മീഡിയവൺ ചാനലിന് എതിരെ നിയമ യുദ്ധത്തിന് സിപിഐഎം. ജമാഅത്തെ ഇസ്ലാമി ചാനൽ അന്യമത വിരോധം പ്രചരിപ്പിക്കുന്നു എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. എൻഡിഎഫിന് എതിരായ മുൻ എംഎൽഎ എൻ. കണ്ണൻ്റെ സബ്മിഷൻ പോലും മതസ്പർധ ഉണ്ടാക്കാനായി ഉപയോഗിച്ചു. ഇടതുപക്ഷത്തെ ആക്രമിക്കാൻ ഇല്ലാക്കഥ പ്രചരിപ്പിക്കുന്നു എന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു.
കണ്ണൻ്റേത് മതവിഭജനം നടത്തി മതനിരപേക്ഷ പാരമ്പര്യം തകർക്കുന്നതിന് എതിരെയുള്ള സബ്മിഷൻ ആയിരുന്നു. എൻഡിഎഫിന് എതിരായിരുന്നു ആ സബ്മിഷൻ. മത സ്പർധ ഉണ്ടാക്കാനുള്ള പരിശ്രമങ്ങളാണ് ഇതിൻ്റെ പേരിൽ മീഡിയാ വൺ നടത്തുന്നത്. ഇതൊക്കെ കൊണ്ടാണ് മീഡിയാ വണ്ണിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പറയുന്നത് എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
മതരാഷ്ട്രമുണ്ടാക്കാനും മറ്റു മതസ്ഥരെ അന്യരായി കാണുകയും ചെയ്യുന്ന ആശയ പ്രചരണമാണ് ജമാഅത്തെ ഇസ്ലാമിയുടെത്. അവരുടെ പ്രത്യയശാസ്ത്രത്തിൽ അന്യ മതവിഭാഗങ്ങളോട് ശത്രുതാപരമായ നിലപാടാണ് കൈക്കൊള്ളുന്നത്. ജമാഅത്തെ ഇസ്ലാമിയും യുഡിഎഫും ഐക്യമുന്നണി പ്രസ്ഥാനമാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
സർക്കാർ വികസനക്കുതിപ്പിലാണ്. വൈജ്ഞാനിക മേഖല ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി വലിയ മാറ്റങ്ങളാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ളത്. കേരളത്തിൽ ഉന്നത വിദ്യാഭ്യാസ മികവിന് നീതി ആയോഗിൻ്റെ പ്രത്യേക പരാമർശം ഉണ്ടെന്നും ഗോവിന്ദൻ മാസ്റ്റർ ഓർമപ്പെടുത്തി. വിദ്യാർഥി സമരം കേരളത്തിൻ്റെ നേട്ടങ്ങളെ സംരക്ഷിക്കാനും മതനിരപേക്ഷത നിലനിർത്താനും വേണ്ടിയുള്ള പോരാട്ടമാണ്.
ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതിന് എൽഡിഎഫ് സർക്കാർ നടപടി സ്വീകരിച്ചു. രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലകളിൽ 3 എണ്ണം കേരളത്തിലാണ്. ഗവർണർമാരെ ഉപയോഗപ്പെടുത്തി കാവിവൽക്കരണം നടത്താനുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. വൈസ് ചാൻസലർമാർ സംഘപരിവാർ വേദികളിൽ മുഖ്യ അതിഥികളായി മാറുന്നു, ഇത് കേരളത്തിന് അപരിചിത സാഹചര്യമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ വിമർശിച്ചു.
കീം ഫലം പ്രഖ്യാപനത്തിൽ കേരളത്തിൻ്റെ താൽപര്യം സംരക്ഷിക്കാനുള്ള തീരുമാനത്തിന് കോടതിയുടെ പിന്തുണ ലഭിക്കില്ലെന്നാണ് മനസിലാകുന്നത്. കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്ക് വലിയ നഷ്ടമാണ് ഈ വിധിയിലൂടെ ഉണ്ടായിരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. അതേസമയം, കേരളാ കോൺഗ്രസ് (എം)എൽഡിഎഫ് വിട്ടുപോകില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു.