പാലക്കാട് പിഷാരടിയെ സ്ഥാനാർഥിയാക്കുന്നതിൽ കോൺഗ്രസിൽ ഒരു വിഭാഗത്തിന് അതൃപ്തി
അഡ്മിൻ
പാലക്കാട് മണ്ഡലത്തിൽ രമേഷ് പിഷാരടിയെ സ്ഥാനാർഥിയാക്കാനുളള നീക്കത്തിൽ കോൺഗ്രസിൽ അതൃപ്തി. ഷാഫി പറമ്പിലിൻ്റെ നോമിനികളെ വീണ്ടും എത്തിക്കുന്നതിൽ ഒരു വിഭാഗത്തിന് കടുത്ത വിയോജിപ്പ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പിഷാരടി ശക്തനായ സ്ഥാനാർഥിയല്ലെന്നാണ് അഭിപ്രായം. ഒപ്പം, രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിക്കുണ്ടാക്കിയ നാണക്കേട് ഉന്നയിച്ച് എതിർക്കാനാണ് നീക്കം.
ഡിസിസി പ്രസിഡൻ്റ് എ. തങ്കപ്പനും പാലക്കാട് എംപി വി.കെ. ശ്രീകണ്ഠനും കെപിസിസി നേതൃത്വത്തെ അതൃപ്തി അറിയിച്ചതാണ് സൂചന. ഷാഫി പറമ്പിലിൻ്റെ നോമിനിയായി ഒരു സ്ഥാനാർഥിയെ കൂടി മണ്ഡലത്തിൽ എത്തിക്കുന്നത് ശരിയല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്.
കെ. മുരളീധരനെയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണൻ ഗോപിനാഥനെയും നേരത്തെ കോൺഗ്രസ് പരിഗണിച്ചിരുന്നു. ജില്ലാ കമ്മിറ്റിയും പാലക്കാട് എംപി വി.കെ. ശ്രീകണ്ഠനും ഈ നിർദേശം മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഷാഫിയുടെ സമ്മർദത്തിന് വഴങ്ങിയാണ് നടനും കോൺഗ്രസ് അനുഭാവിയുമായ രമേശ് പിഷാരടിയെ പാലക്കാട് മത്സരിപ്പിക്കാനുള്ള നീക്കം.