കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. ബീഡി ബീഹാർ പോസ്റ്റ് അംഗീകരിക്കാൻ ആകുന്നതല്ലെന്ന് വി.ടി. ബൽറാം പറഞ്ഞു. ഇത്തരത്തിലുള്ള പോസ്റ്റുകൾ വരുമ്പോൾ അതിനെതിരെ പ്രതികരിക്കാനുള്ള സമയം തനിക്കില്ലെന്നും, ഇക്കാര്യം കെപിസിസി അധ്യക്ഷനെ നേരിട്ട് അറിയിച്ചെന്നും ബൽറാം വ്യക്തമാക്കി.

പോസ്റ്റിൽ ജാഗ്രത കുറവും അപാകതയും ഉണ്ടായെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു. സോഷ്യൽ മീഡിയ വിഭാഗം പുനസംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. പിന്നാലെയാണ് സ്ഥാനമൊഴിഞ്ഞെന്ന പ്രഖ്യാപനവുമായി വി.ടി. ബൽറാം രംഗത്തെത്തിയത്. ഇത് നേരത്തെയെടുത്ത തീരുമാനമാണെന്ന് വി.ടി. ബൽറാം അറിയിച്ചു. കൂടുതൽ പ്രൊഫഷണൽ ആയി കൈകാര്യം ചെയ്യുന്നവരെ നിയമിക്കണമെന്നും ബൽറാം കൂട്ടിച്ചേർത്തു.

അതേസമയം ബീഡി-ബിഹാർ പോസ്റ്റ് തെറ്റായിപ്പോയെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. പോസ്റ്റിൽ ജാഗ്രത കുറവും അപാകതയും ഉണ്ടായിട്ടുണ്ട്. ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അത് പിൻവലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തൻ്റെ അറിവോടെയല്ല പോസ്റ്റ് വന്നതെന്ന് വി.ടി ബൽറാം അറിയിച്ചിരുന്നെന്നും സോഷ്യൽ മീഡിയ വിഭാഗം പുനഃസംഘടിപ്പിക്കുമെന്നും കെപിസിസി പ്രസിഡന്റ് അറിയിച്ചു.

ജിഎസ്ടി പരിഷ്കരണത്തെ പരിഹസിച്ച് കോൺഗ്രസ് കേരള ഘടകം എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് വിവാദത്തിലായത്. ബീഹാറും ബീഡിയും തുടങ്ങുന്നത് 'ബി'യിൽ നിന്നാണെന്നായിരുന്നു പോസ്റ്റ്. ബീഹാറിനെ അപമാനിക്കുന്ന പോസ്റ്റെന്ന വിമർശനവുമായി ബിജെപിയും ജെഡിയുവും രംഗത്തെത്തിയതോടെ പോസ്റ്റ് പിൻവലിച്ച് കോൺഗ്രസ് ക്ഷമാപണം നടത്തി.