ഈ വർഷത്തെ ശബരിമല മണ്ഡല – മകരവിളക്ക് സീസണിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കിക്കൊണ്ട് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ വൻ സജ്ജീകരണങ്ങൾ ഒരുക്കുന്നു. മൂന്ന് ഘട്ടങ്ങളിലായി ആകെ 800 ബസുകൾ സർവീസ് നടത്താനാണ് കെഎസ്ആർടിസി സി.എം.ഡി ഉത്തരവിറക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 467 ബസുകളും, രണ്ടാം ഘട്ടത്തിൽ 502 ബസുകളും സർവീസ് നടത്തും. മകരവിളക്ക് വരുന്ന മൂന്നാം ഘട്ടത്തിലാണ് 800 ബസുകളും ഓടുക.

കഴിഞ്ഞ വർഷം 950 ട്രിപ്പുകൾ മാത്രമാണ് കെഎസ്ആർടിസി മണ്ഡലകാലത്ത് നടത്തിയത്. എന്നാൽ ഇത്തവണ ഭക്തർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഇത് 1600 ട്രിപ്പുകളായി വർദ്ധിപ്പിച്ചു. നിലയ്ക്കലിൽ ഇറങ്ങി ചെയിൻ സർവീസിനെ ആശ്രയിക്കാതെ, ഭക്തർക്ക് നേരിട്ട് പമ്പയിൽ എത്താവുന്ന തരത്തിലാണ് പുതിയ ക്രമീകരണം.

കെഎസ്ആർടിസിയുടെ 93 ഡിപ്പോകളിൽ നിന്നാണ് ഈ ട്രിപ്പുകൾ ആരംഭിക്കുക. ഈ ഡിപ്പോകളെ സൗത്ത്, സെൻട്രൽ, നോർത്ത് എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചാണ് ഏകോപിപ്പിക്കുന്നത്. കൂടാതെ, കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ മൂന്ന് വ്യത്യസ്ത പാക്കേജുകളും തീർത്ഥാടകർക്കായി ഒരുക്കിയിട്ടുണ്ട്. പമ്പയിലേക്ക് നേരിട്ടെത്തിക്കുന്നതും, റൂട്ടിലെ അയ്യപ്പ ക്ഷേത്രങ്ങളും അല്ലാത്തവയും ഉൾപ്പെടുത്തുന്നതുമാണ് ഈ പാക്കേജുകൾ. പന്തളം, പെരുനാട് പോലെയുള്ള അയ്യപ്പ ക്ഷേത്രങ്ങൾ ഉൾപ്പെടുന്ന പാക്കേജുകളും, സംസ്ഥാനത്തിന്റെ തെക്ക്–വടക്ക് മേഖലകളിലെ പ്രധാന ക്ഷേത്രങ്ങളിൽ ദർശനം ഉൾപ്പെടുത്തിക്കൊണ്ടുള്ള പാക്കേജുകളും ഇത്തവണത്തെ പ്രത്യേകതയാണ്. ഓരോ പാക്കേജിനും നിരക്കുകൾ വ്യത്യസ്തമായിരിക്കും.

തീർത്ഥാടകരുടെ ലഗേജ് പമ്പയിൽ സൂക്ഷിക്കുന്നതിനും ഫ്രഷ് ആകാനും പ്രത്യേക സൗകര്യമൊരുക്കും. സന്നിധാനത്തെ ആവശ്യങ്ങൾക്കായി ബജറ്റ് ടൂറിസം സെൽ കോ ഓർഡിനേറ്റർമാരുടെ സേവനവും ലഭ്യമാണ്. ഗ്രൂപ്പ് ബുക്കിങ്ങുകൾക്ക് കമ്മീഷനും നൽകുന്നുണ്ട്. ജനുവരി 15-ന് മകരവിളക്ക് വരെയാണ് കെഎസ്ആർടിസി ഈ യാത്രകൾ ക്രമീകരിക്കുന്നത്.

കൂടുതൽ സർവീസുകൾ നിശ്ചയിച്ചതിനൊപ്പം, ഓൺലൈൻ ബുക്കിംഗ് സൗകര്യം വിപുലപ്പെടുത്താനും നിർദ്ദേശമുണ്ട്. അതോടൊപ്പം, യാത്രക്കാരുടെ സുരക്ഷയ്ക്കായി പമ്പയിലും നിലയ്ക്കലും ബ്രെത്ത് അനലൈസർ പരിശോധന നടത്തി, കെഎസ്ആർടിസി ജീവനക്കാർ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും സി.എം.ഡി നിർദ്ദേശിച്ചിട്ടുണ്ട്.