കേരളത്തിലെ പോലീസിന് ജനസൗഹൃദ മുഖം നൽകാൻ കഴിഞ്ഞതുതന്നെയാണ് ഏറ്റവും വലിയ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുറ്റകൃത്യാന്വേഷണങ്ങളിൽ ഒരുതരത്തിലുള്ള ബാഹ്യ ഇടപെടലുകളും ഇല്ലെന്നും, അന്വേഷണത്തിനാവശ്യമായ പൂർണ സ്വാതന്ത്ര്യം പോലീസിന് ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ ജില്ലകളിലായി നിർമാണം പൂർത്തിയാക്കിയ 13 പൊലീസ് മന്ദിരങ്ങളും മറ്റ് വിവിധ പദ്ധതികളും ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരുവിധത്തിലുള്ള സമ്മർദ്ദവും ഇല്ലെന്നും, കോടതികൾ തന്നെ ഇതിനെ വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ പോലീസിന് കഴിയുന്നുവെന്നും, ഇതിലൂടെ കുറ്റാന്വേഷണത്തിലെ മികവ് വർധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ നിയമവ്യവസ്ഥയും ക്രമസമാധാന നിലയും മികച്ച രീതിയിൽ മുന്നോട്ടുപോകുകയാണ്. ശാന്തിയും സമാധാനവും നിലനിൽക്കുന്ന സമൂഹമായി കേരളം മാറിയതായും അദ്ദേഹം വ്യക്തമാക്കി.

മുൻകാലങ്ങളിൽ സംസ്ഥാനത്ത് നിരവധി വർഗീയ സംഘർഷങ്ങളും അനിഷ്ട സംഭവങ്ങളും ഉണ്ടായിരുന്നുവെന്നും, അതിൽ പരിക്കുകളും ജീവൻ നഷ്ടപ്പെടലുകളും ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. എന്നാൽ കഴിഞ്ഞ പത്ത് വർഷമായി ഇത്തരം സംഭവങ്ങൾക്ക് പൂർണമായും വിട പറഞ്ഞുവെന്നും, അതിന് പ്രധാന കാരണമായി പോലീസിന്റെ കാര്യക്ഷമ പ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് ആരെയും ചാരി നിൽക്കുന്നില്ലെന്നും, ആരെയും പ്രത്യേകമായി സംരക്ഷിക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വർഗീയ സംഘർഷങ്ങൾ ഉണ്ടായാൽ കൃത്യമായ നടപടി സ്വീകരിക്കാൻ പോലീസിന് സാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.