ദില്ലി മദ്യനയ അഴിമതിക്കേസിൽ ആംആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്രിവാളിനെയും ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയെയും ബിആർഎസ് നേതാവ് കെ കവിതയെയും കുറ്റവിമുക്തരാക്കി.
കെജ്‌രിവാൾ അടക്കം കേസിലെ 23 പ്രതികളെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ എടുത്ത കേസിലാണ് ഡൽഹി റൗസ് അവന്യു കോടതിയുടെ നടപടി. കേസിൽ ഗൂഢാലോചന തെളിയിക്കാനായില്ലെന്നും കുറ്റം ചെയ്തതിന് തെളിവില്ലെന്നും കോടതി വ്യക്തമാക്കി. സിബിഐക്കെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്.
അന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടായി. കുറ്റപത്രത്തിൽ പാളിച്ചയുണ്ട്. വലിയ കുറ്റപത്രം നൽകിയതുകൊണ്ട് കാര്യമില്ല. കുറ്റപത്രത്തിലെ ആക്ഷേപം സാധൂകരിക്കാൻ തക്ക സാക്ഷിമൊഴികളില്ല. അരവിന്ദ് കെജ്രിവാളിനെ പ്രതിചേർക്കാൻ തെളിവുമില്ലെന്നും കോടതി പറഞ്ഞു. കോടതി വിധിക്ക് പിന്നാലെ വൈകാരികമായാണ് കെജ്‌രിവാൾ പ്രതികരിച്ചത്. മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞ അദ്ദേഹം സത്യം ജയിച്ചുവെന്നും തനിക്കൊപ്പം ദൈവമുണ്ടെന്നും പറഞ്ഞു.