കേരളത്തിലെ മുഴുവൻ കുടുംബങ്ങൾക്കും വിതരണം ചെയ്യാനുള്ള ഓണക്കിറ്റുകളുടെ പാക്കിങ്ങ് പൂർത്തിയായി വരുന്നതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. തുണിസഞ്ചി അടക്കം 14 ഉത്പന്നങ്ങൾ അടങ്ങിയ ഇത്തവണത്തെ ഓണക്കിറ്റ് വീട്ടമ്മമാരാണ് പാക്ക് ചെയ്യുന്നത്.

കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെട്ട ഉത്പന്നങ്ങളും പാക്കിങ്ങുമാണ് ഇത്തവണയെന്ന് ഓണക്കിറ്റ് പാക്കിങ്ങ് നടക്കുന്ന തിരുവനന്തപുരം വഞ്ചിയൂർ സർക്കാർ ഹൈസ്‌കൂളിലെ കേന്ദ്രം സന്ദർശിച്ചു മന്ത്രി പറഞ്ഞു.
ഇത്തവണ കിറ്റിൽ വെളിച്ചെണ്ണ ഉണ്ടാവില്ല. വെളിച്ചെണ്ണ പ്രത്യേകമായി റേഷൻ ഷോപ്പ് വഴി ലഭ്യമാക്കും. വെളിച്ചെണ്ണ പൊട്ടിയൊഴുകി കിറ്റ് നാശമാകാതിരിക്കാനാണിത്. ചിങ്ങം ഒന്നിന് ശേഷം കിറ്റ് കൊടുത്തു തുടങ്ങും. ആദ്യം അന്ത്യോദയ കാർഡുടമകൾക്കാണ് കിറ്റ് ലഭ്യമാക്കുക.

പിന്നീട് പി.എച്ച്.എച്ച് കാർഡ് ഉടമകൾക്കും ശേഷം നീല, വെള്ള കാർഡുകാർക്കും ലഭിക്കും. നിശ്ചിത തീയതിക്കകം കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് ഏറ്റവുമൊടുവിൽ നാല് ദിവസം കിറ്റ് വാങ്ങാൻ വേണ്ടി അനുവദിക്കും. കൗൺസിലർ രാഖി രവികുമാർ, സപ്ലൈകോ തിരുവനന്തപുരം റീജ്യനൽ മാനേജർ ജലജ ജി. എസ് റാണി, ഡിപ്പോ മാനേജർ അനിൽകുമാർ ജെ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.