മാസപ്പടി കേസിലെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും തനിക്കെതിരെ വന്ന പത്രവാർത്തയും പച്ചക്കള്ളമാണെന്നും ഇതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും കഴിഞ്ഞ ദിവസം തന്നെ മാധ്യമങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാണിച്ചു.
സി.എം.ആർ.എല്ലിൽ നിന്ന് വീണയ്ക്ക് സേവനത്തിന് ലഭിച്ച പണം തന്റെ അക്കൗണ്ട് വഴി മറ്റു പലരുടെയും അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തെന്നുമുള്ള വാർത്ത തികച്ചും അസംബന്ധമാണ്. ഇതുമായി ബന്ധപ്പെട്ട് ഇ.ഡി രണ്ടുതവണ ഫോണിൽ വിശദീകരണം ചോദിച്ചെന്ന തരത്തിൽ തന്റെ ചിത്രം സഹിതം പ്രസിദ്ധീകരിച്ച വ്യാജ വാർത്തയ്ക്കെതിരെയാണ് അദ്ദേഹം നിയമനടപടി പ്രഖ്യാപിച്ചത്.
കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനാലും വിഷയത്തെ നിയമപരമായി നേരിടുന്നതിനാലും ദിനംപ്രതി പുറത്തുവരുന്ന അടിസ്ഥാനരഹിതമായ വാർത്തകൾക്ക് മറുപടി നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും റിയാസ് വ്യക്തമാക്കി. താൻ ഒരു തെറ്റും ചെയ്തിട്ടില്ലാത്തതിനാൽ പൂർണ്ണ ആത്മവിശ്വാസമുണ്ടെന്നും കാര്യങ്ങൾ നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് പിന്നിലെ രാഷ്ട്രീയ വശങ്ങളെക്കുറിച്ച് പാർട്ടിയും താനും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
