കുറ്റത്തോട് മൃദുവായ സമീപനം കാണിക്കുന്നുണ്ടോ എന്നാണ് പ്രശ്നം: മുഖ്യമന്ത്രി
അഡ്മിൻ
ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ഷെറിന്റെ സംസ്കാരച്ചടങ്ങിൽ, സിപിഎം പ്രാദേശിക നേതാക്കളും കെ.പി.മോഹനൻ എംഎൽഎയും പങ്കെടുത്തതിനെ മനുഷ്യത്വപരമായ സമീപനത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. അടൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി അഭിപ്രായം പറഞ്ഞത്.
ഇതു സംബന്ധിച്ച മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട്, ‘നിങ്ങളുടെ വീട് എവിടെയാ?’ എന്നു മറുചോദ്യം ചോദിച്ചാണ് മുഖ്യമന്ത്രി മറുപടി ആരംഭിച്ചത്. ഒരു ഉത്തരം പറയാനാണ്, വേറെ ഒന്നിനുമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘‘നിങ്ങളുടെ വീടിന്റെ അടുത്ത് ഒരാൾ മരണപ്പെട്ടു എന്നു വിചാരിക്കുക, നിങ്ങളുടെ തൊട്ടടുത്താണ് വീട്. നിങ്ങൾ അവിടെ പോകില്ലേ? സാധാരണ നമ്മുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായിട്ടുള്ള കാര്യങ്ങൾ നാട്ടിൽ നടക്കാറില്ലേ? അതിന്റെ അർഥം കുറ്റത്തോട് മൃദൃസമീപനം ഉണ്ടെന്നാണോ? കുറ്റത്തോട് ഒരുതരത്തിലുള്ള മൃദുസമീപനവുമില്ല. മനുഷ്യർ എപ്പോഴും മനുഷ്യത്വം പാലിച്ചു പോകാറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഇത്.’’– മുഖ്യമന്ത്രി പറഞ്ഞു.
ഇതുസംബന്ധിച്ച ചോദ്യം ആവർത്തിച്ചപ്പോൾ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ: ‘‘എന്റെ അഭിപ്രായം ഞാൻ പറഞ്ഞല്ലോ, നാട്ടിൽ ഒരു മരണം നടന്നാൽ, ആ മരണവീട്ടിൽ ഒരു കൂട്ടർ പോകുന്നത് നിഷിദ്ധമായ കാര്യമല്ല. കുറ്റത്തോട് മൃദുവായ സമീപനം കാണിക്കുന്നുണ്ടോ എന്നാണ് പ്രശ്നം. കുറ്റത്തോട് മൃദുവായ സമീപനം കാണിക്കാൻ പാടില്ല. കുറ്റവാളികളോടു മൃദുവായ സമീപനം കാണിക്കുന്നുണ്ടെങ്കിൽ മാത്രമാണ് തെറ്റ്. മരണം നടന്ന വീട്ടിൽ പോകുന്നതും അവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതും ഒരുതരത്തിലും തെറ്റായ കാര്യമല്ല.’’– മുഖ്യമന്ത്രി പറഞ്ഞു.
ഞായറാഴ്ച. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിന്റെ സംസ്കാരച്ചടങ്ങിൽ സിപിഎം പ്രാദേശിക നേതാക്കളും കെ.പി.മോഹനൻ എംഎൽഎയും പങ്കെടുത്തിരുന്നു. സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.െക.സുധീർകുമാർ, എൻ.അനിൽകുമാർ, ചെറുവാഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം എ.അശോകൻ എന്നിവരാണു ഷെറിന്റെ വീട്ടിലെത്തിയത്.