ടെന്‍ഡറില്ലാതെ സര്‍ക്കാര്‍ പദ്ധതികളുടെ കരാര്‍ ഏറ്റെടുക്കുന്നതിനുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അടക്കമുള്ള ഏജന്‍സികളുടെ അവകാശം പുതുക്കി നല്‍കി ധനവകുപ്പ്. ടെന്‍ഡര്‍ നടപടിക്രമങ്ങളില്‍ ഇളവുവരുത്തി, ഊരാളുങ്കല്‍ സൊസൈറ്റിക്ക് കരാര്‍ നല്‍കുന്നതിനെ പ്രതിപക്ഷത്തായിരിക്കെ യുഡിഎഫ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

എന്നാല്‍, 46 അക്രഡിറ്റഡ് കരാര്‍ ഏജന്‍സികള്‍ക്ക് അവകാശം പുതുക്കി നല്‍കിയ കൂട്ടത്തില്‍ ഊരാളുങ്കലിനെയും ഉള്‍പ്പെടുത്തി ധനവകുപ്പ് ഉത്തരവിറക്കി. ഇതില്‍ 40 ഏജന്‍സികളും സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്നവയാണ്.

അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി, പിണറായി ഇന്‍ഡസ്ട്രിയല്‍ സൊസൈറ്റി, കോസ്റ്റ്‌ഫോര്‍ഡ്, ഹാബിറ്റാറ്റ്, തൃശൂര്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി, ഊരാളുങ്കല്‍ സൊസൈറ്റി എന്നിവയാണ് സര്‍ക്കാര്‍ ഇതര അക്രഡിറ്റഡ് ഏജന്‍സികള്‍. ഇവര്‍ക്കു നല്‍കിയിരുന്ന 2 വര്‍ഷത്തെ അവകാശം കഴിഞ്ഞ മേയ് 31ന് അവസാനിച്ചിരുന്നു. തുടര്‍ന്ന്, ഈ മാസം 31 വരെയാണ് കാലാവധി നീട്ടിനല്‍കിയത്. ഇതിനുശേഷം അടുത്ത 2 വര്‍ഷത്തേക്കുള്ള അവകാശം പുതുക്കുന്നതിനു മുമ്പ് സര്‍ക്കാര്‍ ഇതര ഏജന്‍സികളുടെ പ്രകടനം ധനവകുപ്പ് വിശദമായി പരിശോധിച്ചേക്കും.