എന്നെ മുസ്ലീം വിരോധിയാക്കി വേട്ടയാടാൻ ലീഗ് ശ്രമിക്കുന്നു: വെള്ളാപ്പള്ളി നടേശൻ

കേരളത്തിലെ ഏറ്റവും വലിയ വർഗീയവാദി ആയി തന്നെ ഇപ്പോൾ പ്രചരിപ്പിക്കുന്നുവെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇതുവരെ ജാതിചിന്ത എന്റെ മനസിൽ ഉണ്ടായിട്ടില്ല. ജാതിവിവേചനം ഉണ്ടാവുമ്പോൾ ഇടപെട്ടിട്ടുണ്ട്. മുസ്ലീം വിരോധിയാക്കി തന്നെ വേട്ടയാടാൻ ശ്രമിക്കുകയാണ് ലീഗെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. ഞാൻ എന്ത് തെറ്റ് ചെയ്തുവെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.

ജനാധിപത്യത്തെ കശാപ്പ് ചെയ്തവരാണ് ലീഗുകാരെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മണി പവറും മസിൽ പവറും പ്രയോഗിച്ചവരാണ് ലീഗുകാർ. മുസ്ലീം ലീഗ് മലപ്പുറം പാർട്ടിയാണ്. മലപ്പുറത്തേക്ക് എല്ലാം ഊറ്റി എടുക്കുന്നു. ലീഗിനെ വിശ്വസിക്കാൻ കഴിയില്ലെന്ന് പറഞ്ഞു.

എസ്എൻഡിപി യോഗത്തെ തകർക്കാൻ നോക്കി. പലതരത്തിലും സ്വാധീനിക്കാൻ നോക്കി. പല മുഖമുണ്ട് ലീഗിനെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. മതസൗഹാർദ്ദം തകർത്ത് മത വിദ്വേഷം പടർത്തുന്ന പാർട്ടിയാണ് ലീഗ്. എംഇഎസ് ഫസൽ ഗഫൂർ അടക്കമുള്ളവർ തന്നെ ചീത്ത പറയുന്നു. ആദ്യം ഇഡി നോട്ടീസിന് മറുപടി കൊടുക്കട്ടെയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

18-Dec-2025