വയനാട് പുനരധിവാസം; തെളിവ് ചോദിച്ചവർക്ക് തെളിവുമായി ഡിവൈഎഫ്ഐ
അഡ്മിൻ
വയനാട് ദുരന്ത സമയത്ത് രക്ഷാപ്രവർത്തനത്തിലും അതിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവനയുടെ പേരിലും ഡിവൈഎഫ്ഐ വൻ കയ്യടി നേടിയിരുന്നു. വയനാട് ദുരന്തബാധിതർക്ക് വീടൊരുങ്ങുമ്പോൾ സമ്മാനമായി ടിവി നൽകിയും ഡിവൈഎഫ്ഐ വാർത്തകളിൽ നിറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 കോടി രൂപയാണ് ആക്രി പെറുക്കിയും കൂലിപ്പണി ചെയ്തും പായസ ചലഞ്ച് നടത്തിയുമൊക്കെ ഡിവൈഎഫ്ഐയുടെ യുവാക്കൾ നൽകിയത്. എന്നാൽ ഡിവൈഎഫ്ഐ പണം നൽകിയതിന് തെളിവ് ഇല്ലെന്നുളള വ്യാപക പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. തെളിവ് ചോദിച്ചവർക്ക് തെളിവുമായി ഡിവൈഎഫ്ഐ നേതൃത്വം രംഗത്ത് വന്നിരിക്കുകയാണ്. ഇനി കോൺഗ്രസും യൂത്ത് കോൺഗ്രസും പിരിച്ചതിന്റെ കണക്കും തെളിവും കാണിക്കാനും ഡിവൈഎഫ്ഐ വെല്ലുവിളിക്കുന്നു.
വികെ സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മുണ്ടക്കൈയിലും ചൂരല്‍ മലയിലും ആശയറ്റുപോയ ജീവിതങ്ങളെ ചൂണ്ടിക്കാട്ടി പണപ്പിരിവ് നടത്തിയിട്ട് അതിന്റെ കണക്ക് ചോദിച്ചാല്‍ കൈമലര്‍ത്തിക്കാണിക്കുന്ന ഒരു കൂട്ടരുണ്ട് ഇവിടെ. ജനങ്ങള്‍ താടിക്കിട്ട് തട്ടുമെന്നായപ്പോള്‍ ഏതോ ഒരു കാട്ടില്‍ കല്ലിട്ട് തടി കഴിച്ചിലാക്കാന്‍ നോക്കുന്ന കോണ്‍ഗ്രസുകാര്‍. അവര്‍ക്കിപ്പോള്‍ ചില കണക്കുകളൊക്കെ കാണണമത്രെ!
മലയാളികളുട നന്മ മൊത്തം പെയ്തിറങ്ങിയ വയനാട് ടൗണ്‍ഷിപ്പില്‍ 100 വീടുകളുടെ സ്‌പോണ്‍സര്‍ഷിപ്പ് തുകയായി ഡിവൈഎഫ്‌ഐ കൈമാറിയ 20 കോടി രൂപയുടെ കണക്കിലാണ് കോണ്‍ഗ്രസ് ലീഗ് സൈബര്‍ കൂട്ടങ്ങള്‍ക്ക് വല്ലാത്ത സംശയം. വയനാടിനായി പിരിച്ച പണം കനഗോലുവിന് കൊടുത്ത ടീമാണെങ്കിലും അവരുടെ സംശയങ്ങളൊക്കെ തീര്‍ത്തേക്കാം.
1.സിഎംഡിആര്‍എഫിലേക്ക് നല്‍കിയ തുകയ്ക്ക് എന്തിന് പിഐയു റസീറ്റ് എന്നാണ് ആദ്യചോദ്യം
വയനാട് പുനര്‍നിര്‍മ്മാണത്തിനായി പലതരത്തിലുള്ള സഹായങ്ങള്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നു. ഏതൊരാള്‍ക്കും ആ ഉദ്യമത്തില്‍ പങ്കുചേരാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗമായാണ് സിഎംഡിആര്‍എഫിലേക്കുള്ള സംഭാവനകള്‍ മാറുന്നത്. ആദ്യഘട്ടത്തില്‍ സിഎംഡിആര്‍എഫ് മുഖേന മാത്രമാണ് സഹായം സ്വീകരിച്ചിട്ടുള്ളതും. പുനരധിവാസം സംബന്ധിച്ച് ടൗണ്‍ഷിപ്പ് എന്ന ആശയം രൂപപ്പെട്ടതോടെ സ്‌പോണ്‍സര്‍ഷിപ്പ് എന്ന ആശയവും പുതിയതായി ഉയര്‍ന്നുവന്നു. ഈ സാധ്യതകളെല്ലാം വിശദമായി പ്രതിപാദിച്ചാണ് 2025 ജനുവരി 15ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
100 വീടുകള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ 20 കോടി രൂപ നല്‍കാന്‍ തയ്യാറായ ഡിവൈഎഫ്‌ഐ ആ ഉത്തരവ് പ്രകാരം സ്‌പോണ്‍സര്‍ ആയി മാറി. ഒരു സ്‌പോണ്‍സര്‍ എങ്ങനെയാണ് ഈ പദ്ധതിയില്‍ പണം മുടക്കേണ്ടത്. അത് വളരെ വ്യക്തമായി ഉത്തരവില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ ഉത്തരവില്‍ പരാമര്‍ശിക്കുന്ന രീതിയില്‍ ടൗണ്‍ഷിപ്പ് പദ്ധതിയുടെ സ്‌പെഷ്യല്‍ ഓഫിസറും നിര്‍മാണം ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റിയും ഡിവൈഎഫ്‌ഐയും ചേര്‍ന്ന് ത്രികക്ഷി കരാറില്‍ ഏര്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നതില്‍ ഡിവൈഎഫ്‌ഐ പങ്കാളികളായത്. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ആരംഭിച്ച ജില്ലാ കളക്ടറുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് ഡിവൈഎഫ്‌ഐ 20 കോടി കൈമാറിയത്. ഈ തുകയും അതിലെ ചെലവുകളും ഓഡിറ്റ് ചെയ്യാനുള്ള സംവിധാനവും ഈ ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ട്. ആ കാര്യത്തിലും ഒരു സംശയം വേണ്ട.
2. ചെക്ക് നല്‍കിയെങ്കില്‍ അത് മാറിയോ എന്നാണ് അടുത്ത സംശയം
ജില്ലാ കളക്ടറുടെ പേരിലുള്ള ടൗണ്‍ഷിപ്പ് പ്രോജക്ടിന്റെ അക്കൗണ്ടില്‍ പണം ലഭിച്ചതിന്റെ രേഖകള്‍ കണ്ടാല്‍ ആ സംശയം തീരുമല്ലോ. അത് കണ്ടോളൂ.
അടുത്ത സംശയം നല്‍കിയ തുകയാണോ നല്‍കാനുള്ള തുകയാണോ എന്നാണ്.
അക്കൗണ്ടിലേക്ക് പണം കൈമാറിയ രേഖകള്‍ കണ്ട് തൃപ്തിയായ സ്ഥിതിക്ക് ഇതില്‍ കൂടുതല്‍ മറുപടി വേണ്ടല്ലോ.
3. കൃത്യം 20 കോടി എങ്ങനെ എന്നാണ് അടുത്ത ചോദ്യം.
20 ലക്ഷം രൂപ ഒരു വീടിന്റെ സ്‌പോണ്‍സര്‍ഷിപ്പ് തുകയായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പ്രോജക്ടില്‍ 100 വീടുകള്‍ നല്‍കുന്ന ഒരു സ്‌പോണ്‍സര്‍ 20 കോടി റൗണ്ടാക്കിത്തന്നെയല്ലേ നല്‍കേണ്ടത്.
20 കോടി എന്നത് ടൗണ്‍ഷിപ്പിലെ 100 വീടുകളുടെ സ്‌പോണ്‍സര്‍ഷിപ്പ് തുക മാത്രമാണ്.
ഡിവൈഎഫ്‌ഐ കണക്ക് കനഗോലു ടീമിനെ ബോധിപ്പിക്കാനല്ല, നിങ്ങള്‍ പെരും സതീശന്‍ (നുണ) വിതറി തെറ്റിധരിപ്പിക്കാന്‍ ലക്ഷ്യമിടുന്ന സാധാരണക്കാര്‍ക്ക് വേണ്ടി മാത്രമാണ്.... അല്ലെങ്കിലും നിങ്ങള്‍ കനഗോലു ടീമിനിത് ബോധ്യമാകുമെന്ന തോന്നലൊന്നും ഞങ്ങള്‍ക്കില്ല.
നിങ്ങളിപ്പോഴും സര്‍ക്കാര്‍ ഭൂമി തരാത്തതിനാല്‍ കോണ്‍ഗ്രസ് വീട് നിര്‍മ്മാണം വൈകി എന്ന സിദ്ധാന്തക്കാരല്ലേ...? ഡിവൈഎഫ്‌ഐ കണക്ക് പൊതു സമക്ഷത്തിലാണ് ഞങ്ങള്‍ ഓഡിറ്റ് ചെയ്യുന്നത്. ഇനി പറ കോണ്‍ഗ്രസിന്റെ ആപ്പ് എവിടെ.....? പിരിച്ച തുകയെത്ര....?
നിങ്ങള്‍ തറക്കല്ലിട്ട ( പണിയുമോ എന്ന് കാത്തിരുന്ന് കാണാം ) വീടുകളുടെ ഗുണഭോക്താക്കള്‍ ആരെല്ലാം....? യൂത്ത് കോണ്‍ഗ്രസ് പിരിച്ച തുകയെത്ര.....? നാട്ടുകാരെ ഓഡിറ്റ് ചെയ്യാനിറങ്ങിയ നിങ്ങള്‍ നിങ്ങളെ കുറിച്ച് പറയാന്‍ അല്‍പ്പ സമയം നീക്കി വെക്കൂ.
04-Mar-2026
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ