എ ജി നൂറാനി, അരുന്ധതി റോയി എന്നിവരുടെ ഉൾപ്പെടെ 25 പുസ്തകങ്ങൾ നിരോധിച്ച് ജമ്മു കശ്മീർ സര്‍ക്കാര്‍

അരുന്ധതി റോയിയടക്കമുള്ള പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങള്‍ നിരോധിച്ച് ജമ്മു കശ്മീര്‍ സര്‍ക്കാര്‍.തീവ്രവാദത്തെ മഹത്വവല്‍ക്കരിക്കുന്നു, കേന്ദ്രഭരണ പ്രദേശത്ത് വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നു, തെറ്റായ വിവരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു, തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഈ പുസ്തകങ്ങള്‍ കണ്ടുകെട്ടാന്‍ ഭരണകൂടം ഉത്തരവിട്ടത്.

ഈ പുസ്തകങ്ങള്‍ ചരിത്രത്തെ വളച്ചൊടിച്ചും അക്രമങ്ങളെ പ്രോത്സാഹിപ്പിച്ചും യുവത്വത്തെ തീവ്ര നിലപാടുകളിലേക്ക് നയിക്കുന്നതില്‍ നിർണായക പങ്കുവഹിക്കുന്നുവെന്ന് വിവിധ അന്വേഷണങ്ങളില്‍ നിന്നും ഇന്റലിജന്‍സ് വിവരങ്ങളില്‍ നിന്നും വ്യക്തമാകുന്നുവെന്നും ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 98 പ്രകാരം ഈ പുസ്തകങ്ങള്‍ കണ്ടുകെട്ടുന്നതായും ഉത്തരവില്‍ വ്യക്തമാക്കി. ഈ പുസ്തകങ്ങള്‍ വിഘടനവാദത്തെ ഉത്തേജിപ്പിക്കുകയും ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടി. അരുന്ധതിയുടെ ആസാദി, ഭരണഘടനാ വിദഗ്ധന്‍ എ ജി നൂറാനിയുടെ ദ കശ്മീര്‍ ഡിസ്പ്യൂട്ട് 1947-2012 അടക്കമുള്ള പുസ്തകങ്ങളാണ് നിരോധിച്ചിരിക്കുന്നത്.

07-Aug-2025