റെയർ എർത്ത് കോറിഡോർ; വൻ നിക്ഷേപവും തൊഴിലവസരങ്ങളുമാണ് ലക്ഷ്യമിടുന്നത് : മന്ത്രി പി രാജീവ്
അഡ്മിൻ
ആഗോളതലത്തിൽ ചൈന ആധിപത്യം പുലർത്തുന്ന പെർമനന്റ് മാഗ്നറ്റ് വിപണിയിൽ ഇന്ത്യയുടെ സാന്നിധ്യമായി കേരളം മാറുന്നു. കെഎംഎംഎല്ലിനോട് ചേർന്ന് റെയർ എർത്ത് കോറിഡോർ സ്ഥാപിക്കാനുള്ള ബജറ്റ് പ്രഖ്യാപനത്തിലൂടെ വൻ നിക്ഷേപവും തൊഴിലവസരങ്ങളുമാണ് ലക്ഷ്യമിടുന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ് വ്യക്തമാക്കി. 42,000 കോടി രൂപയുടെ നിക്ഷേപവും 50,000 പുതിയ തൊഴിലവസരങ്ങളുമാണ് ഈ പദ്ധതി വഴി വിഭാവനം ചെയ്യുന്നത്.
വിഴിഞ്ഞം തുറമുഖം വഴി ചവറയെയും കൊച്ചിയെയും ബന്ധിപ്പിച്ചാണ് ഈ വിപുലമായ വ്യവസായ ഇടനാഴി യാഥാർത്ഥ്യമാക്കുന്നത്. തീരദേശത്തെ ധാതുമണലിലെ മോണോസൈറ്റിൽ നിന്ന് നിയോഡൈമിയം, പ്രസിയോഡൈമിയം തുടങ്ങിയ അപൂർവ്വ ലോഹങ്ങൾ വേർതിരിച്ചെടുക്കും. ഇവ ഇലക്ട്രിക് വാഹനങ്ങൾക്കും കാറ്റാടി യന്ത്രങ്ങൾക്കും ആവശ്യമായ കാന്തങ്ങൾ നിർമ്മിക്കാൻ അത്യാവശ്യമാണ്.
കെ.എം.എം.എല്ലും കെൽട്രോണും ഹൈദരാബാദിലെ എൻ.എഫ്.ടി.ഡി.സിയും ചേർന്ന് റെയർ എർത്ത് ക്രിട്ടിക്കൽ മിഷൻ രൂപീകരിക്കും. ഇതിനായി 100 കോടി രൂപ ബജറ്റിൽ നീക്കിവെച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കൂടി യാഥാർത്ഥ്യമായതോടെ ഉൽപ്പന്നങ്ങൾ ആഗോള വിപണിയിലെത്തിക്കാൻ എളുപ്പമാകുമെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേർത്തു.