കൊലപാതകക്കേസ്; കര്‍ണാടക ബിജെപി എംഎല്‍എ അറസ്റ്റില്‍

കര്‍ണാടക ബിജെപി എംഎല്‍എ ബൈരതി ബസവരാജ് കൊലപാതക കേസില്‍ അറസ്റ്റില്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. അഹമ്മദാബാദില്‍ നിന്നും ബംഗളൂരുവില്‍ എത്തിയതിന് പിന്നാലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് എംഎല്‍എ പിടിയിലായത്.

റിയല്‍ എസ്റ്റേറ്റ് വ്യവസായിയുടെ മരണവുമായി ബന്ധപ്പെട്ടാണ് പൊലീസ് നടപടി, 2025 ജൂലൈ 15 ന് നഗരത്തിലെ ഭാരതി നഗറില്‍ വെച്ചായിരുന്നു ബിക്ലു ശിവു എന്ന ശിവപ്രകാശ് (40) കൊല്ലപ്പെട്ടത്. കേസില്‍ അഞ്ചാം പ്രതിയാണ് മുന്‍ മന്ത്രി കൂടിയായ ബൈരതി ബസവരാജ്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന കിതഗനൂര്‍ പ്രദേശത്തെ സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.

കാറിലെത്തിയ അക്രമികള്‍ അമ്മയുടെ മുന്നില്‍ വെച്ചാണ് ശിവപ്രകാശിനെ കൊലപ്പെടുത്തിയത്. ഒന്‍പതോളം പേരടങ്ങുന്ന അക്രമി സംഘം ഇരുമ്പ് ദണ്ഡുകളും വടിവാളുകളും ഉപയോഗിച്ച് തന്റെ മകനെ 'ആക്രമിക്കുകയായിരുന്നു എന്നാണ് അമ്മയുടെ മൊഴി.

കേസില്‍ അന്വേഷണം പുരോഗമിക്കെ 2025 ഡിസംബര്‍ 9 നാണ് ബെംഗളൂരുവിലെ അന്താരാഷ്ട്ര വിമാനത്താവളം വഴി എംഎല്‍എ സംസ്ഥാനം വിട്ടത്. പിന്നീട് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തുകയും ചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി നിരസിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് കെആര്‍ പുരം എംഎല്‍എയുടെ പിടിയിലായത്.

13-Feb-2026