സംസ്ഥാന സ്കൂൾ കലോത്സവത്തിൽ A ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാരിന്റെ വക 1000 രൂപ ഗ്രാൻഡ് ആയി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചെന്നും മന്ത്രി അറിയിച്ചു.

അതേസമയം കലോത്സവിലെ സ്വർണ്ണക്കപ്പ് തൃശൂരിൽ ആയതുകൊണ്ട്, ഘോഷയാത്ര തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് നിന്നും തൃശൂരിലേക്ക് എത്തുന്നതായിട്ടാണ് ക്രമീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജനപങ്കാളിത്തത്തോട് കൂടി പരാതി രഹിതമായി കലോത്സവം സംഘടിപ്പിക്കുക എന്നതാണ് ഇത്തവണത്തെ ലക്ഷ്യമെന്നും താമസം, ഭക്ഷണം തുടങ്ങിയവയല്ലാം കൃത്യമായി സജ്ജീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം സ്കൂൾ കായികമേളയില്‍ ഇത്തവണ പരിഷ്കരിച്ച മാനുവലിൽ നടക്കുമെന്നും കളരിപ്പയറ്റ് മത്സരത്തിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കുട്ടികൾക്ക് ആധാർ കാർഡ് ഇല്ലാത്തതിന്റെ പേരിൽ അധ്യാപകർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം ഗൗരവകരമാണ്. നിരവധി അപേക്ഷകൾ വന്നതിന്റെ പശ്ചാത്തലത്തിൽ പുനഃപരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എട്ട് വർഷവും പത്ത് വർഷവും ജോലി ചെയ്തിട്ട് പിരിച്ചുവിടുക എന്നത് അനീതിയാണ്. വിദ്യാഭ്യാസ സെക്രട്ടറി വാസുകിയെ കൺവീനറായി കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്. ആധാറിന് പകരം, കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ്, കൂടി പരിഗണിക്കാം എന്നതാണ് നിർദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.