കേരള ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്ക് കോൺഗ്രസും മുസ്ലിം ലീഗും സജീവമായി രംഗത്ത്. മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന നേതാവുമായ വി എം സുധീരനെയാണ് കോൺഗ്രസ് പരിഗണിക്കുന്നത്. മുൻ മന്ത്രിയായ ഡോ. എം കെ മുനീർ ആണ് മുസ്ലിം ലീഗിന്റെ പ്രധാന ചോയ്സ്.

യുഡിഎഫിൽ അന്തിമ ധാരണയായാൽ ഉടൻ നിയമനം ഉണ്ടായേക്കുമെന്നാണ് സൂചന. വിഷയത്തിൽ ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചിട്ടില്ലെങ്കിലും ഇരു പാർട്ടികളിലും ഈ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്.കഴിഞ്ഞ വർഷം അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ രാജിവച്ചതിനു പിന്നാലെ കേരള ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.

സ്പീക്കർ, മന്ത്രി, എംഎൽഎ, എംപി, കെപിസിസി പ്രസിഡന്റ് എന്നീ നിലകളിലെ അനുഭവസമ്പത്താണ് വി എം സുധീരന്റെ പേരിന് പിന്നിലെ പ്രധാന കാരണം. മുഖ്യമന്ത്രിയായ വി ഡി സതീശൻ സുധീരനെപ്പോലുള്ള നേതാവിന്റെ സേവനം സർക്കാർ പ്രയോജനപ്പെടുത്തണമെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം ആരോഗ്യപരമായ കാരണങ്ങളാൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന എം കെ മുനീറിന് അർഹമായ ഒരു പദവി നൽകണമെന്നാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിലപാട്. പാർട്ടിയുടെ ഏക മുഖ്യമന്ത്രിയായിരുന്ന സി എച്ച് മുഹമ്മദ് കോയയുടെ മകനായ മുനീറിനെ അവഗണിച്ചാൽ മലബാർ മേഖലയിൽ രാഷ്ട്രീയ പ്രത്യാഘാതമുണ്ടാകുമെന്ന ആശങ്കയും ലീഗിനുണ്ട്.