മലയാളത്തിന്‍റെ പ്രിയപ്പെട്ട ശ്രീനിയുടെ വിയോഗത്തില്‍ അനുശോചനപ്രവാഹം

വീണ്ടെടുക്കാനാവാത്ത നഷ്ടം: മുഖ്യമന്ത്രി

മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്‍റെ വേർപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചലച്ചിത്രത്തിന്‍റെ സമസ്ത രംഗങ്ങളിലും നായകസ്ഥാനത്ത് എത്തിയ പ്രതിഭയാണ് ഇതിലൂടെ മറയുന്നത്. പച്ചമനുഷ്യന്‍റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്നതിലും, ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താൻ ഇച്ഛിക്കുന്ന ബോധതലങ്ങളിലേക്ക് നയിക്കുന്നതിലും ഇത്രത്തോളം വിജയിച്ച ചലച്ചിത്രകാരന്മാർ വേറെ അധികമില്ല. സിനിമയിൽ നിലനിന്നുപോന്ന പല മാമൂലുകളെയും തകർത്തുകൊണ്ടാണ് ശ്രീനിവാസൻ തന്‍റെ ചുവടുവെപ്പുകൾ നടത്തിയത്.

താൻ പ്രകാശിപ്പിക്കുന്ന ആശയങ്ങൾ കടുത്ത വിമർശനത്തിന് വിധേയമാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ അവ സരസമായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്‍റെ നിലപാടുകളോട് കടുത്ത വിയോജിപ്പുള്ളവർ പോലും ആ പ്രതിഭയെ ആദരിച്ചിരുന്നു. മലയാള ചലച്ചിത്രരംഗത്തെ ആസ്വാദനതലത്തെ ഭാവാത്മകമാംവിധം മാറ്റുന്നതിനായി ശ്രീനിവാസൻ പ്രയത്നിച്ചു. തന്‍റെ സാമൂഹിക കാഴ്ചപ്പാടുകളെ ആക്ഷേപഹാസ്യത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹം പൂർണ്ണമായും വിജയിച്ചു.

കഥ, തിരക്കഥ, സംവിധാനം, അഭിനയം തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ വ്യാപരിക്കുകയും, പ്രവർത്തിച്ച ഇടങ്ങളിലെല്ലാം അസാധാരണമാംവിധം സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുക്കുകയും ചെയ്തു അദ്ദേഹം. അദ്ദേഹത്തിന്‍റെ സിനിമകളിലെ ഒട്ടേറെ കഥാപാത്രങ്ങൾ മലയാളിയുടെ മനസ്സിൽ എക്കാലവും മായാതെ നിൽക്കും.

വ്യക്തിപരമായി കൂടി വലിയൊരു നഷ്ടമാണ് ശ്രീനിവാസന്‍റെ വിയോഗം ഉണ്ടാക്കുന്നത്. ഒരു അഭിമുഖത്തിനായി ഞങ്ങൾ ഒരുമിച്ചിരുന്നതും, നർമ്മമധുരമായ സംഭാഷണങ്ങളിലൂടെ അദ്ദേഹം മനസ്സിൽ സ്ഥാനം ഉറപ്പിച്ചതും ഇന്നും ഓർക്കുന്നു. വ്യക്തിപരമായി ഹൃദ്യമായ അടുപ്പം സൂക്ഷിച്ചിരുന്ന ശ്രീനിവാസൻ, സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും പ്രതീകം കൂടിയായിരുന്നു. കണ്ണൂർ ജില്ലയിലെ പാട്യത്ത് ജനിച്ചുവളർന്ന്, സിനിമയോടുള്ള അഭിനിവേശം സ്വപ്രയത്നത്തിലൂടെ പ്രായോഗിക തലത്തിൽ എത്തിച്ച ശ്രീനിവാസന്‍റെ ജീവിതം പരിശ്രമശാലികൾക്കുള്ള ഒരു പാഠപുസ്തകമാണെന്നും അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

20-Dec-2025