പാലിയേക്കര ടോൾ ; ദേശീയപാത അതോറിറ്റിയെ വിമർശിച്ച് സുപ്രിം കോടതി

പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ തടഞ്ഞതിനെതിരെ ദേശീയപാത അതോറിറ്റി നൽകിയ ഹർജിയിൽ സുപ്രിം കോടതിയുടെ വിമർശനം. ടോൾ നൽകിയിട്ടും ദേശീയപാത അതോറിറ്റി സേവനം നൽകുന്നില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. റോഡിന്റെ അവസ്ഥ മോശമായി തുടരുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ആംബുലൻസിന് പോലും പോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്. സർവീസ് റോഡുകൾ മെച്ചപ്പെടുത്തിയിട്ടില്ലെന്നും ബെഞ്ചിലെ ജസ്റ്റിസ് കെ വിനോദ് ചന്ദ്രന് ഇക്കാര്യം നേരിട്ട് അറിവുണ്ടെന്നും ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് പറഞ്ഞു. രണ്ടര കിലോമീറ്റർ ദൂരത്തിൽ മാത്രമാണ് ഗതാഗത പ്രശ്നം എന്നായിരുന്നു ദേശീയപാത അതോറിറ്റിയുടെ വാദം.

ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്നും ദേശീയപാത അതോറിറ്റിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. ഹർജികൾ അടുത്ത തിങ്കളാഴ്ച പരിഗണിക്കും.

14-Aug-2025