രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ തെളിവുകളുണ്ട്: എം വി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
പാലക്കാട് എംഎൽഎയും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ തെളിവുകളുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ . എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാഹുലിന്റെ രാജി കേരളത്തിന്റെ പൊതുവികാരമാണെന്ന് പറഞ്ഞ എം വി ഗോവിന്ദൻ മാസ്റ്റർ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.
എല്ലാം അറിഞ്ഞിട്ടും രാഹുലിന് പദവികൾ നൽകിയെന്നും എം വി ഗോവിന്ദൻ മാസ്റ്റർ കുറ്റപ്പെടുത്തി. കേരളത്തിൽ ഒരു എംഎൽഎക്കെതിരെ ഇത്ര വ്യക്തതയുള്ള തെളിവുകളോടെ ആരോപണങ്ങളുടെ പെരുമഴ പ്രവാഹം ഇതുവരെ ഉണ്ടായിട്ടില്ലെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. എല്ലാ കോണിൽ നിന്നും രാഹുൽ എംഎൽഎ സ്ഥാനം രാജിവക്കണം എന്ന ആവശ്യം ഉയരുകയാണ്.
ആരെയെങ്കിലും സംരക്ഷിക്കാൻ വേണ്ടി സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയാൽ കേരളം അത് അംഗീകരിക്കില്ല. അതുകൊണ്ടാണ് പരാതി ഉന്നയിച്ച സ്‌ത്രീകളെ അപമാനിച്ച പരാമര്‍ശം വി കെ ശ്രീകണ്ഠന്‍ എംപിക്ക് പിൻവലിക്കേണ്ടി വന്നത്. മുകേഷിനെതിരെ വന്നത് ആരോപണങ്ങൾ മാത്രമാണ്. അതിൽ തെളിവുണ്ടായിരുന്നില്ല. രാഹുലിനെതിരെ പരാതി ഉണ്ടോ ഇല്ലയോ എന്നത് പ്രസക്തമല്ല. പക്ഷേ എതിരെയുള്ള തെളിവുകൾ കേരളത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്.
കോൺഗ്രസിൻ്റെ പുതിയ നേതൃത്വം ഈ രീതിയിലാണെങ്കിൽ അത് ഗൗരവമുള്ള കാര്യമാണ്. മൂല്യമില്ലാതെ എന്തും ചെയ്യാവുന്ന ജീർണത ഇവരെ ബാധിച്ചിരിക്കുകയാണെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പിതൃതുല്യം സ്നേഹിക്കുന്ന സതീശനോട് കാര്യങ്ങൾ പറഞ്ഞിട്ടും രാഹുലിന് ഉയർന്ന സ്ഥാനങ്ങൾ കിട്ടിയെന്ന് യുവതി പറയുന്നു. കാര്യങ്ങൾ അറിഞ്ഞ് നടപടി എടുക്കുന്നതിനു പകരം പ്രമോഷനും ഡബിൾ പ്രമോഷനും നൽകിയ സതീശൻ ഇക്കാര്യത്തിൽ മറുപടി പറയണമെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. അതേസമയം, കത്ത് വിവാദത്തിൽ ഷെർഷാദിനെതിരായ നിയമ നടപടി തുടരുമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.