എൻഡോസൾഫാൻ ദുരിതബാധിതർക്ക് 48.85 കോടി അനുവദിച്ച് സർക്കാർ

എൻഡോസൾഫാൻ ദുരിതബാധിതരെ പരിഗണിച്ച് സംസ്ഥാന സർക്കാർ. 977 പേർക്കായി 48.85 കോടി അനുവദിച്ച് ഉത്തരവിറക്കി. ദുരിതബാധിത പട്ടികയിൽപ്പെട്ട 1031 പേരിൽ 977 പേർക്ക് അഞ്ച് ലക്ഷം വീതമാണ് അനുവദിക്കുക. സാമൂഹ്യ സുരക്ഷാ മിഷൻ്റെ ഫണ്ടിൽ നിന്ന് അടിയന്തിരമായി തുക അനുദിക്കാൻ കളക്ട്ടർമാർക്ക് അനുമതിയും നൽകി.

കാസർകോട് ജില്ലയിൽ എൻഡോ സൾഫാൻ ദുരിത ബാധിതരായി സർക്കാർ ക്യാമ്പിൽ തിരിച്ചറിഞ്ഞ് പട്ടികയിൽ ഉൾപ്പെട്ടിട്ടും ഇതുവരെ സഹായം ലഭിക്കാതിരുന്നവർക്കാണ് സാമ്പത്തിക സഹായം അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയതത്.

പ്രത്യേക സെക്രട്ടറി ഡോ. അദീല അബ്ദുള്ളയുടേതാണ് ഉത്തരവ്. കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ നടപ്പാക്കുന്ന എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സമഗ്ര പാക്കേജിൽ നിന്നാകും സഹായം. 2017ൽ നടന്ന പ്രത്യേക മെഡിക്കൽ ക്യാമ്പിൽ കണ്ടെത്തിയ 1,905 പേരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് സഹായം നൽകുമെന്ന് 2024 ജൂലൈ 10ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. ഇതിൻ്റെ തുടർനടപടികളുടെ ഭാഗമായാണ് ഇപ്പോഴത്തെ ഉത്തരവ്.

02-Mar-2026