രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ്
അഡ്മിൻ
ബലാത്സംഗക്കേസുകളിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാനുള്ള നീക്കത്തോട് വിയോജിച്ച് കോൺഗ്രസ്. ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ഒരാളെ നിയമസഭാ എത്തിക്സ് കമ്മിറ്റി വഴി അയോഗ്യനാക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നാണ് കോൺഗ്രസ് നിലപാട്.
യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ ഘടകകക്ഷികളും ഇതേ അഭിപ്രായമാണ് പങ്കുവെച്ചത്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുലിനെ പുറത്താക്കിയ നടപടി തുടരുമെങ്കിലും എംഎൽഎ സ്ഥാനത്ത് നിന്നുള്ള അയോഗ്യതാ നീക്കത്തെ കോൺഗ്രസ് പിന്തുണയ്ക്കില്ല.
അതേസമയം, രാഹുലിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയ ഡി.കെ. മുരളിയെ ഹിയറിംഗിനായി പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി വിളിപ്പിച്ചു. ഈ മാസം 23-ന് ഹാജരാകാനാണ് നിർദ്ദേശം. എന്നാൽ മുരളിയുടെ പരാതിയിൽ സാങ്കേതിക പിഴവുകളുണ്ടെന്ന് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാഹുലിന്റെ കേസുകൾ സഭയിൽ ക്രമപ്രശ്നമായി ഉന്നയിക്കാൻ അനുമതി വേണമെന്നാണ് മുരളിയുടെ ആവശ്യം. ഇത്തരമൊരു ആവശ്യം എത്തിക്സ് കമ്മിറ്റി പരിഗണിക്കുന്നതിലെ സാംഗത്യം പ്രതിപക്ഷം ചോദ്യം ചെയ്യുന്നുണ്ട്.
മുരളിയുടെയും തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെയും വിശദീകരണം കേട്ട ശേഷമേ കമ്മിറ്റി അന്തിമ തീരുമാനമെടുക്കൂ. സാങ്കേതിക നടപടികൾ പൂർത്തിയാകാൻ സമയമെടുക്കുമെന്നതിനാൽ ഈ നിയമസഭാ സമ്മേളനത്തിനിടെ രാഹുലിനെതിരായ അന്തിമ നടപടികൾ ഉണ്ടാകാൻ സാധ്യതയില്ല.