രാജീവ് ചന്ദ്രശേഖർ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചെന്ന് പരാതി
അഡ്മിൻ
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ സ്വത്ത് വിവരങ്ങള്‍ മറച്ചുവച്ചതായി ഇടതു മുന്നണി പരാതി നൽകി. രാജീവിന്റെ പ്രധാന കമ്പനിയായ ജുപ്പീറ്റര്‍ ക്യാപ്പിറ്റലിനേക്കുറിച്ചുള്ള വിവരങ്ങള്‍ പോലും സത്യവാങ്മൂലത്തിൽ ഉള്‍പ്പെടുത്തിയില്ലെന്ന് പരാതിയിൽ പറയുന്നു.
പരാതി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർക്ക് നൽകി. കോടികൾ വിലമതിക്കുന്ന സ്വത്തുണ്ടായിട്ടും 2021–22 കാലഘട്ടത്തിൽ രാജീവ് നികുതിയടച്ചത് വെറും 680 രൂപ മാത്രമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാല്‍ നാമനിര്‍ദേശ പത്രിക തള്ളണമെന്നാണ് എൽഡിഎഫ് ആവശ്യം.
നാമനിർദേശ പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ രാജീവ് ചന്ദ്രശേഖർ നൽകിയ വിവരങ്ങളെല്ലാം വ്യാജമാണെന്നാണ് പരാതി. 29 കോടി 9 ലക്ഷം രൂപയുടെ സ്വത്തുണ്ടെന്നാണ് രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തിൽ പറയുന്നത്.
വാഹനമായി ആകെയുള്ളത് 30 വര്‍ഷം മുന്‍പ് 10,000 രൂപയ്ക്കു വാങ്ങിയ 1942 മോഡല്‍ റെഡ് ഇന്ത്യന്‍ സ്കോട് ബൈക്കാണെന്നും ചേർത്തിരിക്കുന്നു. ഈ വിവരങ്ങള്‍ ഉൾപ്പെടെ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫിന്റെ പരാതി.