നിയമസഭാ സമ്മേളനം അവസാനിക്കുമ്പോൾ യുഡിഎഫ് സർക്കാർ കേരളത്തിൽ നടപ്പിലാക്കുന്ന അപകടകരമായ സ്വകാര്യവൽക്കരണം ജനങ്ങൾക്ക് പൂർണ്ണമായും ബോധ്യമായിരിക്കുകയാണെന്ന് കെ. രാജൻ. സംസ്ഥാനം കടക്കെണിയിലാണെന്ന് നിരന്തരം വാദിച്ചുകൊണ്ട് വി.ഡി. സതീശൻ സർക്കാർ വൻതോതിൽ സ്വകാര്യവൽക്കരണത്തിന് വഴിതുറക്കുകയാണെന്നും, അതിന് ഏറ്റവും വലിയ ഉദാഹരണമാണ് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നുവന്ന പുതിയ വിവാദമെന്നും അദ്ദേഹം ആരോപിച്ചു. സഭ പിരിയുന്ന ദിവസം തന്നെ അദാനി ഗ്രൂപ്പ് കേരളത്തെ വിവരം അറിയിച്ചുവെന്ന് പറയുന്നത് കടുത്ത ദുരൂഹതയുണർത്തുന്നതാണെന്നും, മുൻപ് ധാരണയുണ്ടായ വിഷയത്തിൽ എന്തുകൊണ്ട് അദാനിയോട് സർക്കാർ വിശദീകരണം ചോദിച്ചില്ലെന്നും കെ. രാജൻ ചോദിച്ചു.

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ‘റിവേഴ്സ് റെമിറ്റൻസ്’ പരാമർശത്തെയും കെ. രാജൻ ശക്തമായി വിമർശിച്ചു. പ്രവാസികളെ ഓർത്ത് എന്നും അഭിമാനം കൊള്ളുന്നവരാണ് മലയാളികളെന്നും, അവരുടെ സംഭാവനകളെ ചെറുതാക്കിക്കാണിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തികച്ചും വിലകുറഞ്ഞതും തെറ്റായതുമായിപ്പോയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വേണ്ടത്ര ആലോചനയില്ലാതെയാണോ മുഖ്യമന്ത്രി ഇത്തരമൊരു നിലപാട് പറഞ്ഞതെന്ന് വ്യക്തമാക്കണം.

ഇതിനൊപ്പം ‘പിഎം ശ്രീ’ പദ്ധതിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിന്റെ നിലപാടിനെയും അദ്ദേഹം ചോദ്യം ചെയ്തു. മുൻപ് അറബിക്കടലിൽ വലിച്ചെറിയുമെന്ന് പ്രഖ്യാപിച്ച കേന്ദ്രത്തിന്റെ വിദ്യാഭ്യാസ നയത്തെ ഇപ്പോൾ നെഞ്ചേറ്റാൻ ലീഗ് തയ്യാറാകുന്നത് എന്തുകൊണ്ടാണെന്നും, ഇതിന് പിന്നിലെ രാഷ്ട്രീയം ലീഗ് നേതൃത്വം ജനങ്ങളോട് വിശദീകരിക്കണമെന്നും കെ. രാജൻ ആവശ്യപ്പെട്ടു.