ഉമ്മൻചാണ്ടി-പിണറായി ഭരണകാലം താരതമ്യം ചെയ്ത് പത്രങ്ങളിൽ പരസ്യം, ചർച്ചയായി പിആർഡി കാമ്പെയ്ൻ

‘ഇന്ന് മുതല്‍ ലോഡ് ഷെഡ്ഡിങ്’, ‘നാല്‍പത് ശതമാനം സ്‌കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍’, ‘പൂട്ടലിന്റെ വക്കില്‍ കെഎസ്ആര്‍ടിസി’, ‘പെന്‍ഷന്‍ മുടങ്ങിയിട്ട് പതിനെട്ട് മാസം’ — ഇന്ന് പല പത്രങ്ങളിലും പ്രത്യക്ഷപ്പെട്ട ഈ തലക്കെട്ടുകള്‍ ഏവരെയും ഞെട്ടിച്ചു.

എന്നാൽ അത് ഈ സർക്കാരിന്റെ കാര്യം അല്ല, യു.ഡി.എഫ് ഭരണകാലത്തെ പരിഹസിക്കുന്ന പരസ്യങ്ങളായിരുന്നു അത്. പി.ആര്‍.ഡി നല്‍കിയിരിക്കുന്ന രണ്ട് പേജ് പരസ്യമാണ് ഇന്ന് മിക്ക പത്രങ്ങളിലും പ്രസിദ്ധീകരിച്ചത്.ഉമ്മൻചാണ്ടി സര്‍ക്കാരിനെയും പിണറായി വിജയൻ സര്‍ക്കാരിനെയും താരതമ്യം ചെയ്തായിരുന്നു പരസ്യം.

ഒന്നാം പേജില്‍ യു.ഡി.എഫ് ഭരണകാലത്ത് കേരളം നേരിട്ടതായി ഇടതുമുന്നണി ആരോപിക്കുന്ന പ്രശ്നങ്ങള്‍ വാര്‍ത്താ രൂപത്തില്‍ നല്‍കിയിരിക്കുമ്പോള്‍, രണ്ടാം പേജില്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് അതെ പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്ന അവകാശവാദങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.‘ഓണത്തിനും ക്ഷേമമില്ല, പെന്‍ഷന്‍ മുടങ്ങിയിട്ട് 18 മാസം’ എന്ന തലക്കെട്ടിന് മറുവശത്ത് ‘2000 രൂപ വീതം 62 ലക്ഷം പേര്‍ക്ക്, മുടങ്ങാതെ പെന്‍ഷന്‍, കൈനിറയെ ക്ഷേമം’ എന്ന മറുപടിയാണ് നല്‍കിയിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി, ദേശീയപാത സ്ഥലമേറ്റെടുപ്പ്, പാഠപുസ്തക വിതരണം, ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി തുടങ്ങിയ വിഷയങ്ങളിലും താരതമ്യം ഉന്നയിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ‘ഇരുണ്ട കാലം’ എന്ന പേരില്‍ സി.പി.എം ആരംഭിച്ച കാമ്പയിന്റെ ഭാഗമാണ് പരസ്യങ്ങള്‍. കഴിഞ്ഞയാഴ്ച ‘ഇരുണ്ട കാലം’ എന്ന വെബ്‌സൈറ്റ് ആരംഭിച്ചിരുന്നു. പത്ത് വര്‍ഷം മുമ്പ് യു.ഡി.എഫ് ഭരണകാലത്ത് കേരളം എങ്ങനെയായിരുന്നു എന്ന പ്രചാരണത്തിന്റെ തുടർച്ചയായാണ് പത്രങ്ങളിലെ ഈ പരസ്യവും.

05-Mar-2026