വികസന സദസ് നാടിന്റെ പുരോഗതി വിളിച്ചോതുന്നു: എം.എം. മണി

നാടിന്റെ പുരോഗതി വിളിച്ചോതുന്നതാണ് വികസന സദസ് എന്ന് എം.എം. മണി എംഎല്‍എ. ഇരട്ടയാര്‍ പഞ്ചായത്ത് വികസന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോഡ് നിര്‍മ്മാണം, ഹരിതകേരളം മിഷന്‍, പട്ടയ വിഷയം തുടങ്ങിയ പല വിഷയങ്ങളില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നിന്നു. മലയോര ഹൈവെ വികസനത്തില്‍ സര്‍ക്കാര്‍ മാതൃകയായി. ഇടുക്കി ജില്ല വികസന രംഗത്ത് കുതിച്ചുയര്‍ന്നു. ജനങ്ങള്‍ ഐക്യത്തോടെ നിന്നാല്‍ മാത്രമേ വികസനം സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. അതിദാരിദ്ര മുക്ത പഞ്ചായത്തായി എം എം മണി എം എല്‍ എ ഇരട്ടയാര്‍ പഞ്ചായത്തിനെ പ്രഖ്യാപിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ വീഡിയോ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. പഞ്ചായത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ട്രീസ ജോസ് പ്രകാശനം ചെയ്തു. പഞ്ചായത്തിന്റെ വികസന റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി ബി. ധനേഷ് അവതരിപ്പിച്ചു.

അതിദരിദ്രരായി പഞ്ചായത്തില്‍ കണ്ടെത്തിയ 43 കുടുംബങ്ങളെയും ഭഷ്യക്കിറ്റ്, മരുന്ന്, ജീവനോപാധി, വീട്, വാസസ്ഥലം എന്നിങ്ങനെ 35 മൈക്രോപ്ലാനുകള്‍ നടപ്പിലാക്കി അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കി. ഡിജി കേരളം പദ്ധതി വഴി 2129 പഠിതാക്കളെ കണ്ടെത്തുകയും ഇവാലുവേഷന്‍ വിജയകരമായി 2129 പഠിതാക്കളും പൂര്‍ത്തിയാക്കുകയും ചെയ്തു.

ലൈഫ് ഭവന പദ്ധതിയില്‍ പഞ്ചായത്തില്‍ 349 പേര്‍ അര്‍ഹതാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. പൊതുവിഭാഗം 311, പട്ടികജാതി 36, പട്ടിക വര്‍ഗ വിഭാഗം 2 എന്നിങ്ങനെയാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ 140 കുടുംബങ്ങള്‍ക്ക് ഭവനം അനുവദിച്ചു. കൂടാതെ പിഎം എ വൈ ജി ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത 134 പേരില്‍ 130 പേരുമായി കരാറില്‍ ഏര്‍പ്പെട്ടു. 51 ഭവനങ്ങള്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ചു.

മാലിന്യ സംസ്‌കരണത്തില്‍ ഇരട്ടയാര്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നു. സ്വരാജ് ട്രോഫി പുരസ്‌കാരം പഞ്ചായത്ത് നേടി. ഇക്കണോമിക് സര്‍വേ റിപ്പോര്‍ട്ടില്‍ ഇരട്ടയാര്‍ ഉള്‍പ്പെട്ടു. മാലിന്യ മുക്ത നവകേരള കര്‍മ പദ്ധതിയുടെ ഭാഗമായി ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളെയും അയല്‍ക്കൂട്ടങ്ങളെയും ഹരിത വിദ്യാലയങ്ങളായും ഹരിത അയല്‍ക്കൂട്ടങ്ങളായും പ്രഖ്യാപിച്ചു. കൂടാതെ മാലിന്യ മുക്ത പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്ത് വിന്‍ഡ്രോ കമ്പോസ്റ്റിങ്ങ് യൂണിറ്റ്, പൊതു ഇടങ്ങളില്‍ ക്യാമറ സ്ഥാപിക്കല്‍, പൊതു സ്ഥലത്ത് 29 ബോട്ടില്‍ ബൂത്തുകള്‍, 11 മിനി എം സി എഫുകള്‍, എം ആര്‍ എഫ് വിപൂലീകരണം, നാപ്കിന്‍ ഇന്‍സിനറേറ്റര്‍, ഇരട്ടയാറിന്റെ സ്വന്തം ബ്രാന്റില്‍ ജൈവവളം ഉണ്ടാക്കുന്നത്തിനുള്ള പദ്ധതി തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തികരിച്ചു. ഇരട്ടയാറിനെ സമ്പുര്‍ണ മാലിന്യ മുക്ത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ചിട്ടുണ്ട്.

കെ - സ്മാര്‍ട്ടില്‍ 16046 ഫയലുകള്‍ ലഭ്യമായി. 15097 ഫയലുകള്‍ തീര്‍പ്പാക്കി. പാലിയേറ്റിവ് കെയറില്‍ 125 രോഗികള്‍ക്ക് സേവനം ലഭ്യമാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ 45 ലക്ഷം രൂപ ചെലവഴിച്ചു. സാമൂഹിക സുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ 2608 പേരാണ് പഞ്ചായത്തിലുള്ളത്. ആരോഗ്യ മേഖലയിലും പഞ്ചായത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവച്ചു. മാതൃ വന്ദന പദ്ധതിയുടെ ഗുണഫലം പഞ്ചായത്തില്‍ നൂറു ശതമാനം ആളുകളില്‍ എത്തിച്ചു.

കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പുവരുത്താന്‍ ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളില്‍ ജല ഗുണ നിലവാര പരിശോധന ലാബ് സജ്ജീകരിച്ചു. നാലുമുക്ക് ഗവ. എച് എസ്, ശാന്തി ഗ്രാം ഗവ. ഇംഗ്ലീഷ് മീഡിയം ഹൈ സ്‌കൂള്‍ എന്നിവിടങ്ങളില്‍ കെട്ടിടങ്ങള്‍, കളിസ്ഥലം, ലാബ്, ശുചിമുറികള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി.

വിവിധ റോഡുകളുടെ പുനരുദ്ധരണത്തി നായി 3,62,13,156 രൂപ പഞ്ചായത്ത് വിനിയോഗിച്ചു. ഞാറക്കവല - കുപ്പച്ചംപടി റോഡ് പുനരുദ്ധരണത്തിനായി 30 ലക്ഷം, നാലുമുക്ക് കറ്റിയാമല പാലം നിര്‍മ്മാണത്തിന് 30 ലക്ഷം, ചെമ്പകപ്പാറ ഫാമിലി ഹെല്‍ത്ത് സെന്റര്‍ നിര്‍മ്മാണത്തിനായി 50 ലക്ഷം തുടങ്ങിയ വികസന പ്രവര്‍ത്തങ്ങള്‍ നടപ്പാക്കി.

സി എം എല്‍ ആര്‍ ആര്‍പി പദ്ധതി പ്രകാരം ചെമ്പകപ്പാറ അല്‍ഫോന്‍സാ നഗര്‍ റോഡ് ടാറിങ്ങിന് 15 ലക്ഷം, ചക്കക്കാനം കോളനി റോഡ് റീ ടാറിങ്ങിന് 10 ലക്ഷം തുടങ്ങി നിരവധി റോഡുകളുടെ ടാറിങ്ങ്, കോണ്‍ക്രീറ്റ്, റോഡ് പുനരുദ്ധരണം തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കി.

സദസില്‍ ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന്റെ താക്കോല്‍ദാനം ജില്ലാ ലൈഫ് മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. സബൂറ ബീവി നിര്‍വഹിച്ചു. സേവന ഗുണമേണ്മയില്‍ ഐ എസ് ഒ അംഗികാരം ലഭിച്ച കുടുംബശ്രീ സി ഡി എസിനെ ചടങ്ങില്‍ ആദരിച്ചു.

ഗ്രാമ പഞ്ചായത്തിന്റെ ഭാവി വികസനത്തെ സംബന്ധിച്ച ചര്‍ച്ചയില്‍ തനത് വരുമാനം വര്‍ധിപ്പിക്കാനായി ടുറിസം മേഖലയെ മെച്ചപ്പെടുത്തണമെന്ന നിര്‍ദേശം ഉയര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ വിശിഷ്ടാതിഥി ആയി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ അധ്യക്ഷനായിരുന്നു.

23-Oct-2025