മൂന്നാമത്തെ ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യവിധി കോടതി നീട്ടിവെച്ചു. ഈ മാസം 28-നാണ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യാപേക്ഷയിൽ വിധി പ്രസ്താവിക്കുക. അതുവരെ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ തന്നെ തുടരേണ്ടി വരും.

രാഹുലിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ കോടതിയിൽ അതിശക്തമായി എതിർത്തു. പരാതിക്കാരിക്ക് നേരിടേണ്ടി വന്നത് അതിക്രൂരമായ പീഡനമാണെന്നും, സമാനമായ സ്വഭാവമുള്ള മറ്റ് രണ്ട് കേസുകളിൽ കൂടി ഇയാൾ പ്രതിയാണെന്ന കാര്യവും പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

പ്രതിയുടെ സ്വാധീനശക്തി അന്വേഷണത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. ഇതോടെയാണ് കേസ് വിധി പറയാനായി കോടതി 28-ലേക്ക് മാറ്റിയത്.