സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായുള്ള എൻ ശേഷാദ്രിനാഥിന്റെ നിയമനത്തിലും പിഎംശ്രീയിലും രൂക്ഷ വിമർശനവുമായി കെ ടി ജലീൽ. 'മുസ്ലിം ലീഗിന്റെ പല നേതാക്കൾക്കും ഇ ഡി നോട്ടീസ് വന്നിട്ടുണ്ട്. പിഎംശ്രീ നിങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ നിങ്ങളെ ഞങ്ങൾ പിടിക്കുമെന്ന് കേന്ദ്രം പറഞ്ഞിട്ടുണ്ടാകും. ശേഷാദ്രിനാഥിന്റെ നിയമനം ബിജെപിയുമായുള്ള പ്രത്യക്ഷമായുള്ള ഡീൽ ആണ്', കെ ടി ജലീൽ വിമർശിച്ചു.
പിഎംശ്രീയിൽ മുസ്ലിം ലീഗിനെ വിമർശിച്ച് നേരത്തെയും കെ ടി ജലീൽ രംഗത്തെത്തിയിരുന്നു. ലീഗിന്റെ പിഎംശ്രീ മുഹബ്ബത്ത് നടക്കില്ലെന്നായിരുന്നു കെ ടി ജലീലിന്റെ വിമർശനം. രണ്ട് 'പച്ചക്കുപ്പായം' മാറി മാറി അണിഞ്ഞ് നല്ലപിള്ള ചമയുന്നത് ഇനിയെങ്കിലും ലീഗ് അവസാനിപ്പിക്കണം.
പടച്ചവനെ പേടിച്ചില്ലെങ്കിലും പടപ്പുകളെയെങ്കിലും പേടിക്കണ്ടേയെന്നായിരുന്നു വിമർശനം. പിഎം ശ്രീ എൽഡിഎഫിന് നിഷിദ്ധമെങ്കിൽ ടീം യുഡിഎഫിനും നിഷിദ്ധം തന്നെയാണ്.അത് 'ഹലാലാ'ക്കാൻ ലീഗിന്റെ 'ഇച്ചാച്ചൻ' വിചാരിച്ചാലും നടക്കില്ല. ഭരണം കിട്ടുന്നത് വരെ സമുദായവും സമുദായത്തിന്റെ നഷ്ടപ്പെട്ട അവകാശങ്ങളും പറയും. ദീനും മതവും പൊക്കിപ്പിടിക്കും. ഭരണം കിട്ടിക്കഴിഞ്ഞാൽ എല്ലാം മറക്കുന്നവരാണ് ലീഗെന്നും അൾഷിമേഴ്സ് ബാധിച്ച പോലെ പിന്നെ അവർക്കൊന്നും ഓർമ്മയുണ്ടാവില്ലെന്നും കെ ടി ജലീൽ ആരോപിച്ചു.
