രാത്രി പെൺകുട്ടികൾ പുറത്തിറങ്ങരുതെന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പരാമർശത്തിൽ അതിരൂക്ഷ വിമർശനവുമായി സിപിഎം. രാത്രി 12.30 ന് പെൺകുട്ടിയെ സുഹൃത്തിനൊപ്പം പോകാൻ അനുവദിച്ചത് എന്തിനാണ് എന്ന മുഖ്യമന്ത്രിയുടെ ചോദ്യമാണ് വിവാദമായത്. എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെന്നും മമത പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവന അപമാനകരമാണ് എന്ന് ബിജെപി വിമർശിച്ചതിന് പിന്നാലെ, സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
പശ്ചിമ ബംഗാളിൽ താലിബാൻ ഭരണമാണോ എന്ന് ചോദിച്ച അദ്ദേഹം, സ്ത്രീയും പുരുഷനും തുല്യരാണെന്നത് മമത സർക്കാർ അംഗീകരിക്കുന്നില്ലേയെന്നും ആരാഞ്ഞു. സംസ്ഥാനത്ത് സ്ത്രീകൾക്ക് ജോലിക്ക് പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് കുറ്റപ്പെടുത്തിയ സലീം, പോലീസുകാർ ക്രിമിനലുകളെയാണ് സംരക്ഷിക്കുന്നതെന്നും ആരോപിച്ചു.
ഒഡീഷ സ്വദേശിയായ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ് മെഡിക്കൽ കോളേജ് ക്യാമ്പസിന് സമീപം ക്രൂരപീഡനത്തിന് ഇരയായത്. പ്രതിഷേധം ശക്തമാകുന്നതിനിടെ, ഇന്നലെ ഒഡീഷ സർക്കാർ അയച്ച ഉദ്യോഗസ്ഥർക്ക് അതിജീവിതയെ കാണാൻ ബംഗാൾ സർക്കാർ അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് ഒഡീഷ വനിതാ കമ്മീഷനും ബംഗാളിലേക്ക് പോകുന്നുണ്ട്.