ആഗോള പട്ടിണി സൂചിക 2025 പുറത്തുവന്നപ്പോള്‍ ഗുരതര സ്ഥിതിയിലാണ് ഇന്ത്യ മഹാരാജ്യ. ലോകത്ത് പട്ടിണിയേറിയ രാജ്യങ്ങളുടെ ആഗോള പട്ടിണി സൂചിക പുറത്തിറങ്ങിയപ്പോള്‍ എന്നത്തേയും പോലെ പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനം സൊമാലിയയ്ക്കാണ്. പട്ടിണി കുറവുള്ള രാജ്യങ്ങളിലെ ആദ്യ 50കളില്‍ പോയിട്ട് 100 ല്‍ പോലും ഇന്ത്യയില്ല.127 രാജ്യങ്ങളുടെ പട്ടികയില്‍ 102ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം അത് 105ാം സ്ഥാനമായിരുന്നുവെന്ന് മാത്രം.

ഇന്ത്യക്ക് തൊട്ടുപിറകെ പാകിസ്ഥാനുണ്ട്, 106ാം സ്ഥാനത്താണ് പാകിസ്ഥാന്‍. മറ്റ് അയല്‍ രാജ്യങ്ങളിലേക്ക് കടക്കുമ്പോള്‍ ആഭ്യന്തര സംഘര്‍ഷത്താല്‍ ഭീകരാവസ്ഥയിലായ ബംഗ്ലാദേശ് പോലും ആദ്യ 100ല്‍ ഉണ്ടെന്നതാണ് ശ്രദ്ധേയം. 85ാം സ്ഥാനമാണ് പട്ടികയില്‍ ബംഗ്ലാദേശിന്. അതേ പോലെ ആഭ്യന്തര സംഘര്‍ഷത്തില്‍ ഉലഞ്ഞ ശഅരീലങ്ക പോലും 61ാം സ്ഥാനത്താണ്. ഇന്ത്യയുടെ മറ്റയല്‍ക്കാരില്‍ പ്രധാനിയായ നേപ്പാള്‍ പട്ടികയില്‍ 72ാം സ്ഥാനത്താണ്. മേഖലയില്‍ ചൈനയ്ക്ക് പിന്നാലെ നാലാം സാമ്പത്തിക ശക്തിയെന്നെല്ലാം അവകാശപ്പെടുന്ന ഇന്ത്യ പക്ഷേ ചൈനയോട് പട്ടിണിയുടെ കാര്യത്തില്‍ കിടപിടിക്കാന്‍ അടുത്തെങ്ങുമില്ല.


ആഗോള പട്ടിണി സൂചികയില്‍ ആറാം സ്ഥാനത്താണ് ചൈന. അതായത് പട്ടിണി വളരെ കുറഞ്ഞ സ്ഥിതിയില്‍. ചുരുക്കി പറഞ്ഞാല്‍ അയല്‍ രാജ്യങ്ങളില്‍ 106ാം സ്ഥാനത്തുള്ള പാകിസ്ഥാനും 109ാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാനും മാത്രമാണ് വിശപ്പിന്റേയും പട്ടിണിയുടേയും കാര്യത്തില്‍ ഇന്ത്യക്ക് പിന്നിലുള്ളത്. മറ്റ് അയല്‍ രാജ്യങ്ങളെല്ലാം ആഗോള പട്ടിണി സൂചികയില്‍ 100നുള്ളില്‍ ഇന്ത്യയേക്കാള്‍ ബഹുദൂരം മുന്നിലാണ്.

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ ഉല്‍പ്പാദകരില്‍ ഒന്നായ ഇന്ത്യ ഗണ്യമായ രീതിയില്‍ വിശപ്പിന്റെ വെല്ലുവിളികള്‍ നേരിടുന്നുവെന്നത് വിചിത്രമാണ്. 2025 ലെ ആഗോള വിശപ്പ് സൂചികയില്‍ 25.8 സ്‌കോറോടെ 102-ാം സ്ഥാനത്തുള്ള ഇന്ത്യ ‘ഗുരുതരമായ’ വിഭാഗത്തിലാണ് പെടുന്നത്. കാര്‍ഷിക ശക്തി ഉണ്ടായിരുന്നിട്ടും, ദാരിദ്ര്യം, കുട്ടികളുടെ പോഷകാഹാരക്കുറവ്, അസമമായ ഭക്ഷ്യ വിതരണം, മോശം ശുചിത്വം തുടങ്ങിയ വെല്ലുവിളികളാണ് രാജ്യത്തെ പിന്നോട്ടടിക്കുന്നത്.

കുട്ടികള്‍ക്കിടയില്‍ ഉയര്‍ന്ന വളര്‍ച്ചാ മുരടിപ്പും ക്ഷീണവും, മോശം മാതൃ ആരോഗ്യം, ഭക്ഷണ വൈവിധ്യത്തിന്റെ അഭാവം എന്നിവ പ്രധാന ആശങ്കകളായി തുടരുന്നു. ദ്രുതഗതിയിലുള്ള ജനസംഖ്യാ വളര്‍ച്ചയും പ്രാദേശിക അസമത്വങ്ങളും വ്യവസ്ഥയെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നു, ഇത് വിശപ്പിനെ ഭക്ഷ്യ ഉല്‍പ്പാദനത്തിനപ്പുറമുള്ള ഒരു സങ്കീര്‍ണ്ണമായ പ്രശ്‌നമാക്കി മാറ്റുന്നു.

പട്ടികയില്‍ അവസാനമുള്ള സൊമാലിയയില്‍ പതിറ്റാണ്ടുകളായുള്ള ആഭ്യന്തരസംഘര്‍ഷം, വരള്‍ച്ച, ഭക്ഷണ ശുദ്ധജല ദൗര്‍ലഭ്യം തുടങ്ങിയവയാണു മോശം അവസ്ഥയ്ക്ക് കാരണം.പട്ടിണിയുള്ള രാജ്യങ്ങളില്‍ തെക്കന്‍ സുഡാനാണു സൊമാലിയയ്ക്കു പിന്നില്‍. കോംഗോ, മഡഗാസ്‌കര്‍, ഹെയ്റ്റി, ചാഡ്, നൈജര്‍, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, പാപുവ ന്യൂഗിനി എന്നിവയാണു സൂചികയിലെ അവസാന പത്തിലുള്ള മറ്റു രാജ്യങ്ങള്‍. ഇവയില്‍ ഹെയ്റ്റിയും പാപുവ ന്യൂഗിനിയും ഒഴികെ ബാക്കിയെല്ലാം ആഫ്രിക്കന്‍ രാജ്യങ്ങളാണ്.