കണ്ണൂർ അഞ്ചരക്കണ്ടിയിൽ മരിച്ച ദന്തൽ വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബത്തിന് സിപിഎമ്മും വീട് വെച്ച് നൽകും. നിതിനെ അടക്കിയ ഭൂമിയിൽ വീട് വച്ച് നൽകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എഎ റഹീം വ്യക്തമാക്കി. കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നത് പാർട്ടി കൊടുത്ത വാക്കാണ്. അത് പാലിക്കുമെന്ന് റഹീം വ്യക്തമാക്കി. ഈ മാസം 19 ന് നിർമാണ പ്രവർത്തനം തുടങ്ങും.

19 ന് വൈകീട്ട് 5 ന് എംവി ഗോവിന്ദൻ മാസ്റ്റർ വീടിന് തറക്കല്ലിടും.എല്ലാ ഘട്ടത്തിലും കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും എഎ റഹീം വ്യക്തമാക്കി. മാനേജ്മെന്റിനും സംഭവത്തിൽ ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. മാനേജ്മെന്റ് ഒഴിഞ്ഞുമാറുന്നത് ശരിയല്ല. ഇന്റേണൽ മാർക്ക് സംവിധാനത്തിൽ മാറ്റം വരണം.

ഒരു അദ്ധ്യാപകൻ മാത്രം കാര്യങ്ങൾ തീരുമാനിക്കുന്നത് ശരിയല്ല. വിദ്യാർത്ഥി സംഘടനകൾ ഫലപ്രദമായി പ്രവർത്തിക്കുന്നിടത്ത് ഇത്തരം കാര്യങ്ങൾ ഉണ്ടാകുന്നില്ല. വിദ്യാർത്ഥി സംഘടനകളുടെ പ്രസക്തി ഇത്തരം ഘട്ടങ്ങളിൽ ബോധ്യപ്പെടും.നിതിന്റെ വീട്ടിൽ വരാത്തതിൽ മാനേജ്മെന്റ് മറുപടി പറയണം. മാനേജ്മെന്റിന്റേത് മനുഷ്യത്വമില്ലാത്ത നടപടിയാണെന്നും പ്രതി ചേർക്കപ്പെട്ട ഡോ. റാമിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും വി ശിവൻകുട്ടി പ്രതികരിച്ചു.