണ് അവരുടെ സംഘടനയുടെ പേരിൽ നടക്കുന്ന ജ്ഞാനസഭ. വിജ്ഞാനത്തിലേക്കും ജ്ഞാനത്തിലേക്കും നടന്ന് വിമോചിപ്പിക്കപ്പെട്ട കേരള സമൂഹത്തെ ബ്രാഹ്മണ്യാധികാരത്തിൻ്റെ നുകത്തിലാക്കുകയെന്ന ഹീനലക്ഷ്യം അതിനു പിറകിലുണ്ടെന്നത് കാണാതിരിക്കുന്നത് ചരിത്രനിഷേധമാണ്.
രാജ്യം സ്വാതന്ത്ര്യാനന്തരം ആർജ്ജിച്ചു വരുന്ന സകല ഉന്നതവിദ്യാഭ്യാസ നേട്ടങ്ങളെയും ചവറ്റുകുട്ടയിലെറിയുകയെന്ന പ്രാകൃതപദ്ധതികളിലാണ് ബി ജെ പി ഭരണത്തിൻ കീഴിൽ ആർ എസ്എസ്. മനുവാദത്തിൽ ഊന്നിയ മതരാഷ്ട്രനിർമ്മിതിയാണ് അവരുടെ ലക്ഷ്യം.
അതിനു വേണ്ട ആശയ പരിസരം സൃഷ്ടിക്കാനാണ് സർവ്വകലാശാലകളെയും ബൗദ്ധിക കേന്ദ്രങ്ങളെയുംകൈപ്പിടിയിലാക്കാൻ ശ്രമിക്കുന്നത്.അതിനു തുടർച്ചയായാണ് കേരളത്തിൻ്റെ വിശ്വാംഗീകാരമുള്ള അക്കാദമികാന്തരീക്ഷത്തെ അന്ധകാരയുഗത്തിലേക്ക് നയിക്കുകയെന്ന രഹസ്യ അജണ്ടയോടെ ആർഎസ്എസ് അനുകൂലികളുടെ സമ്മേളനം.
ആ ഗൂഢലക്ഷ്യത്തിൻ്റെ പ്രാപ്തിക്കായി സർവ്വകലാശാലാ വൈസ് ചാൻസലർമാരുടെ ആധികാരികതയെ കൂടി കാവി പൂശി നശിപ്പിക്കാനാണ് ഇവർ പദ്ധതിയിട്ടതെന്നാണ് തെളിഞ്ഞിരിക്കുന്നത്. കേരളത്തിൻ്റെ ചരിത്രത്തെയും ഭാവിയെയും ഇല്ലായ്മ ചെയ്യാനുള്ള വിജ്ഞാനവിരോധ നീക്കമാണിത്. ജ്ഞാനോല്പാദനത്തിനും വിജ്ഞാന വളർച്ചക്കും നേതൃത്വം വഹിക്കേണ്ട വൈസ് ചാൻസലർമാരിൽ ചിലരുടെയെങ്കിലും തലകൾ ജ്ഞാനവിരോധത്തിൻ്റെ തൊഴുത്താക്കി മാറ്റിയെന്നത് ആർഎസ്എസിന് അഭിമാനകരമായിരിക്കാമെങ്കിലും കേരളത്തിന് ലജ്ജാകരമാണ്.
സർവ്വമതസ്ഥരുമുൾപ്പെട്ട വിദ്യാകേന്ദ്രങ്ങളെ ഹിന്ദുത്വരാഷ്ട്ര നിർമിതിയ്ക്ക് അണിയറകളാക്കാൻ കൂട്ടുനിൽക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. അക്കാദമിക് സ്വാതന്ത്ര്യത്തെയും സ്വതന്ത്രചിന്തയെയും കാവിത്തൊഴുത്തിൽ കൊണ്ടു കെട്ടാൻ കൂട്ടുനിന്നതിന് ഈ വൈസ് ചാൻസലർമാർ അക്കാദമിക് സമൂഹത്തിനു മുമ്പിൽ ഭാവികാലമാകെ തല കുമ്പിട്ടു നിൽക്കേണ്ടി വരും.
കേരളത്തിൽ അജ്ഞാനത്തിൻ്റെ പ്രാകൃതസേന കെട്ടിപ്പടുക്കാമെന്ന സംഘപരിവാരത്തിൻ്റെ ദുഷ്ചിന്തയെ യുവതലമുറയും അക്കാദമിക് സമൂഹവും തുറന്നുകാട്ടും. യഥാർത്ഥ ഗുരുവര്യന്മാർ നൽകിയ വിദ്യകൊണ്ട് പ്രബുദ്ധരായ കേരളജനത അജ്ഞാനതിമിരത്തെ അലങ്കാരമായി കരുതുന്ന സംഘപരിവാരത്തിൻ്റെ പദ്ധതികളെ ചവറ്റുകൊട്ടയിലെറിയുമെന്നും മന്ത്രി ആർ. ബിന്ദു കൂട്ടിച്ചേർത്തു.