ഇടത്പക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ പ്രവർത്തനഫലമായി കേരളം വിവിധ മേഖലകളിൽ ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചിരിക്കുകയാണ്. എല്ലാ അർത്ഥത്തിലും ഒരു നവകേരളത്തിന്റെ രൂപീകരണമാണ് ഇന്ന് സാക്ഷാത്കരിക്കപ്പെടുന്നത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി.
സ്ത്രീകൾക്ക് പിന്തുണയാകുന്ന ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിച്ചു. വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, അവ നടപ്പിലാക്കാനുള്ള പ്രതിബദ്ധതയാണെന്ന് എൽഡിഎഫ് സർക്കാർ വീണ്ടും തെളിയിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സാമ്പത്തിക ആശ്രിതത്വം പലപ്പോഴും സ്ത്രീകളെ മൗനത്തിലാക്കുന്നുവെന്നും ആ മൗനത്തിന് വിരാമമിടാനും ‘ഈ നാട് നിങ്ങളോടൊപ്പമുണ്ട്’ എന്ന ഉറപ്പ് നൽകാനുമാണ് ഈ ഇടപെടലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
സ്ത്രീപക്ഷ നവകേരള നിർമ്മിതിയിൽ നിർണ്ണായകമായ ഒരു ചുവടു കൂടി നമ്മൾ വച്ചിരിക്കുകയാണ്. ‘സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി’-യുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു ഉച്ച 12 മണിയ്ക്ക് കഴിഞ്ഞ് 2 മണിക്കൂറിനുള്ളിൽ നിലവിലുള്ള 10,18,042 ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ 1000 രൂപ വീതം ലഭിച്ചു കഴിഞ്ഞിരിക്കുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, മറ്റ് സാമൂഹ്യ ക്ഷേമ പദ്ധതികളിൽ അംഗങ്ങളല്ലാത്ത 35 മുതൽ 60 വയസ്സ് വരെയുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിനും പ്രതിമാസം 1,000 രൂപ ഇനി ലഭിച്ചു തുടങ്ങും.
സാമ്പത്തിക പരാശ്രിതത്വം പലപ്പോഴും സ്ത്രീകളെ നിശബ്ദരാക്കുന്നുണ്ട്. ആ നിശബ്ദതയ്ക്ക് വിരാമമിടാനും ‘ഈ നാട് നിങ്ങളോടൊപ്പമുണ്ട്’ എന്ന ഉറപ്പ് നൽകാനുമാണ് ഈ ഇടപെടൽ. ആരോടും കൈനീട്ടാതെ, സ്വന്തം ആവശ്യങ്ങൾക്കായി മറ്റുള്ളവരെ ആശ്രയിക്കാതെ തലയുയർത്തി ജീവിക്കാൻ ഓരോ സ്ത്രീക്കും അവകാശമുണ്ട്. ആ അവകാശത്തിനു കൈത്താങ്ങാകുയാണ് സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി.
ജെൻഡർ ബജറ്റിംഗിലൂടെയും കുടുംബശ്രീയുടെ ശാക്തീകരണത്തിലൂടെയും നാം തുടങ്ങിവെച്ച മാറ്റങ്ങൾ ഇന്ന് പുതിയ ഉയരങ്ങളിലെത്തുകയാണ്. സ്ത്രീ സൗഹൃദമായ പൊതു ഇടങ്ങൾ, തുല്യവേതനം, ഭരണനിർവ്വഹണത്തിലെ 50 ശതമാനം സംവരണം, തുടങ്ങി നിരവധി കാര്യങ്ങൾ ഈ സർക്കാർ നടപ്പാക്കി.
വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, അവ നടപ്പിലാക്കാനുള്ളവയാണെന്ന് എൽ ഡി എഫ് സർക്കാർ വീണ്ടും തെളിയിക്കുകയാണ്. ലൈഫ് മിഷനിലൂടെ വീടും, മികച്ച ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങളും ഉറപ്പാക്കിയതുപോലെ, സ്ത്രീകളുടെ ആത്മാഭിമാനവും സുരക്ഷയും ഉറപ്പാക്കുന്ന ഒരു സ്ത്രീപക്ഷ നവകേരളം സൃഷ്ടിക്കാൻ ദൃഢനിശ്ചയത്തോടെ സർക്കാർ മുന്നോട്ടു പോകും.
