മദ്യനികുതി ഇളവിനെതിരെ പ്രതിപക്ഷത്തിനൊപ്പം കൂടിയ വേറെ ചിലര്‍ ആരെല്ലാമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. പ്രതിപക്ഷം ഉന്നയിച്ച ആശങ്ക അംഗീകരിച്ച ഒരാള്‍ മുന്‍മന്ത്രിയും കെപിസിസി പ്രസിഡന്റുമായി വിഎം സൂധീരനാണ്. മറ്റൊരാള്‍ മുന്‍ എംപി ടിഎന്‍ പ്രതാപനാണ്.
ഇക്കാര്യത്തില്‍ കെസി വേണുഗോപാലും എക്സൈസ് മന്ത്രി ലിജുവും തങ്ങളുടെതായ രീതിയില്‍ പ്രതികരിച്ചിട്ടുണ്ട്. യുഡിഎഫിലെ ചില ഘടകക്ഷി നേതാക്കള്‍, മത സാമൂദായിക സംഘടന നേതാക്കള്‍, മതമേലധ്യക്ഷന്മാര്, സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ ഈ വിഷയത്തില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. അവരെയെല്ലാം ചേര്‍ത്തുകൊണ്ടാണോ മുഖ്യമന്ത്രി ഇങ്ങനെ ഒരുവാചകം പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 251 ശതമാനത്തില്‍ നിന്ന് 120 ശതമാനമായാണ് ഒറ്റയടിക്ക് വെട്ടിക്കുറച്ചത്. ഇതുകൊണ്ട് നാടിനും സര്‍ക്കാരിനും എന്താണ് ലാഭമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇത് മദ്യക്കമ്പനികള്‍ക്ക് അനകുല ഉത്തരവ് നേടാന്‍ ഇത് സഹായമാകും. മദ്യക്കമ്പനികള്‍ക്ക് വലിയതോതില്‍ ലാഭമുണ്ടാക്കാനും കഴിയും. ഭേദഗതി പാസാക്കുകയും നികുതി നിരക്ക് വിജ്ഞാപനം ചെയ്താല്‍ ഇതിന്റെ വില്പന നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയുമോ? സാധാരണ നിലയില്‍ വില്ക്കാന് താത്പര്യമുള്ള കമ്പനികള്‍ക്ക് കോടതികളെ സമീപിക്കാന്‍ അവസരം ഉണ്ടാകില്ലേ? കോടതികളില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിക്കില്ലെന്ന് ഉറപ്പ് സര്‍ക്കാരിനുണ്ടോയെന്നും പിണറായി ചോദിച്ചു.
യുവതലമുറ വീര്യം കുറഞ്ഞ മദ്യത്തില്‍ ആകൃഷ്ടരാകുന്ന അവസ്ഥ വന്നാല്‍ അത് പിന്നീട് വീര്യം കൂടുന്ന ലഹരിയിലേക്ക് കടക്കാന്‍ ഇടയാക്കും. ഈ സാമൂഹ്യ വിപത്ത് സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടോ?. സ്പിരിറ്റ് അധിഷ്ഠിതമായ മദ്യത്തിന് ഇതേവരെ ഒരുനികുതി ഇളവും നല്‍കിയിട്ടില്ല. പഴം, ധാന്യങ്ങള്‍ ഇവയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഹോര്‍ട്ടി വൈനിന് മാത്രം നികുതി ഇളവ് നല്‍കുന്നതാണ് എല്‍ഡിഎഫ് ആലോചിച്ചത്. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ അങ്ങനെയല്ല. നിരുത്തരവാദപരവും ഏകപക്ഷീയവും സമൂഹത്തിന് ദോഷകരമായ തീരുമാനമാണ് മദ്യനികുതി ഇളവ് എന്നത് എല്ലാതരത്തിലും വ്യക്തമാണെന്ന് പിണറായി പറഞ്ഞു.
കോര്‍പ്പറേറ്റ് മുതലാളിമാരുടെ ലാഭക്കൊതിക്ക് കുടപിടിക്കുന്ന സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖമാണ് നിയമസഭയില്‍ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് പിണറായി പറഞ്ഞു. കേരളത്തിന്റെ താല്പര്യത്തിന് വിരുദ്ധമായ ഒട്ടേറെ കാര്യങ്ങളാണ് ഈ സര്‍ക്കാര്‍ നയമെന്ന രീതിയില്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. തുടക്കത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കാമെന്ന നിലപാടിലായിരുന്നു പ്രതിപക്ഷമെങ്കിലും, നിയമസഭയില്‍ ഉണ്ടായത് വളരെ കടുത്ത അനുഭവങ്ങളാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിയമസഭയുടെ വ്യക്തമായ ചട്ടങ്ങളും കീഴ്വഴക്കങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടാണ് സര്‍ക്കാര്‍ ധനകാര്യ ബില്‍ പാസാക്കിയത്. പുതുക്കിയ ബജറ്റ് ഷെഡ്യൂളില്‍ ഇല്ലാതിരുന്ന ബില്‍, സഭയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് അജണ്ടയില്‍ തിരുകിക്കയറ്റിയത്. പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഇല്ലെന്ന് കാര്യോപദേശ സമിതിയില്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ സഭാ സമ്മേളനത്തിന്റെ രണ്ടാം പാദത്തില്‍, പാര്‍ലമെന്ററി നടപടികള്‍ക്ക് വിരുദ്ധമായി ധൃതിപിടിച്ച് ബില്‍ പാസാക്കാനാണ് ശ്രമം നടന്നത്.
കെജിഎസ്ടി നിയമത്തില്‍ ഭേദഗതി വരുത്തി ചില മദ്യകമ്പനികള്‍ക്ക് നികുതിയിളവ് നല്‍കുക എന്ന നിക്ഷിപ്ത താല്പര്യമാണ് ഈ നീക്കത്തിന് പിന്നില്‍.സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് പോലും വിടാതെ ഒരുതരം 'ഒളിച്ചുകടത്തലാണ്' സര്‍ക്കാര്‍ നടത്തിയത്. ഇത്തരമൊരു നികുതി നിര്‍ദ്ദേശമുള്ള ബില്‍ വരുമ്പോള്‍ സഭാ നടപടികള്‍ പുനക്രമീകരിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. നികുതിയിളവ് നല്‍കുന്നതിലൂടെ സംസ്ഥാനത്താകെ വന്‍തോതിലുള്ള മദ്യവ്യാപനത്തിന് സര്‍ക്കാര്‍ വഴിയൊരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മദ്യകമ്പനികള്‍ക്ക് നികുതിയിളവ് നല്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി കടുത്ത നിര്‍ബന്ധബുദ്ധിയാണ് കാണിച്ചതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. യുഡിഎഫില്‍ ചര്‍ച്ച ചെയ്തതിനുശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്ന് സഭയില്‍ മുഖ്യമന്ത്രി തന്നെ നല്കിയ ഉറപ്പ് ലംഘിക്കപ്പെട്ടു. സഭ ബില്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ പിന്നെ മുന്നണി ചര്‍ച്ചയ്ക്ക് എന്ത് പ്രസക്തിയാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. സ്വന്തം പാര്‍ട്ടിയിലോ മുന്നണിയിലോ മന്ത്രിസഭയിലോ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. സാമൂഹിക-മത സംഘടനകളില്‍ നിന്നും സ്വന്തം മുന്നണിയില്‍ നിന്നും കടുത്ത എതിര്‍പ്പ് ഉയര്‍ന്നിട്ടും അതൊന്നും വകവെക്കാതെ കോര്‍പ്പറേറ്റുകളെ സഹായിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
