മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ പ്രതികരിച്ച് മന്ത്രി പി രാജീവ്

മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ പ്രതികരിച്ച് മന്ത്രി പി രാജീവ്. ചെയ്യാത്ത കുറ്റത്തിനാണ് ഒൻപത് ദിവസം കന്യാസ്ത്രീകൾ ജയിലിൽ കിടന്നതെന്നും ഭരണഘടനയ്ക്ക് നിരക്കാത്ത രീതിയിലാണ് ഛത്തിസ്ഗഢിൽ മതപരിവർത്തന നിരോധന നിയമം നിലനിൽക്കുന്നതെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

ഇപ്പോൾ വന്ന വിധി താത്ക്കാലിക ആശ്വാസമാണ്. ഇത്തരം നടപടിക്കെതിരെ വലിയ പ്രതിരോധം ഉയർന്ന് വരണം. ഒരുതരത്തിലും ഇത്തരം പ്രവർത്തികൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നാളെ ആർക്കെതിരെ വേണമെങ്കിലും ഈ അവസ്ഥ ഉണ്ടാകാമെന്നും കന്യാസ്ത്രീകളുടെ വസ്ത്രം കണ്ട് അവർക്കെതിരെ നടപടിയെടുക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ വന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കന്യാസ്ത്രീകൾക്കൊപ്പം വന്ന മൂന്ന് ആദിവാസി പെൺകുട്ടികൾക്കും ഈ അവസ്ഥ നേരിടേണ്ടി വന്നു. ഇത് ഭരണഘടന നിലനിൽക്കുന്ന നമ്മുടെ രാജ്യത്തിന് അപമാനകരമായ സംഭവമാണ്. എഫ് ഐ ആർ റദ്ദാക്കാൻ ഛത്തീസ്ഗഢ് സർക്കാർ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.

02-Aug-2025