കേന്ദ്ര സർക്കാരിനെതിരെ വീണ്ടും സമരത്തിനൊരുങ്ങി സി.ജെ.പി. ദേശീയ വർക്കിങ് കമ്മിറ്റി യോഗം ഇന്ന് ചേരും. ജന്തർമന്തറിൽ നടന്ന യുവജനപ്രക്ഷോഭം അവസാനിപ്പിക്കുന്ന സമയത്ത് കേന്ദ്രം നൽകിയ ഉറപ്പുകൾ പാലിക്കാത്തതിനെ തുടർന്നാണ് രണ്ടാംഘട്ട സമരത്തിലേക്ക് കടക്കുന്നത് സംബന്ധിച്ച് സംഘടന ആലോചിക്കുന്നത്.

ജൂലൈ 25ന് സമരം അവസാനിപ്പിച്ചെങ്കിലും കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്നാണ് സി.ജെ.പിയുടെ ആരോപണം. ഇത് രാജ്യത്തെ യുവാക്കളോടുള്ള വഞ്ചനയാണെന്നും സംഘടന കുറ്റപ്പെടുത്തി.

പ്രതിഷേധക്കാർക്കെതിരായ എഫ്.ഐ.ആറുകളുടെ പട്ടിക നൽകണമെന്ന് സുപ്രീംകോടതി മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ അത് സമർപ്പിച്ചിട്ടില്ലെന്നും സി.ജെ.പി വ്യക്തമാക്കി.

നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരായ സമരത്തിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കുക, ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം ധനസഹായം നൽകുക തുടങ്ങിയ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചിരുന്നുവെന്നും എന്നാൽ അവയൊന്നും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും സംഘടന ആരോപിച്ചു.

കേന്ദ്രത്തിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് ഇന്നത്തെ ദേശീയ വർക്കിങ് കമ്മിറ്റി യോഗം. രണ്ടാംഘട്ട സമരത്തിന്റെ സ്വഭാവവും തുടർപരിപാടികളും യോഗത്തിന് ശേഷം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.