രാജ്യത്തിനുതന്നെ മാതൃകയായ മൂന്ന് പദ്ധതികൾ; യാഥാര്‍ത്ഥ്യമാക്കിയതില്‍ സന്തോഷവും അഭിമാനവുമായി ഊരാളുങ്കല്‍

ഇന്ന് നാടിന് സമര്‍പ്പിച്ച കേരളത്തിന്റെ അഭിമാന പദ്ധതികളായ ചെല്ലാനത്തെ തീരസംരക്ഷണപദ്ധതി, ദക്ഷിണേന്ത്യയില്‍ കായലിനു മീതെയുള്ള ഏറ്റവും നീളംകൂടിയ പാലമായ പെരുമ്പളം പാലം, കേരളത്തിലെ ആദ്യത്തെ സെമി എലിവേറ്റഡ് ഹൈവേ മാതൃകയിലുള്ള ആലപ്പുഴ ചങ്ങനാശേരി റോഡ് എന്നിവ യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. രാജ്യത്തിനുതന്നെ മാതൃകയായ മൂന്നും യാഥാര്‍ത്ഥ്യമാക്കിയതില്‍ സന്തോഷവും അഭിമാനവും എന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

'ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാടന്‍ മക്കള്‍ക്ക് അന്തസ്സുറ്റ പുനരധിവാസനഗരത്തിന്റെ ഒന്നാം ഘട്ടം ഒരുക്കിനല്കിയതിനുള്ള അഭിനന്ദനം ഏറ്റുവാങ്ങിയതിനു പിന്നാലെ ഈ പദ്ധതികള്‍കൂടി ജനങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെടുമ്പോള്‍ ഞങ്ങള്‍ക്കത് ഇരട്ടിമധുരം. മാനം കറുത്താല്‍ മനം വേവുമായിരുന്ന എറണാകുളം ജില്ലയിലെ കടലോരജനതയായ ചെല്ലാനത്തുകാര്‍ക്ക് സമാധാനത്തോടും അന്തസ്സോടും അന്തിയുറങ്ങാന്‍ ടെട്രാപ്പോഡുകൊണ്ടു സൃഷ്ടിച്ച വന്മതില്‍ ഇന്നു വിനോദസഞ്ചാരകേന്ദ്രവും പുറംനാട്ടുകാര്‍ക്കു വിശ്രമകേന്ദ്രവുംകൂടി ആയി മാറിയിരിക്കുന്നു. അവിടെ പുതിയൊരു ജിവിതം തളിര്‍ക്കുകയാണ്.

പെരുമ്പളം പാലവും ഒരു ജനതയുടെ മോചനസ്വപ്നത്തിന്റെ സാക്ഷാത്ക്കാരമാണ്. പതിനായിരത്തോളം പേര്‍ മാത്രം വസിക്കുന്ന പെരുമ്പളം പഞ്ചായത്ത് വേമ്പനാട്ടുകായലിലെ ഒറ്റപ്പെട്ട ദ്വീപായിരുന്നു ഇത്രകാലവും. ഇക്കാലമത്രയും മണിക്കൂറുകള്‍ കരയില്‍ കാത്തിരുന്ന് ആദ്യമെല്ലാം തോണിയിലും പിന്നെ ബോട്ടിലും ജംഗാറിലും ഏറെസമയം യാത്രചെയ്ത് അക്കരെയിക്കരെ പോയിരുന്നവര്‍ ഇനി നിമിഷനേരംകൊണ്ടു പാലത്തിലൂടെ പറപറക്കും.

ഓരോ വെള്ളപ്പൊക്കത്തിലും വഴിമുട്ടി കുടുങ്ങിപ്പോകുന്ന കുട്ടനാടന്‍ ജനതയുടെ മോചനമാണ് വെള്ളം കയറാത്ത ഉയരത്തില്‍ നിര്‍മ്മിച്ച എസി റോഡ് എന്ന ആലപ്പുഴ ചങ്ങനാശേരി റോഡ്. ദേശീയപാതയെയും എംസി റോഡിനെയും കൂട്ടിയിണക്കുന്ന സുപ്രധാനപാത എന്നതിനപ്പുറം കുട്ടനാടന്‍ ജനതയുടെ ചിരകാലമോഹംകൂടി ആയിരുന്നു അത്. കേരളത്തിന്റെ പ്രകൃതിഭംഗി നുകര്‍ന്നു യാത്രചെയ്യാന്‍ ഒരു മികച്ച റോഡും.

ഓരോ വികസനപദ്ധതിയും രാഷ്ട്രനിര്‍മ്മാണമാണെന്നും അത് എത്ര വേഗം തീരുന്നോ അത്രയും വേഗം അതിന്റെ പ്രയോജനം ജനങ്ങള്‍ക്കു കിട്ടിത്തുടങ്ങുമെന്നും മനസിലാക്കിയിട്ടുള്ള സംസ്‌ക്കാരസമ്പന്നരായ തൊഴിലാളികളുടെ കൂട്ടായ്മയായ ഊരാളുങ്കല്‍ സൊസൈറ്റി, മെറ്റലിനും മണലിനും സിമന്റിനും ടാറിനുമൊപ്പം ആത്മാര്‍ത്ഥതയും ചേര്‍ത്തു നിര്‍മ്മിച്ച ഈ സുപ്രധാന അടിസ്ഥാനസൗകര്യങ്ങള്‍ തുറന്നുകൊടുക്കപ്പെടുപോള്‍ അതിന്റെ എല്ലാ ഗുണഭോക്താക്കള്‍ക്കും അവയോരോന്നും പരമാവധി പ്രയോജനപ്പെടട്ടെ എന്ന് ആശംസിക്കുന്നു'- കുറിപ്പില്‍ പറയുന്നു.

07-Mar-2026