ആശ്രമം കത്തിച്ച കേസിലെ പ്രതിയെ കണ്ടെത്തിയതിൽ സന്തോഷമെന്ന് സന്ദീപാനന്ദഗിരി. ആശ്രമം കത്തിച്ചത് താൻ ആണെന്ന വിമർശനം ഉണ്ടായിരുന്നു, അതിനു ഇപ്പോൾ വിരാമം ആയെന്നും അദ്ദേഹം പ്രതികരിച്ചു. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. കൂടുതൽ വിവരങ്ങൾ ഇനിയും പുറത്ത് വരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത്. പ്രകാശ് ഒരിക്കൽ ആശ്രമം അക്രമിക്കാൻ ശ്രമം നടത്തിയിരുന്നു. ഒരാൾ അല്ല കൂടുതൽ പേർ ആക്രമണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. സത്യം വെളിപ്പെടുത്തിയ പ്രകാശിൻ്റെ സഹോദരൻ പ്രശാന്തിന് സംരക്ഷണം ഒരുക്കുകയും, പ്രകാശിൻ്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തുകയും വേണമെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.

കേസിൽ ആർഎസ്എസ് നേതാവിൻ്റെ സഹോദരൻ മൊഴി നൽകിയതിന് പിന്നാലെ, മേരെ പ്യാരേ ദേശ് വാസിയോം ആളെ കിട്ടിയെന്നും സന്ദീപാനന്ദഗിരി ഫേസ്ബുക്കിൽ കുറിച്ചു.

ആർഎസ്എസ് നേതാവ് പ്രകാശും സഹപ്രവർത്തകരുമാണ് ആശ്രമം കത്തിച്ചതെന്നാണ് പ്രകാശിൻ്റെ സഹോദരൻ വെളിപ്പെടുത്തിയത്. കേസിൽ ഒരാഴ്ച മുമ്പാണ് പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. മരിക്കുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സഹോദരൻ ആശ്രമം കത്തിച്ച വിവരം തന്നോട് പറഞ്ഞതെന്ന് പ്രശാന്ത് വ്യക്തമാക്കി.

2018 ഒക്ടോബർ 27നായിരുന്നു തിരുവനന്തപുരത്തെ സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്. സംഭവത്തിൽ മൂന്ന് കാറുകൾ കത്തി നശിച്ചിരുന്നു. സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് അന്നേ ആരോപണം ഉണ്ടായിരുന്നു.