'വോട്ടര്‍ അധികാര്‍ യാത്ര'യുടെ സമാപന ചടങ്ങില്‍ പങ്കെടുത്ത് ആയിക്കണക്കിന് ആളുകള്‍

കേന്ദ്ര സര്‍ക്കാരിനെതിരേ വോട്ടുകവര്‍ച്ച ആരോപണം ഉയര്‍ത്തി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി 16 ദിവസമായി നടത്തിവന്ന 'വോട്ടര്‍ അധികാര്‍ യാത്ര'യുടെ സമാപന ചടങ്ങില്‍ ആയിക്കണക്കിന് ആളുകള്‍ പങ്കെടുത്തു. 'വോട്ടുചോരി' എന്നാല്‍ നമ്മുടെ അവകാശങ്ങള്‍, സംവരണം, തൊഴില്‍, വിദ്യാഭ്യാസം, ജനാധിപത്യം എന്നിവയുടെ മോഷണമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 'വോട്ടര്‍ അധികാര്‍ യാത്ര'യ്ക്ക് ലഭിച്ച ജനപിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.

ബിജെപി ജനങ്ങളുടെ റേഷന്‍ കാര്‍ഡും ഭൂമിയും തട്ടിയെടുത്ത് അദാനിക്കും അംബാനിക്കും നല്‍കുമെന്നും അദ്ദേഹം വിമര്‍ശിച്ചു. താന്‍ മുമ്പു നടത്തിയ വാര്‍ത്താസമ്മേളനം ആറ്റം ബോംബ് ആയിരുന്നെങ്കില്‍ അതിലും വലിയ ഹൈഡ്രജന്‍ ബോംബ് കൈവശുണ്ടെന്നും രാഹുല്‍ പറഞ്ഞു.

'ആറ്റം ബോംബിനെക്കുറിച്ച് ബിജെപി കേട്ടിട്ടുണ്ടോ? ഞാനത് വാര്‍ത്താസമ്മേളനത്തില്‍ കാണിച്ചതാണ്. ഇപ്പോള്‍, അതിലും വലുതായ ഒന്നുണ്ട്-ഹൈഡ്രജന്‍ ബോംബ്. നിങ്ങളെല്ലാവരും അതിനായി തയ്യാറായിരിക്കണം. വോട്ട് മോഷണത്തെക്കുറിച്ചുള്ള സത്യം രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടും. ആ ഹൈഡ്രജന്‍ ബോംബിന് ശേഷം പ്രധാനമന്ത്രി മോദിക്ക് രാജ്യത്തിന് മുന്നില്‍ മുഖം കാണിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

'മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയ അതേ ശക്തികളാണ് ഡോ. ബി.ആര്‍. അംബേദ്കറുടെയും മഹാത്മ ഗാന്ധിയുടെയും ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യയുടെ ഭരണഘടനയെ തകര്‍ക്കാന്‍ ഞങ്ങള്‍ അവരെ അനുവദിക്കില്ല. ബിഹാറില്‍ ജനങ്ങള്‍ക്കിടയില്‍ 'വോട്ട് കള്ളാ, സിംഹാസനം ഒഴിയൂ'('വോട്ട് ചോര്‍, ഗഡ്ഡി ച്ഛോഡ്') എന്നൊരു പുതിയ മുദ്രാവാക്യമുണ്ട്,. ചൈനയിലും യുഎസിലും പോലും ആളുകള്‍ ഇത് പറയുന്നു.' രാഹുല്‍ പരിഹസിച്ചു.

01-Sep-2025